മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശം; ഇന്ന് 12 മണിമുതൽ പ്രതിപക്ഷത്തിന്റെ അടിയന്തര പ്രമേയം ചർച്ചയ്ക്ക്

മുഖ്യമന്ത്രിയുടെ മലപ്പുറം പരാമർശത്തിനെതിരെ പ്രതിപക്ഷം കൊണ്ടുവന്ന അടിയന്തര പ്രമേയം ഉച്ചയ്ക്ക് 12 മണിക്ക് ചർച്ചചെയ്യും. രണ്ട് മണിക്കൂറായിരിക്കും ചർച്ച നടക്കുക. ഇന്നലത്തെ സ്ഥിതി സഭയിൽ ആവർത്തിക്കരുതെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ വ്യക്തമാക്കി. പതിനഞ്ചാം കേരള നിയമസഭയുടെ എട്ടാമത്തെ അടിയന്തരപ്രമേയ ചർച്ചയാണിത്.

എഡിപിജി എംആർ അജിത് കുമാറും ആർഎസ്എസ് നേതാക്കളും തമ്മില്‍ നടത്തിയ കൂടികാഴ്ച നിയമസഭയിൽ ചർച്ചയാകും. വിഷയം അടിയന്തര പ്രമേയമായി ചർച്ചചെയ്യാനാണ് പ്രതിപക്ഷ തീരുമാനം. പ്രതിപക്ഷത്തിന്‍റെ നോട്ടീസിൽ സർക്കാർ സ്വീകരിക്കുന്ന നിലപാടും നിർണായകമാകും.

മുഖ്യമന്ത്രിയും പ്രതിപക്ഷനേതാവും നേർക്കുനേർ ഏറ്റുമുട്ടിയപ്പോൾ തിങ്കളാഴ്ച നിയമസഭയിൽ അസാധാരണ സംഘർഷമാണ് ഉണ്ടായത്. സ്പീക്കറുടെ ഡയസിലേക്ക് തള്ളിക്കയറിയ പ്രതിപക്ഷ അംഗങ്ങളും വാച്ച് ആൻഡ് വാർഡും തമ്മിൽ കൈയാങ്കളിയുണ്ടായി. മനപൂര്‍വ്വം പ്രകോപനം ഉണ്ടാക്കി ഒഴിഞ്ഞുമാറുകയായിരുന്നു സര്‍ക്കാരെന്നും സഭാ ചട്ടങ്ങൾക്ക് അകത്ത് നിന്ന് ഇനിയും വിഷയം അവതരിപ്പിക്കുമെന്നും പ്രതിപക്ഷം ഇന്നലെ വ്യക്തമാക്കിയിരുന്നു.