പത്രങ്ങളിൽ ചരമവാർത്ത നൽകി മുങ്ങിയ 'പരേതൻ' ഒടുവിൽ കോട്ടയത്ത് പിടിയിൽ

ചാർളി എന്ന ദുൽഖറിന്റെ സിനിമ അനുകരിച്ച് പത്രങ്ങളിൽ സ്വന്തം ചരമ വാർത്തയും പരസ്യവും നൽകിയ തളിപ്പറമ്പ് കുറ്റിക്കോൽ സ്വദേശി ജോസഫ് മേലുകുന്നേല്‍ (75) കോട്ടയത്ത് പിടിയിലായി. വാർത്തയും പരസ്യവും പത്രങ്ങളില്‍ പ്രസിദ്ധികരിച്ചശേഷം അപ്രത്യക്ഷനായ ജോസഫ് ഇന്ന് പുലർച്ചെ രണ്ടുമണിയോടെ തിരുനക്കര ക്ഷേത്രത്തിന് സമീപത്തുള്ള ഐശ്വര്യ ഹോട്ടലിൽ വച്ചാണ് പിടിയിലായത്.

ജോസഫ് ഇപ്പോൾ കോട്ടയം വെസ്റ്റ് പൊലീസ് കസ്റ്റഡിയിലാണുള്ളത്. മുങ്ങിയ ജോസഫ് കോട്ടയത്ത് എത്താൻ സാധ്യതയുള്ളതായി വിവരം ലഭിച്ച പൊലീസ് കോട്ടയത്തുള്ള എല്ലാ ഹോട്ടലുകളിലും ഇദ്ദേഹത്തിന്റെ ഫോട്ടോ കാണിച്ചു പരിശോധന നടത്തിയിരുന്നു. പരിശോധനയ്ക്കായി ഐശ്വര്യ ഹോട്ടലിൽ എത്തിയപ്പോൾ ഇന്നലെ രാവിലെ മുതൽ ഇതേ പോലെ ഒരാൾ താമസിക്കുന്നുണ്ടെന്ന വിവരം നൽകിയത് ജീവനക്കാർ ആണ്. ഇതേത്തുടർന്നാണ് ഇയാളെ അറസ്റ്റ് ചെയ്തത്.

കുടുംബ പ്രശ്നമാണ് ഇത്തരത്തിൽ മാറിനിൽക്കാൻ കാരണമെന്ന് ജോസഫ് പറയുന്നത്. വേണമെകിൽ ആൾമാറാട്ടത്തിന് ജോസഫിന്റെ പേരിൽ പൊലീസിന് കേസെടുക്കാം. ജോസഫിന്റെ മകളും കുടുംബവും ഇന്ന് തളിപ്പറമ്പിൽ നിന്ന്‌ കോട്ടയത്തേക്ക് തിരിക്കും. പയ്യന്നൂര്‍ സെന്‍ട്രല്‍ ബസാറിലെ ടൂറിസ്റ്റ് ഹോമില്‍ നിന്ന് വ്യാഴാഴ്ച രാവിലെ അപ്രത്യക്ഷനായ ജോസഫ് തിങ്കളാഴ്ച കോട്ടയം കാർഷിക വികസന ബാങ്കിലെത്തിയിരുന്നു. പകല്‍ രണ്ടരയോടെ ബാങ്കിലെത്തിയ ജോസഫ് അരമണിക്കൂറിലധികം അവിടെ ചെലവഴിച്ചു. പത്രങ്ങളില്‍ പ്രസിദ്ധികരിച്ച സ്വന്തം ചരമ പരസ്യവും നിര്യാണവാര്‍ത്തയും ബാങ്ക് സെക്രട്ടറി ശിവജിയെ കാണിച്ചു. തന്റെ ബന്ധുവാണെന്നും ചെവിക്ക് പിന്നിലെ മുഴ തിരുവനന്തപുരത്ത് ആര്‍സിസിയില്‍ കാണിച്ചപ്പോള്‍ ട്യൂമറാണെന്ന് കണ്ടെത്തിയതായും സെക്രട്ടറിയോട് പറഞ്ഞു. അവിടെ ചികിത്സയില്‍ കഴിയവേ ഹൃദാഘാതത്താല്‍ മരിച്ചെന്ന് പറഞ്ഞ് ജോസഫ് പൊട്ടികരഞ്ഞുവത്രേ.

