സീറോ മലബാര്‍ സഭയിലെ കോടികളുടെ ഭൂമി അഴിമതി; അന്വേഷണ റിപ്പോര്‍ട്ടും പരാതിയും വത്തിക്കാന് കൈമാറി

സീറോ മലബാര്‍ സഭയുടെ എറണാകുളം-അങ്കമാലി അതിരൂപതയില്‍ നടന്ന കോടികളുടെ ഭൂമി അഴിമതി ഇടപാടിലെ അന്വേഷണ റിപ്പോര്‍ട്ടും പരാതിയും സഭയുടെ ആസ്ഥാനമായ വത്തിക്കാന് കൈമാറി. ഭൂമി ഇടപാടുമായി ബന്ധപ്പെട്ട എല്ലാ കാര്യങ്ങളും മാര്‍പാപ്പയെ അറിയിച്ചുകഴിഞ്ഞുവെന്ന് ഒരു വിഭാഗം വൈദികര്‍ വ്യക്തമാക്കി.

പരാതിയും അന്വേഷണ റിപ്പോര്‍ട്ടും ഇതിനകം തന്നെ മാര്‍പാപ്പയ്ക്ക അയച്ചുകൊടുത്തുവെന്നും വത്തിക്കാന്‍ അന്വേഷണം ആരംഭിച്ചുകഴിഞ്ഞുവെന്നും വൈദികര്‍ “ടൈംസ് ഓഫ് ഇന്ത്യ”യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു. ഇനി വത്തിക്കാനില്‍ നിന്നുള്ള തീരുമാനം അറിയാന്‍ കാത്തിരിക്കുകയാണെന്നും അതിരൂപതയിലെ വൈദികള്‍ പറഞ്ഞു.

Read more

അതിരൂപതയിലെ ഭൂമി ഇടപാടില്‍ സഭാ നേതൃത്വത്തിന് വീഴ്ചപറ്റിയതായി ആദ്യം നിയോഗിച്ച ഇടക്കാല സമിതിയും പിന്നീട് വന്ന വൈദിക സമിതിയും റിപ്പോര്‍ട്ട് നല്‍കിയിരുന്നു. സഭാ സിനഡിലും ഈ വിഷയം ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് വൈദിക സമിതി മുഴുവന്‍ ബിഷപ്പുമാര്‍ക്കും കത്ത് നല്‍കിയതോടെ സിനഡ് പ്രശ്നപരിഹാരത്തിന് കോട്ടയം അതിരൂപത ആര്‍ച്ച്ബിഷപ് മാര്‍ മാത്യൂ മൂലക്കാട്ടിന്റെ നേതൃത്വത്തില്‍ അഞ്ചംഗ മെത്രാന്‍ സമിതിയെ നിയോഗിച്ചിരുന്നു. സമിതി അതിരൂപതയിലെ രണ്ട് സഹായ മെത്രാന്മാരേയും വൈദിക സമിതി പ്രതിനിധികളെയും ആക്ഷേപം ഉന്നയിച്ച എല്ലാവരേയും കണ്ട് തെളിവെടുപ്പ് നടത്തിയിരുന്നു. സമിതിയുടെ ഇടക്കാല റിപ്പോര്‍ട്ട് സിനഡിന് സമര്‍പ്പിച്ചുവെങ്കിലും ഇതുവരെ വെളിച്ചംകണ്ടിട്ടില്ല. ഇതിനെ തുടര്‍ന്നാണ് ഭൂമി ഇടപാടിന്റെ രേഖകള്‍ അടക്കം മാര്‍പാപ്പയ്ക്ക് കത്തയച്ചത്.