കല്‍ക്കത്ത ഹൈക്കോടതിവിധി: മതത്തിന്റെ പേരില്‍ സംവരണം നടത്തിയവര്‍ക്കുള്ള തിരിച്ചടി; പിണറായിയെ പോലെയുള്ള വിഡ്ഢിത്തരമാണ് മമതയും കാണിക്കുന്നതെന്ന് ബിജെപി

മതത്തിന്റെ പേരില്‍ ബംഗാളിലെ തൃണമൂല്‍ സര്‍ക്കാര്‍ നടപ്പിലാക്കിയ സംവരണം കല്‍ക്കത്ത ഹൈക്കോടതി എടുത്ത് കളഞ്ഞത് സ്വാഗതാര്‍ഹമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മതപരമായ സംവരണം ഭരണഘടനാ വിരുദ്ധമാണെന്ന കോടതിയുടെ നിലപാട് ഇന്‍ഡി സഖ്യത്തിനേറ്റ കനത്ത തിരിച്ചടിയാണ്.

സംവരണം ഹിന്ദുക്കളിലെ പിന്നാക്ക ജാതിക്കാര്‍ക്ക് മാത്രമുള്ളതാണ്. ന്യായമായും OBC/SC/ST വിഭാഗത്തിന് ലഭിക്കേണ്ട ഈ സംവരണത്തില്‍ അനാവശ്യമായി മുസ്ലിം സമുദായത്തെ കൂടി കൂട്ടിച്ചേര്‍ത്ത് ഇരു വിഭാഗങ്ങളെയും അതിലുപരി ഭരണഘടനയെയും വഞ്ചിക്കുകയാണ് മമത ബാനര്‍ജി ചെയ്തത്.

കേരളത്തിലെ എല്‍ഡിഎഫും യുഡിഎഫും കാലങ്ങളായി പരിശ്രമിക്കുന്നതും ഇത് തന്നെയാണ്. തെലങ്കാനയിലും കര്‍ണാടകയിലും കോണ്‍ഗ്രസും ഇത്തരം ഭരണഘടനാവിരുദ്ധ സംവരണം നടപ്പിലാക്കുകയാണ്.

ഹൈക്കോടതി വിധി നടപ്പിലാക്കില്ല എന്ന് ഒരു മുഖ്യമന്ത്രി പറയുന്നത് ഭരണഘടനയോടുള്ള അവഹേളനമാണ്. ഇന്‍ഡി സഖ്യമാണ് ഭരണഘടനയെ അട്ടിമറിക്കാനുള്ള ധൈര്യം മമതാ ബാനര്‍ജിക്ക് നല്‍കുന്നത്. കേരളത്തില്‍ പൗരത്വ നിയമം നടപ്പിലാക്കില്ലെന്ന് പറയുന്ന പിണറായി വിജയനെ പോലെയുള്ള വിഡ്ഢിത്തരമാണ് മമതയും കാണിക്കുന്നത്. അധികാര ദുര്‍വിനിയോഗം നടത്തുന്നവര്‍ക്ക് ജനം മറുപടി കൊടുക്കുമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.