'സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണം'; ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം

സി കൃഷ്ണകുമാർ ഉന്നയിച്ച ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നുവെന്ന് സിപിഐഎം പാലക്കാട് ജില്ലാ സെക്രട്ടറി ഇ എന്‍ സുരേഷ് ബാബു. മദ്യനിർമാണ കമ്പനിയില്‍ നിന്നും സിപിഐഎം കൈക്കൂലി വാങ്ങിയെന്ന് പറഞ്ഞ സി കൃഷ്ണകുമാറിന്റെ മനോനില പരിശോധിക്കണമെന്ന് സുരേഷ് ബാബു പറഞ്ഞു. ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും സുരേഷ് ബാബു കൂട്ടിച്ചേർത്തു.

കോടികളുടെ വെട്ടിപ്പ് നടത്തുന്ന ബിജെപിയിലൂടെയാണ് സിപിഐഎമ്മിനെ കൃഷ്ണകുമാര്‍ നോക്കി കാണുന്നതെന്നും സുരേഷ് ബാബു ആരോപിച്ചു. കച്ചവട താത്പര്യം മാത്രമാണ് കൃഷ്ണകുമാറിനുള്ളതെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു. ആരോപണങ്ങള്‍ അവജ്ഞയോടെ തള്ളി കളയുന്നു. സിഐഎ വന്ന് അന്വേഷിച്ചാലും സിപിഐഎമ്മിന് ഭയമില്ലെന്നും സിപിഐഎം പാലക്കാട് ജില്ലാ കമ്മിറ്റിയുടെ അക്കൗണ്ട് ആര്‍ക്കും എപ്പോഴും പരിശോധിക്കാമെന്നും ഇ എന്‍ സുരേഷ് ബാബു പറഞ്ഞു.

സിപിഐഎമ്മിനും കോണ്‍ഗ്രസിനും എലപ്പുള്ളിയിലെ മദ്യനിര്‍മ്മാണ കമ്പനി പണം നൽകിയെന്നാരോപിച്ചാണ് സി കൃഷ്ണകുമാര്‍ രംഗത്തെത്തിയത്. സിപിഐഐം പാലക്കാട് ജില്ലാ കമ്മിറ്റിക്ക് രണ്ട് കോടി രൂപയും കോണ്‍ഗ്രസിന് ഒരു കോടി രൂപയുമാണ് നല്‍കിയതെന്നാണ് സി കൃഷ്ണകുമാറിന്റെ ആരോപണം. ഇതിന്റെ വ്യക്തമായ തെളിവുകൾ എല്ലാം തന്റെ കൈയിൽ ഉണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു.

മദ്യനിര്‍മ്മാണ കമ്പനി പുതുശേരി മുന്‍ സിപിഐഎം ഏരിയ സെക്രട്ടറിക്ക് ആഡംബര കാര്‍ നല്‍കിയെന്നും സി കൃഷ്ണകുമാര്‍ ആരോപിച്ചു. തെളിവുകള്‍ ബിജെപിയുടെ കൈവശമുണ്ടെന്നും സി കൃഷ്ണകുമാര്‍ പറഞ്ഞു. അതേസമയം ബ്രൂവറിക്കെതിരായ സമരത്തിന്റെ ഭാഗമായി ഹൈകോടതിയെ സമീപിക്കുമെന്ന് ബിജെപി നേരത്തെ പറഞ്ഞിരുന്നുവെന്നും സി കൃഷ്ണകുമാർ പറഞ്ഞു. മലമ്പുഴ ഡാമിലെ വെള്ളം കൃഷിക്കും കുടിവെള്ളത്തിനുമേ ഉപയോഗിക്കാവു എന്നത് ഉന്നയിച്ചാണ് കോടതിയെ സമീപിക്കുന്നതെന്നും സി കൃഷ്ണകുമാർ വ്യക്തമാക്കിയിരുന്നു.

മലമ്പുഴ ഡാമിന്റെ സംഭരണ ശേഷി കുറഞ്ഞത് കോടതിയില്‍ അറിയിക്കും. ഒയാസിസിന് വേണ്ടി പഞ്ചായത്തിന്റെ അധികാരത്തെ കവര്‍ന്നെടുക്കുന്നത് ഉള്‍പ്പെടെ കോടതിയില്‍ ചൂണ്ടിക്കാട്ടുമെന്നും ബിജെപി അറിയിച്ചു. ഒയാസിസിന് വേണ്ടി സര്‍ക്കാര്‍ എല്ലാ നിയമങ്ങളും ചട്ടങ്ങളും അട്ടിമറിക്കുന്നുവെന്നും കൃഷ്ണകുമാർ ആരോപിച്ചു. തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളെ സര്‍ക്കാര്‍ തകര്‍ക്കുകയാണെന്നും എംബി രാജേഷ് ഒയാസിസ് കമ്പനിക്ക് വേണ്ടി വാദിക്കുന്ന മന്ത്രിയായി മാറിയെന്നും സി കൃഷ്ണകുമാര്‍ കുറ്റപ്പെടുത്തി.

Read more