നിയമസഭയിലെ ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രം; വിഡി സതീശന്‍ മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാന്‍ ശ്രമിക്കുന്നുവെന്ന് ബിജെപി

നിയമസഭയില്‍ നടന്ന ഭരണ- പ്രതിപക്ഷ പോര് വെറും പ്രഹസനം മാത്രമാണെന്ന് ബിജെപി സംസ്ഥാന അദ്ധ്യക്ഷന്‍ കെ.സുരേന്ദ്രന്‍. മുഖ്യമന്ത്രിയേയും സര്‍ക്കാരിനെയും രക്ഷിക്കാനാണ് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ശ്രമിക്കുന്നത്.

ഫോണ്‍ ചോര്‍ത്തല്‍, പൂരംകലക്കല്‍, കസ്റ്റഡി കൊലപാതകം, അനധികൃത സ്വത്ത് സമ്പാദനം തുടങ്ങിയ ആരോപണങ്ങള്‍ നേരിടുന്ന എഡിജിപിയെ പിണറായി വിജയന്‍ രക്ഷപ്പെടുത്തുകയാണ് ചെയ്തത്. ഒരു കാലിലെ മന്ത് മറ്റൊരു കാലിലേക്ക് മാറ്റുകയാണ് മുഖ്യമന്ത്രി ചെയ്തത്. എഡിജിപിയെ പുറത്താക്കിയാല്‍ മുഖ്യമന്ത്രിയുടെ പല കാര്യങ്ങളും പുറത്താകുമെന്ന് അദ്ദേഹം ഭയക്കുന്നുണ്ട്. അജിത്ത് കുമാറിനെതിരെ നടപടിയെടുക്കാനുള്ള ധൈര്യം പിണറായി വിജയനില്ല.

എന്നാല്‍ ഗൗരവതരമായ വിഷയങ്ങളില്‍ നിന്നും ശ്രദ്ധതിരിക്കാന്‍ ആര്‍എസ്എസ് നേതാക്കളുമായുള്ള കൂടിക്കാഴ്ച മാത്രമാണ് പ്രതിപക്ഷം വിഷയമാക്കുന്നത്. പകരം വിഡി സതീശന്റെ പേരിലുള്ള പുനര്‍ജനി കേസ് ഉള്‍പ്പെടെ പ്രതിപക്ഷ നേതാക്കളുടെ പേരിലുള്ള എല്ലാ കേസുകളും ഒത്തുതീര്‍പ്പാക്കുകയാണ് സര്‍ക്കാര്‍ ചെയ്യുന്നത്. ഇത് മറച്ചുവെക്കാന്‍ വേണ്ടി മാത്രമാണ് നിയമസഭയിലെ നാടകങ്ങളെന്നും സുരേന്ദ്രന്‍ പറഞ്ഞു.

Read more

കെടി ജലീല്‍ നടത്തിയ പരാമര്‍ശം ഭരണഘടനയെ വെല്ലുവിളിക്കുന്നതാണ്. രാജ്യത്തെ പൗരന്‍മാര്‍ക്ക് മതപുരോഹിതന്‍മാരോടല്ല ഭരണഘടനയോടാണ് കൂറെന്ന് ജലീല്‍ മനസിലാക്കണം. സ്വര്‍ണ്ണക്കടത്തും ഹവാലയും നടത്തുന്നത് ഒരു സമുദായത്തിലെ അംഗങ്ങളാണെന്നാണ് ജലീല്‍ പറയുന്നത്. മുസ്ലിം സമുദായത്തെ ആകമാനം അപമാനിക്കുകയാണ് ജലീല്‍ ചെയ്തത്. അദ്ദേഹത്തിന് എംഎല്‍എ സ്ഥാനത്ത് തുടരാന്‍ അര്‍ഹതയില്ല. സിപിഎമ്മും കോണ്‍ഗ്രസും ഈ കാര്യത്തില്‍ നിലപാട് വ്യക്തമാക്കണമെന്നും കെ.സുരേന്ദ്രന്‍ പറഞ്ഞു.