കേരള നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടി; ഗവർണർക്ക് നോട്ടീസ് അയച്ച് സുപ്രീം കോടതി

ഗവർണർ ആരിഫ് മുഹമ്മദ് ഖാന് നോട്ടീസ് അയച്ച് സുപ്രീം കോടതി. കേരള നിയമസഭ പാസാക്കിയ ബില്ലുകൾ രാഷ്ട്രപതിക്ക് വിട്ട നടപടിയിലാണ് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ചിന്റെ നോട്ടീസ്. ബില്ലുകൾ തടഞ്ഞുവച്ചതിനെതിരെ കേരളം നൽകിയ ഹർജിയിലാണ് കോടതി നോട്ടീസ് നൽകിയത്. അതേസമയം പശ്ചിമ ബം​ഗാൾ ​ഗവർണർക്കും നോട്ടീസ് അയച്ചിട്ടുണ്ട്.

ബില്ലുകൾക്ക് രാഷ്ട്രപതി അനുമതി നല്കാത്തതിനെതിരെയാണ് കേരളം സുപ്രീം കോടതിയെ സമീപിച്ചത്. ഹർജി പരിഗണിച്ച കോടതി കേന്ദ്ര സർക്കാരിനും നോട്ടീസ് അയച്ചിട്ടുണ്ട്. സമാന ഹർജിയിൽ പശ്ചിമ ബം​ഗാൾ ​ഗവർണർക്കും ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് നോട്ടീസയച്ചിട്ടുണ്ട്. ചീഫ് ജസ്റ്റിസ് ഡിവൈ ചന്ദ്രചൂഡ്, ജസ്റ്റിസ് ജെ.ബി. പാർദിവാല, ജസ്റ്റിസ് മനോജ് മിശ്ര എന്നിവരുടെ ബെഞ്ചിൻ്റേതാണ് നടപടി.

കേരളത്തിന് വേണ്ടി മുതിർന്ന അഭിഭാഷകൻ കെകെ വേണുഗോപാൽ ഹാജരായി. ഗവർണർമാർ എപ്പോൾ ബില്ലുകൾ തിരിച്ചയക്കണമെന്നും രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് വിടണമെന്നും എന്നകാര്യത്തിൽ കോടതി മാർഗനിർദേശങ്ങൾ പുറപ്പെടുവിക്കണമെന്ന് വേണുഗോപാൽ ആവശ്യപ്പെട്ടു. നിയമസഭ പാസാക്കിയ നാല് ബില്ലുകൾ തടഞ്ഞുവെച്ച നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് കേരളം വാദിച്ചു.

കേന്ദ്ര-സംസ്ഥാന ബന്ധത്തെ ബാധിക്കുന്ന ബില്ലുകളല്ലാത്തതിനാൽ രാഷ്ട്രപതിക്ക് വിടേണ്ടതില്ലെന്നും കേരളം ഹർജിയിൽ ചൂണ്ടിക്കാട്ടി. അതേസമയം അനുമതി നിഷേധിച്ച ബില്ലുകളിൽ ഫയലുകള്‍ വിളിച്ചുവരുത്തണമെന്നും ഹർജിയിൽ ആവശ്യപ്പെടുന്നുണ്ട്. ചീഫ് സെക്രട്ടറിയും ടിപി രാമകൃഷണന്‍ എംഎല്‍എയുമാണ് ഹര്‍ജിക്കാർ. രാഷ്ട്രപതിയുടെ സെക്രട്ടറി, ഗവർണർ, കേന്ദ്രസർക്കാർ എന്നിവരാണ് എതിർകക്ഷികൾ.