ലഹരിക്കെതിരായ ബോധവൽക്കരണ പ്രവർത്തനങ്ങൾ ശക്തമാക്കുന്നതിന്റെ ഭാഗമായി കേരള കത്തോലിക്ക സഭ ഇന്ന് മദ്യ വിരുദ്ധ ഞായർ ആചരിക്കും. വിശ്വാസികൾക്ക് ലഹരി വിരുദ്ധ സന്ദേശം നൽകുന്നതിന്റെ ഭാഗമായി ഇന്നത്തെ കുർബാനയ്ക്കിടയിൽ പ്രത്യേക സർക്കുലർ വായിക്കും. സർക്കാരിന്റെ ലഹരി വിരുദ്ധ പദ്ധതികൾ ഫലം കാണുന്നില്ലെന്നും സർക്കാരിനെതിരെയുള്ള വിമർശനങ്ങളുമാണ് സർക്കുലറിൽ ഉള്ളത്.
തുടർഭരണം നേടി വരുന്ന സർക്കാരുകൾക്ക് വരുമാനം കണ്ടെത്താനുളള കുറുക്കു വഴിയാണ് മദ്യ നിർമാണവും വിൽപനയുമെന്ന് സഭയുടെ സർക്കുലറിൽ വിമർശിക്കുന്നു. ഐടി പാർക്കുകളിൽ പബ് സ്ഥാപിക്കാനും എലപ്പുളളി ബ്രൂവറിക്ക് അനുമതി നൽകാനുമുളള നീക്കങ്ങളെയും സഭ വിമർശിക്കുന്നു.
നാടിനെ മദ്യലഹരിയിൽ മുക്കിക്കൊല്ലാൻ ശ്രമം നടക്കുന്നു. പ്രായപൂർത്തിയാകാത്തവരുടെ ഗുണ്ടാസംഘങ്ങൾ ലഹരിയിൽ അക്രമം നടത്തുമ്പോൾ അധികാരികളുടെ കണ്ണ് അടഞ്ഞു തന്നെയാണന്നും സർക്കുലറിൽ വിമർശനം ഉയർന്നു. അത് കൂടാതെ മദ്യ-രാസ ലഹരി മാഫിയയെ അമർച്ച ചെയ്യാൻ എല്ലാവർക്കും ബാധ്യതയുണ്ടെന്ന് സർക്കുലറിൽ പറയുന്നു.
Read more
സ്കൂൾ, കോളേജ് തലങ്ങളിലും മതബോധന ക്ലാസിലും ലഹരിവിരുദ്ധത പഠിപ്പിക്കണമെന്നും സർക്കുലറിൽ ആവശ്യപ്പെടുന്നു. ലഹരിയെ ഫലപ്രദമായി നേരിടുന്നതിനും തരണം ചെയ്യാനുളള മാർഗങ്ങൾ കണ്ടെത്താനുമാണ് മദ്യവിരുദ്ധ ഞായറായി ഇന്ന് ആചരിക്കുന്നതെന്ന് കേരള കത്തോലിക്കാ മെത്രാൻ സമിതി അറിയിച്ചു.