ചെക്ക് കേസ് ; തടവു ശിക്ഷയ്‌ക്കെതിരേ ചവറ എംഎല്‍എയുടെ മകന്‍ ദുബായ് കോടതിയിലേക്ക്

ദുബായില്‍ ചെക്ക് കേസില്‍ തടവു ശിക്ഷയ്ക്ക് വിധിക്കപ്പെട്ട ചവറ എംഎല്‍എ വിജയന്‍ പിള്ളയുടെ മകന്‍ ശ്രീജിത്ത് കോടതിയെ വീണ്ടും സമീപിക്കാന്‍ ഒരുങ്ങുന്നു. 11 കോടി രൂപയുടെ ചെക്ക് മടങ്ങിയതിനെ തുടര്‍ന്നാണ് ശ്രീജിത്തിനു കോടതി രണ്ടു വര്‍ഷത്തെ തടവ് ശിക്ഷ വിധിച്ചത്. കേസില്‍ കോടതിയുടെ വിധി തന്റെ വാദം കേള്‍ക്കാതെയാണെന്നു വാദിക്കാനാണ്‌ ശ്രീജിത്തിന്റെ നീക്കം.

ശ്രീജിത്ത് ദുബായിലെ ഒരു ടൂറിസം കമ്പനിയില്‍ നിന്നുമാണ്‌ ഇത്രയും തുക തട്ടിച്ചത്. 2003 മുതല്‍ വിവിധ തവണയായി ശ്രീജിത്ത് ഈ കമ്പനിയില്‍ 11 കോടി രൂപ വാങ്ങി. ദുബായില്‍ ഹോട്ടല്‍ നടത്തുകയായിരുന്ന ശ്രീജിത്ത് ഈ തുകയ്ക്ക് ആനുപാതികമായ ചെക്ക് കമ്പനിക്ക് നല്‍കി. കമ്പനി ചെക്ക് ദുബായിലെ ബാങ്കില്‍ സമര്‍പ്പിച്ചെങ്കിലും മടങ്ങിയതാണ് കേസിനു ആധാരമായ സംഭവം.

കമ്പനി നല്‍കിയ കേസില്‍ ദുബായ് കോടതി ശ്രീജിത്ത് കുറ്റക്കാരനെന്നു കണ്ടെത്തി. ഇതേ തുടര്‍ന്ന് ശ്രീജിത്തിനു രണ്ടു വര്‍ഷം തടവു ശിക്ഷയും വിധിച്ചു. പക്ഷേ കോടതി വിധി വരുന്നതിനു മുമ്പേ ശ്രീജിത്ത് ദുബായില്‍ നിന്നും നാട്ടിലേക്ക് മടങ്ങിയിരുന്നു. ശ്രീജിത്ത് നാട്ടിലെ ബാങ്കിന്റെ പേരിലും 10 കോടി രൂപയുടെ ചെക്ക് നല്‍കിയിരുന്നു. ഇതും ബാങ്കില്‍ നിന്ന് മടങ്ങി. ഇതേ തുടര്‍ന്ന് പരാതികാരാനായ രാഹുല്‍ കൃഷ്ണന്‍ കോടതിയെ സമീപിച്ചു. സമാനമായ രീതിയില്‍ മാവേലിക്കര കോടതിയിലും ശ്രീജിത്തിനെതിരെ കേസുണ്ട്.

Read more

ശ്രീജിത്തിനും ബിനോയ് കോടിയേരിക്കും ദുബായിലെ കമ്പനിയില്‍ നിന്നും പണം വാങ്ങി നല്‍കിയത് കമ്പനിയുടെ പാര്‍ട്ണര്‍ മാവേലിക്കര സ്വദേശി രാഹുല്‍ കൃഷ്ണനാണ്. ബിനോയ് കോടിയേരിയുടെ പണം തട്ടിപ്പ് കേസും ഇപ്പോള്‍ വിവാദമായിരിക്കുകയാണ്.