തുടർന്ന് സ്വർണമാലയും പണവും ഭാര്യക്ക് അയച്ചുകൊടുക്കണമെന്ന് ജോസഫ് ആവശ്യപ്പെട്ടിരുന്നു. ബാങ്കിൽ ചെന്ന ജോസഫ് ബാങ്ക് സെക്രട്ടറിയെ കണ്ടാണ് തളിപ്പറമ്പ് കുറ്റിക്കോലിലെ മേരിക്കുട്ടിക്ക് അയച്ചുകൊടുക്കണമെന്ന് ആവശ്യപ്പെട്ടത്. മേരിക്കുട്ടിയുടെ ഭർത്താവ് മേലുക്കുന്നേൽ ജോസഫ് ഹൃദയാഘാതം മൂലം മരിച്ചുവെന്നും അയാളുടെ ഭാര്യയാണ് മേരിക്കുട്ടിയെന്നും ഇത് അയച്ചുകൊടുക്കണമെന്നുമാണ് സെക്രട്ടറിയോടു പറഞ്ഞത്. ബാങ്കിൽ അത്തരം സൗകര്യമില്ലെന്നു പറഞ്ഞ് സെക്രട്ടറി തിരിച്ചയയ്ക്കാൻ ശ്രമിച്ചുവെങ്കിലും അദ്ദേഹം പിൻമാറിയില്ല. ഒടുവിൽ തളിപ്പറമ്പ് മേൽവിലാസം കണ്ടപ്പോൾ സെക്രട്ടറി തളിപ്പറമ്പ് കാർഷിക വികസന ബാങ്ക് സെക്രട്ടറിയെ വിളിച്ചു വിവരം പറഞ്ഞു. തുടർന്നു ജോസഫ് തന്നെയാണു തന്റെ മുന്നിലിരിക്കുന്നതെന്ന് സെക്രട്ടറി മനസിലാക്കുകയായിരുന്നു. വിവരം ചോദിച്ചയുടൻ ജോസഫ് അവിടെനിന്നു കടന്നുകളയുകയും ചെയ്തു. പിന്നീട് നടത്തിയ അന്വേഷണത്തിലാണു സ്വകാര്യ ലോഡ്ജിൽനിന്ന് ആളെ കണ്ടെത്തിയത്.

Read more

ബാങ്കിൽ നിന്ന് നല്‍കിയ വിവരത്തെ തുടര്‍ന്ന് കോട്ടയം ഡിവൈഎസ്പി സക്കറിയ പോലിസിനെ അയച്ച് നഗരമാകെ തെരഞ്ഞെങ്കിലും ഫലമുണ്ടായില്ല. കൂടുതല്‍ അന്വേഷണത്തിനായി ഡിവൈഎസ്പി രൂപീകരിച്ച സ്‌പെഷ്യല്‍സ്‌ക്വാഡ് നടത്തിയ അന്വേഷണത്തിലാണ് പിന്നീട് ജോസഫ് പിടിയിലാകുന്നത്. ക്ലീന്‍ഷേവും വൃത്തിയായി തേച്ചുമിനുക്കിയ ഷര്‍ട്ടും മുണ്ടുമായിരുന്നു ജോസഫിന്റെ വേഷം. അതിനാൽ കോട്ടയം ടൗണിലെ ഏതെങ്കിലും ലോഡ്ജില്‍ ജോസഫ് താമസിക്കുന്നുണ്ടാകുമെന്ന സൂചയാണ് പോലീസിനെ സഹായിച്ചത്. ഇയാളെ ഇന്ന് തളിപ്പറമ്പ് പൊലീസിന് കൈമാറും.