കേരളത്തിലേക്ക് കടക്കാന്‍ അയ്യപ്പഭക്തര്‍ ആളൊന്നിന് നൂറ് രൂപ; കൈക്കൂലി വാങ്ങി എം.വി.ഡി ഉദ്യോഗസ്ഥര്‍; ഒടുവില്‍ പിടിയില്‍

ശബരിമല ദര്‍ശനത്തിനെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും കൈക്കൂലി വാങ്ങിയ മോട്ടോര്‍ വാഹന വകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍. കുമളിയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി മനോജ് അസിസ്റ്റ്‌റന്റ് ഹരികൃഷ്ണന്‍ എന്നിവരാണ് പിടിയിലായത്.കുമളിയിലെ അസിസ്റ്റന്റ് മോട്ടോര്‍ വെഹിക്കിള്‍ ഇന്‍സ്‌പെക്ടര്‍ കെജി മനോജ് അസിസ്റ്റ്‌റന്റ് ഹരികൃഷ്ണന്‍ എന്നിവരാണ് വേഷം മാറിയെത്തിയ വിജിലന്‍സിന്റെ പിടിയിലായത്. ഇവര്‍ക്കെതിരെ വകുപ്പ് തല നടപടിക്ക് ശുപാര്‍ശ ചെയ്തു.
വിജിലന്‍സ് പിടികൂടുമ്പോള്‍ മനോജ് മദ്യപിച്ചിരുന്നു എന്ന മെഡിക്കല്‍ പരിശോധന റിപ്പോര്‍ട്ട് അടക്കമാണ് നടപടിക്ക് ശുപാര്‍ശ ചെയ്തിരിക്കുന്നത്. ഇതര സംസ്ഥാനങ്ങളില്‍ നിന്നെത്തുന്ന അയ്യപ്പഭക്തന്മാരില്‍ നിന്നും പെര്‍മിറ്റ് സീല്‍ ചെയ്യാന്‍ കുമളി ചെക്‌പോസ്റ്റിലെ ഉദ്യോഗസ്ഥര്‍ കൈക്കൂലി വാങ്ങുന്നുവെന്നായിരുന്നു പരാതി. പരാതിയില്‍ കഴമ്പുണ്ടെന്ന് ബോധ്യപ്പെട്ടതോടെ രാത്രിയില്‍ അയ്യപ്പഭക്തന്മാരുടെ വാഹനത്തില്‍ വേഷം മാറി വിജിലന്‍സ് ഉദ്യോഗസ്ഥര്‍ ചെക്ക്‌പോസ്റ്റിലെത്തി. ആദ്യം 500 രൂപ കൊടുത്തപ്പോള്‍ പത്ത് പേരുള്ള വണ്ടിയില്‍ ഒരാള്‍ക്ക് 100 രൂപ വീതം 1000 രൂപ നല്‍കാന്‍ മനോജ് നിര്‍ബന്ധം പിടിക്കുകയായിരുന്നു.

ഉടന്‍ ഇടുക്കി വിജിലന്‍സ് ഡിവൈഎസ്പിയുടെ നേതൃത്വത്തിലുള്ള സംഘം പരിശോധന നടത്തിയപ്പോഴാണ് 4000 രൂപ കണ്ടെത്തിയത്. മേശയുടെ അടിയിലും മറ്റും ഒളിപ്പിച്ച നിലയിലായിരുന്നു പൈസ. വിജിലന്‍സ് സംഘം എത്തി 10 മിനിറ്റുകൊണ്ടാണ് 4000 രൂപ കൈക്കൂലിയായി വാങ്ങിയത്. വിജിലന്‍സിന്റെ നിര്‍ദേശത്തിന്റെ അടിസ്ഥാനത്തില്‍ ഇരുവരെയും ചുമതലയില്‍ നിന്ന് മാറ്റി.