അയ്യപ്പഭക്തര്‍ സംതൃപ്തര്‍, ഒരു ബുദ്ധിമുട്ടുമില്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കി; ശബരിമലയുടെ വികസനത്തിന് 778.17 കോടി രൂപ അനുവദിച്ചുവെന്ന് മുഖ്യമന്ത്രി പിണറായി

ഇത്തവണത്തെ ശബരിമല തീര്‍ത്ഥാടനം ഭംഗിയായി സമാപിച്ചിരിക്കുകയാണെന്ന് മുഖ്യമന്ത്രി. അയ്യപ്പഭക്തര്‍ക്ക് ഒരു ബുദ്ധിമുട്ടും ഇല്ലാതെ തീര്‍ത്ഥാടനം സാധ്യമാക്കുന്നതിനുള്ള വിപുലമായ ക്രമീകരണങ്ങളാണ് സംസ്ഥാന സര്‍ക്കാരും ദേവസ്വം ബോര്‍ഡും ചേര്‍ന്ന് ഒരുക്കിയത്. അതില്‍ ഭക്തര്‍ സംതൃപ്തരാണ് എന്നാണ് മനസിലാക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

തീര്‍ത്ഥാടന ക്രമീകരണങ്ങളില്‍ അനുഭവസമ്പന്നരെ ഉള്‍പ്പെടുത്തി വരുത്തിയ മാറ്റങ്ങളും, വെര്‍ച്വല്‍ ക്യൂവും ഒപ്പം തത്സമയ ബുക്കിംഗ് ഏര്‍പ്പെടുത്തിയതും മണിക്കൂറുകള്‍ നീളാതെ ദര്‍ശന സൗകര്യം ലഭ്യമാക്കിയതുമൊക്കെ സുഖദര്‍ശനത്തിന് ഇടയാക്കിയ കാരണങ്ങളാണ്.

ഈ സീസണില്‍ അരക്കോടിയോളം പേരാണ് ശബരിമല സന്ദര്‍ശിച്ചത്. പ്രതിദിനം 90000ന് മുകളില്‍ തീര്‍ത്ഥാടകര്‍ എത്തിയിട്ടുണ്ട്. അതില്‍ പല ദിവസങ്ങളിലെയും കണക്ക് ഒരു ലക്ഷത്തിന് മുകളിലാണ്.

തീര്‍ത്ഥാടന സീസണ്‍ വിജയപ്രദമാക്കിയ എല്ലാവരെയും അഭിനന്ദിക്കുന്നതായി മുഖ്യമന്ത്രി അറിയിച്ചു.

ഈ ഒരു തീര്‍ത്ഥാടനകാലം മാത്രം ലക്ഷ്യമിട്ടല്ല, 25 വര്‍ഷം മുന്നില്‍ കണ്ടുള്ള പദ്ധതികളാണ് സര്‍ക്കാര്‍ വിഭാവനം ചെയ്തിരിക്കുന്നത്. സന്നിധാനത്തിന്റെ ആത്മീയവും സാംസ്‌കാരികവുമായ പൈതൃകത്തെ മാനിച്ചുകൊണ്ട് തയ്യാറാക്കിയ ലേഔട്ട് പ്ലാനിന് മന്ത്രിസഭ അംഗീകാരം നല്‍കി കഴിഞ്ഞു.

Read more

സന്നിധാനത്തിന്റെ വികസനത്തിനായി ആദ്യഘട്ടത്തിന് 600.47 കോടി രൂപയും 2028-33 വരെയുള്ള രണ്ടാം ഘട്ടത്തിന് 100.02 കോടിരൂപയും 2034-39 വരയുള്ള മൂന്നാം ഘട്ടത്തിന് 77.68 കോടി രൂപയും ഉള്‍പ്പെടെ ആകെ 778.17 കോടി രൂപയാണ് ലേഔട്ട് പ്ലാന്‍ പ്രകാരം ചെലവ് കണക്കാക്കിയിരിക്കുന്നതെന്നും മുഖ്യമന്ത്രി അറിയിച്ചു.