വധശ്രമത്തിന് പിന്നില്‍ സംഘപരിവാറെന്ന് ബിന്ദു അമ്മിണി

തന്നെ കൊലപ്പെടുത്താന്‍ ശ്രമിച്ചത് സംഘപരിവാര്‍ നിര്‍ദ്ദേശത്തോടെയാണ് എന്ന് ആക്ടിവിസ്റ്റ് ബിന്ദു അമ്മിണി. കുറേ നാളായി തനിക്കെതിരെ ഇത്തരത്തില്‍ ആക്രമണവും വധശ്രമവും ഉണ്ടാകുന്നുണ്ട്. കഴിഞ്ഞ ദിവസം ഓട്ടോയിടിച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ചതിന് പിന്നില്‍ സംഘപരിവാര്‍ തന്നെയാണെന്ന് അവര്‍ ആരോപിച്ചു.

ഇന്നലെ രാത്രി 9.30 ഓടെയായിരുന്നു സംഭവം. പൊയില്‍ക്കാവ് ബസാറിലെ തുണിക്കട അടച്ച് വീട്ടിലേക്ക് നടന്നു വരുന്നതിനിടെയാണ് ബിന്ദു അമ്മിണിയെ എതിര്‍ ദിശയില്‍ നിന്ന് വന്ന ഓട്ടോ ഇടിച്ചത്. ഇടിച്ചിട്ട് ഓട്ടോ നിര്‍ത്താതെ പോവുകയായിരുന്നു. അപകടത്തില്‍ സാരമായി പരിക്കേറ്റ ബിന്ദുവിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൊലീസിനെ വിവരം അറിയിച്ചതോടെ അവരെത്തി ബിന്ദുവില്‍ നിന്ന് മൊഴിയെടുത്തിരുന്നു. സംഭവത്തില്‍ 307 വകുപ്പ് പ്രകാരം വധശ്രമത്തിന് കേസെടുത്തിട്ടുണ്ട്. തലയ്ക്ക് പരിക്കേറ്റതിനാല്‍ ചികിത്സയ്ക്കായി കോഴിക്കോട് മെഡിക്കല്‍ കോളജിലേക്ക് റഫര്‍ ചെയ്തിരിക്കുകയാണ്.

തന്നെ മനപൂര്‍വ്വം കൊല്ലണമെന്ന് ഉദ്ദേശത്തോടെയാണ് ഇടിച്ചതെന്ന് ബിന്ദു അമ്മിണി പറഞ്ഞു. വലിയ ഇടിയായിരുന്നുവെന്നും, താന്‍ മരിച്ച് കാണുമെന്ന് അവര്‍ കരുതിക്കാണുമെന്നും അവര്‍ പറഞ്ഞു. ഇതിന് മുമ്പ് കോഴിക്കോട് മിഠായിത്തെരുവില്‍ വച്ചും തനിക്കെതിരെ ആക്രമണം ഉണ്ടായിട്ടുണ്ട്. സുപ്രീം കോടതി ഉത്തരവ് പ്രകാരം തനിക്ക് പ്രൊട്ടക്ഷന്‍ നല്‍കേണ്ട ഉത്തരവാദിത്വം സ്റ്റേറ്റിനുണ്ട്. എന്നാല്‍ അത് ലഭിക്കുന്നില്ലന്ന് അവര്‍ ആരോപിച്ചു.

സംഭവത്തിന് പിന്നാലെ ബിന്ദു അമ്മിണിയുടെ സുരക്ഷ ഉറപ്പാക്കണമെന്നും പ്രതികളെ ഉടന്‍ പിടികൂടണമെന്നും ആവശ്യപ്പെട്ട് സ്ത്രീ കൂട്ടായ്മയായ മലയാളിപെണ്‍കൂട്ടം രംഗത്ത് വന്നു. ആരാധനാലയങ്ങള്‍ ഉള്‍പ്പെടെയുള്ള പൊതുവിടങ്ങള്‍ സ്ത്രീകള്‍ക്കും അവകാശപ്പെട്ടതാണെന്നാണ് സുപ്രീം കോടതി വിധി. അത്തരത്തില്‍ ശബരിമല കയറിയ ആളാണ് ബിന്ദു അമ്മിണി. ഇതിന് മുമ്പും ഇത്തരം ആക്രമണങ്ങള്‍ ഉണ്ടായിട്ടുണ്ട്. പ്രതികളെ പൊലീസ് സംരക്ഷിക്കുകയാണെന്നും അവര്‍ കുറ്റപ്പെടുത്തി.