തൊഴിലില്ലായ്മയില്‍ കേരളത്തെ നമ്പര്‍ വണ്ണാക്കിയത് എല്‍ഡിഎഫ്- യുഡിഎഫ് ഭരണം: യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടുവെന്ന് ബിജെപി

പീരിയോഡിക് ലേബര്‍ ഫോഴ്‌സ് സര്‍വേ (പിഎല്‍എഫ്എസ്) മുഖേന സ്റ്റാറ്റിസ്റ്റിക്‌സ് ഓഫീസ് പുറത്തുവിട്ട ഔദ്യോഗിക തൊഴില്‍ ഡാറ്റയില്‍ 30% തൊഴിലില്ലായ്മയുമായി യുവാക്കളുടെ തൊഴിലില്ലായ്മയില്‍ രാജ്യത്തെ ഏറ്റവും മോശം സംസ്ഥാനമാണ് കേരളമെന്ന് ബിജെപി. കഴിഞ്ഞ ആറു പതിറ്റാണ്ടുകളായി കേരളം മാറി മാറി ഭരിച്ച എല്‍ഡിഎഫിന്റെയും യുഡിഎഫിന്റെയും പിടിപ്പുകേട് തുറന്നുകാട്ടുന്നതാണ് ഈ റിപ്പോര്‍ട്ട്. യുവാക്കള്‍ക്ക് തൊഴിലവസരങ്ങള്‍ സൃഷ്ടിക്കുന്നതില്‍ ഇരുകൂട്ടരും പരാജയപ്പെട്ടു. പാര്‍ലമെന്റ് തിരഞ്ഞെടുപ്പ് പ്രചാരണ വേളയില്‍ ഈ രണ്ട് മുന്നണികളും തൊഴിലില്ലായ്മ വിഷയം ഉന്നയിച്ചിരുന്നുവെങ്കിലും കേരളത്തിലെ തൊഴില്‍ സാഹചര്യം മെച്ചപ്പെടുത്താന്‍ അവര്‍ ഒന്നും ചെയ്തില്ല. ഏറ്റവും പുതിയ സര്‍വേയിലൂടെ വ്യക്തമാകുന്നത് കേരളത്തിലെ യുവാക്കളുടെ ദയനീയ അവസ്ഥയാണെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേരന്ദന്‍ പറഞ്ഞു.

കേരളത്തില്‍ സ്ത്രീകളുടെ തൊഴിലില്ലായ്മ നിരക്ക് 47% വും പുരുഷന്മാരുടെ തൊഴിലില്ലായ്മ നിരക്ക് 19% ആണ്. മൊത്തം തൊഴിലില്ലായ്മ 2.6% മാത്രമുള്ള മധ്യപ്രദേശുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇത് ഏറെ ഭയാനകമാണ്. ഗുജറാത്തില്‍ ഇത് 3.1% മാത്രമാണ് തൊഴിലില്ലായ്മ. ഇതാണ് ബിജെപിയുടെ സദ്ഭരണവും ഇന്‍ഡി അലയന്‍സ് മോഡലും തമ്മിലുള്ള വ്യത്യാസം.

അടിസ്ഥാന സൗകര്യങ്ങളുടെ അഭാവം, സങ്കീര്‍ണ്ണമായ നടപടിക്രമങ്ങള്‍, സൗഹൃദപരമല്ലാത്ത സര്‍ക്കാര്‍ സമീപനം, അഴിമതി, എല്‍ഡിഎഫ്-യുഡിഎഫ് നേതൃത്വത്തിലുള്ള തൊഴിലാളി സംഘടനകളുടെ കടുത്ത സമ്മര്‍ദം എന്നിവ കാരണം കേരളത്തിലെ നിക്ഷേപങ്ങള്‍ മറ്റ് സംസ്ഥാനങ്ങളിലേക്ക് മാറുകയാണ് എന്നതാണ് വസ്തുത. തൊഴിലില്ലായ്മ വിഷയം ചര്‍ച്ചയാവാതിരിക്കാന്‍ വര്‍ഗീയതയും മുസ്ലിം പ്രീണനവും ഉയര്‍ത്തിയാണ് സിപിഎം തിരഞ്ഞെടുപ്പുകളെ നേരിടുന്നത്. ഇതേ സമീപനം തന്നെയാണ് മുഖ്യപ്രതിപക്ഷമായ കോണ്‍ഗ്രസിനുമുള്ളത്. പാലസ്തീന്‍ വിഷയം, ഇന്‍തിഫാദ, തീവ്രവാദ പ്രീണനം എന്നിവയില്‍ ഇരു മുന്നണികളും ഒപ്പത്തിനൊപ്പം മത്സരിക്കുകയാണ്. എന്നാല്‍ കേരളത്തിലെ തൊഴിലില്ലായ്മ പ്രശ്നത്തെ അഭിമുഖീകരിക്കുകയും തൊഴിലവസരങ്ങള്‍ ഉറപ്പാക്കുകയും ചെയ്യുന്നതില്‍ തികഞ്ഞ അലംഭാവമാണ് ഇടത്-വലത് മുന്നണികള്‍ക്കുള്ളത്. അതുകൊണ്ടാണ് കേരളത്തിലെ ആത്മാര്‍ത്ഥതയും ബുദ്ധിയും അച്ചടക്കവുമുള്ള കഠിനാധ്വാനികളായ യുവാക്കള്‍ക്ക് അയല്‍ സംസ്ഥാനങ്ങളിലേക്കും വിദേശത്തേക്കും ജോലി തേടി പോകേണ്ടി വരുന്നത്.

