പുതിയ എകെജി സെന്റര്‍ ഉദ്ഘാടനം ചെയ്ത് മുഖ്യമന്ത്രി; പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും

തിരുവനന്തപുരത്ത് സിപിഎം സംസ്ഥാന കമ്മിറ്റിയുടെ പുതിയ ആസ്ഥാന മന്ദിരം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്തു. സിപിഎമ്മിന്റെ പുതിയ ആസ്ഥാനത്തിനും എകെജി സെന്റര്‍ എന്ന് തന്നെയാണ് പേരിട്ടിരിക്കുന്നത്. നിലവിലെ എകെജി സെന്ററിന് എതിര്‍വശത്ത് 31 സെന്റിലാണ് പുതിയ എകെജി സെന്റര്‍ പണിതത്.

സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ ഉദ്ഘാടന ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. പാര്‍ട്ടി ജനറല്‍ സെക്രട്ടറി എംഎ ബേബി, കേന്ദ്ര-സംസ്ഥാന കമ്മിറ്റി അംഗങ്ങള്‍, മുതിര്‍ന്ന നേതാക്കള്‍, എല്‍ഡിഎഫ് നേതാക്കള്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഒന്‍പത് നിലകളിലായാണ് പുതിയ എകെജി സെന്റര്‍ നിര്‍മ്മിച്ചിരിക്കുന്നത്.

സംസ്ഥാന കമ്മിറ്റി ഓഫീസ്, ഹാളുകള്‍, സെക്രട്ടറിയേറ്റ് യോഗം ചേരാനുള്ള മുറി, സെക്രട്ടറിയേറ്റ്, പിബി അംഗങ്ങള്‍ക്കുള്ള ഓഫീസ് സൗകര്യങ്ങള്‍, താമസസൗകര്യം എന്നിവയാണ് പുതിയ കെട്ടിടത്തില്‍ ഉള്ളത്. രണ്ടു ഭൂഗര്‍ഭ പാര്‍ക്കിംഗ് നിലകളും പുതിയ ആസ്ഥാനമന്ദിരത്തില്‍ നിര്‍മ്മിച്ചിട്ടുണ്ട്.

പുതിയ കെട്ടിടത്തില്‍ നാട മുറിക്കലും ശിലാഫലകം അനാച്ഛാദനവും നടത്തിയെങ്കിലും ഉദ്ഘാടന സമ്മേളനം പഴയ എകെജി സെന്ററിലെ ഹാളിലാണ്. പുതിയ ഓഫീസിലേക്ക് പ്രവര്‍ത്തനം പൂര്‍ണതോതില്‍ മാറാന്‍ സമയമെടുക്കും എന്നാണ് നേതാക്കള്‍ പറയുന്നത്. പുതിയ ഓഫീസിലേക്ക് മാറുമ്പോള്‍ പഴയ ഓഫീസ് എകെജി പഠന ഗവേഷണ കേന്ദ്രമായി പ്രവര്‍ത്തിക്കും.