ഗാന്ധിവധത്തിന്റെ പേരില്‍ സമൂഹമാധ്യമത്തില്‍ 'സാഹിത്യതല്ല്'; കെആര്‍ മീരയുടെ പോസ്റ്റ് ശുദ്ധ അസംബന്ധം, വിവരമില്ലായ്മയെന്ന് ബെന്യാമിന്‍; ചേരിതിരിഞ്ഞ് അണികളും

ഗാന്ധിവധത്തില്‍ ഹിന്ദുമഹാസഭക്കൊപ്പം കോണ്‍ഗ്രസിനെയും വിമര്‍ശിച്ച് സാഹിത്യകാരി കെആര്‍ മീര. മീരയുടെ വിമര്‍ശനത്തിനെതിരെ രൂക്ഷ പ്രതികരണവുമായി എഴുത്തുകാരന്‍ ബെന്യാമിന്‍. സമൂഹമാധ്യമത്തില്‍ ചേരിതിരിഞ്ഞ് ഇരുപാര്‍ട്ടിയിലെയും അണികള്‍.

മീററ്റില്‍ ഗോഡ്‌സെയെ ആദരിച്ച ഹിന്ദുമഹാസഭയുടെ പത്രവാര്‍ത്ത പങ്കുവെച്ചുകൊണ്ട് മീര ഫേസ്ബുക്കിലെഴുതിയ കുറിപ്പ് വ്യാപക ചര്‍ച്ചയ്ക്ക് വിധേയമായിരുന്നു. മീററ്റില്‍ നടന്ന പരിപാടിയിലാണ് ഹിന്ദുമഹാസഭ ഗാന്ധി ഘാതകനായ നാഥുറാം ഗോഡ്സെക്ക് ആദരം അര്‍പ്പിച്ചത്.

ഗാന്ധിയുടെ ആത്മാവിനെയും ഗാന്ധിസത്തെയും ഇന്ത്യയുടെ മണ്ണില്‍നിന്ന് തുടച്ചുനീക്കുമെന്നു തീരുമാനമെടുത്ത യോഗം, ഗാന്ധിയെ രാഷ്ട്രപിതാവാക്കിയ നടപടി പിന്‍വലിക്കണമെന്നും ആവശ്യപ്പെട്ടിരുന്നു. ഈ വാര്‍ത്ത പങ്കുവെച്ച് കെആര്‍ മീര സോഷ്യല്‍ മീഡിയയില്‍ ”തുടച്ചുനീക്കാന്‍ കോണ്‍ഗ്രസുകാര്‍ പത്തെഴുപത്തിയഞ്ചുകൊല്ലമായി ശ്രമിക്കുന്നു. കഴിഞ്ഞിട്ടില്ല. പിന്നെയാണു ഹിന്ദുസഭ” എന്ന് പോസ്റ്റ് ഇട്ടിരുന്നു.

ഇതാണ് ചര്‍ച്ചകള്‍ക്ക് തുടക്കമിട്ടത്. മീര പറഞ്ഞത് ശുദ്ധ അസംബന്ധമാണെന്ന് ബെന്യാമിന്‍ ഫേസ്ബുക്കില്‍ കുറിച്ചു.’ഏത് എതിനോട് താരതമ്യം ചെയ്യണമെന്നും ആരെ ഏത് രീതിയില്‍ വിമര്‍ശിക്കണം എന്നുമുള്ള വിവരമില്ലായ്മ ആണ് പോസ്റ്റ്.

അത് ഗുണം ചെയ്യുന്നത് സംഘപരിവാറിന് ആണെന്ന് അറിയാതെ അല്ല. അറിഞ്ഞു കൊണ്ട് എഴുതുന്നതാണ് അപകടമെന്ന് ബെന്യാമിന്‍ വിമര്‍ശിച്ചു. ഇതിനെ തുടര്‍ന്നാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകരും ഇടതുപക്ഷ പ്രവര്‍ത്തകരും ചേരിതിരിഞ്ഞ് സോഷ്യല്‍ മീഡിയയില്‍ വെല്ലുവിളി ഉയര്‍ത്തിയിരിക്കുന്നത്.