കേരളത്തിലെ യുവാക്കള്‍ ഈ ഭരണ സംവിധാനത്തില്‍ തികഞ്ഞ നിരാശയിലാണ്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ ബിജെപി കേരള രാഷ്ട്രീയത്തിലെ ഒരു പ്രധാന ശക്തിയായി ഉയര്‍ന്നുവരാന്‍ പ്രധാന കാരണമായത് യുവാക്കളുടെ പിന്തുണയാണ്. സംസ്ഥാന ഭരണത്തിനോടുള്ള അവരുടെ പ്രതിഷേധവും മോദി സര്‍ക്കാരിന്റെ വികസന രാഷ്ട്രീയത്തിലുള്ള അവരുടെ വിശ്വാസവും തിരഞ്ഞെടുപ്പില്‍ പ്രതിഫലിച്ചു.

കേരളത്തില്‍ വിഴിഞ്ഞം തുറമുഖം വലിയ വികസന സാധ്യതകളാണ് തുറന്നിടുന്നത്. കാസര്‍കോട്-തിരുവനന്തപുരം 6 വരി പാത ഷെഡ്യൂള്‍ അനുസരിച്ച് പുരോഗമിക്കുന്നു, കൊച്ചിന്‍ ഷിപ്പ്യാര്‍ഡിലെ പുതിയ വഴികള്‍, വന്ദേ ഭാരത്, മറ്റ് വികസന പദ്ധതികള്‍ എന്നിവ സംസ്ഥാനത്തിന്റെ വികസന കുതിപ്പിന് സഹായിക്കുമെന്ന കാര്യം ഉറപ്പാണ്. കേരളത്തില്‍ ആയിരക്കണക്കിന് തൊഴിലവസരങ്ങളാണ് മോദി സര്‍ക്കാര്‍ സൃഷ്ടിക്കുന്നത്. എന്നാല്‍ സംസ്ഥാനത്തെ ഭരണപക്ഷവും പ്രതിപക്ഷവും ഇതിനോട് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. കേരളം ഇപ്പോള്‍ തന്നെ കടക്കെണിയില്‍ മുങ്ങുകയും സാമ്പത്തിക മാന്ദ്യം അഭിമുഖീകരിക്കുകയും ചെയ്യുകയാണ്. കേന്ദ്രത്തില്‍ അധികാരത്തില്‍ വന്നതിനുശേഷം നരേന്ദ്ര മോദി സര്‍ക്കാര്‍ സ്ത്രീശാക്തീകരണം വിജയകരമായി നടപ്പിലാക്കുകയാണ്. മുദ്ര ലോണുകള്‍, ബേട്ടി ബച്ചാവോ ബേട്ടി പഠാവോ തുടങ്ങിയ പരിവര്‍ത്തന പദ്ധതികളിലൂടെ സ്ത്രീകളെ സംരഭകരും തൊഴില്‍ദാതാക്കളുമാക്കി മാറ്റുകയാണ് കേന്ദ്രസര്‍ക്കാര്‍.

Read more

എന്നാല്‍ ഇതിനു വിപരീതമായി കേരളത്തില്‍ സ്ത്രീകള്‍ക്ക് തൊഴില്‍ അവസരങ്ങളൊന്നും നല്‍കുന്നില്ല. കേരളത്തിലെ ഞെട്ടിക്കുന്ന 47.1% സ്ത്രീ തൊഴിലില്ലായ്മ നിരക്ക് സംസ്ഥാന സര്‍ക്കാരിന്റെ സ്ത്രീവിരുദ്ധത തുറന്നുകാണിക്കുന്നതാണ്. സംസ്ഥാനത്ത് തൊഴില്‍ ഇടങ്ങളില്‍ പോലും സ്ത്രീകള്‍ ആക്രമിക്കപ്പെടുകയും ചൂഷണം ചെയ്യപ്പെടുകയുമാണ്. ആശുപത്രിയില്‍ ഡോ.വന്ദനദാസ് കൊല ചെയ്യപ്പെട്ടതും സിനിമാ മേഖലയില്‍ സ്ത്രീകള്‍ ചൂഷണം ചെയ്യപ്പെടുന്ന വിവരങ്ങള്‍ പുറത്തെത്തിച്ച ഹേമ കമ്മിറ്റി റിപ്പോര്‍ട്ടും യാഥാര്‍ത്ഥ്യത്തിലേക്ക് വിരല്‍ ചൂണ്ടുന്നതാണെന്നും ബിജെപി ആരോപിച്ചു.