ലഹരി വിപത്തിനെതിരെ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും, അധ്യയന വര്‍ഷത്തില്‍ ശക്തമായ കാമ്പയിന് തുടക്കമാകുമെന്ന് മുഖ്യമന്ത്രി

ലഹരി വിപത്തിനെതിരെ പുതിയ അധ്യയന വര്‍ഷത്തില്‍ പാഠ്യപദ്ധതി പരിഷ്‌കരണവും അധ്യാപക പരിശീലനവും ഉള്‍പ്പെടെയുളള പ്രവര്‍ത്തനങ്ങളുമായി മുന്നോട്ടുപോകുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. ഇതിനായി വേനലവധിക്കാലത്ത് ആവശ്യമായ തയ്യാറെടുപ്പുകള്‍ നടത്തുമെന്നും അദ്ദേഹം അറിയിച്ചു. രാസലഹരിയുടെ ദുഷ്യഫലങ്ങള്‍ പാഠ്യപദ്ധതിയില്‍ ഉള്‍പ്പെടുത്തല്‍, അധ്യാപകര്‍ക്ക് കൗണ്‍സലിങ് പരിശീലനം, കുട്ടികള്‍ക്ക് കായിക പരിശീലനത്തിന് അധികസമയം, രക്ഷിതാക്കള്‍ക്ക് ബോധവത്കരണം തുടങ്ങി ഒട്ടേറെ പ്രവര്‍ത്തനങ്ങളാണ് ഈ അധ്യയന വര്‍ഷം ഏറ്റെടുക്കുകയെന്നും മുഖ്യമന്ത്രി പറഞ്ഞു.

വലിയ മുന്നൊരുക്കങ്ങളാണ് നിലവില്‍ നടക്കുന്നത്. മാര്‍ച്ച്- എപ്രില്‍ മാസങ്ങളിലായി വിവിധ മേഖലകളിലെ വിദഗ്ദരുടെയും സാമുദായിക സംഘടന നേതാക്കളുടെയും യോഗങ്ങളും ശില്‍പശാലയും നടത്തി. കുട്ടികളും യുവാക്കളുമാണ് ഇരകളാകുന്നതില്‍ ഏറെയുമെന്നതിനാല്‍ രക്ഷിതാക്കള്‍ക്കും അധ്യാപകര്‍ക്കും കുട്ടികള്‍ക്കും ബോധവത്കരണം നടത്തേണ്ടതുണ്ട്. ആവശ്യമായ കൗണ്‍സിലിങ് കുട്ടികള്‍ക്ക് നല്‍കുന്നതിന് അധ്യാപകര്‍ക്ക് പരിശീലനം നല്‍കും. പഠനസമ്മര്‍ദം ഒഴിവാക്കി വീടുകളിലേക്ക് മടങ്ങുന്നതിനായി എല്ലാ ദിവസവും അവസാന പീരിയഡ് സുംബ ഡാന്‍സ് പോലുളള കായികപ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്ക്കും. വിദ്യാഭ്യാസ മന്ത്രിയുമായി ഇതുസംബന്ധിച്ച് ചര്‍ച്ച നടത്തിയിട്ടുണ്ട്.

Read more

വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് സമീപമുളള കച്ചവടസ്ഥാപനങ്ങളെയും ദുരൂഹമായി കാണുന്ന വ്യക്തികളെയും നിരീക്ഷണം. ഇതിനായി സമൂഹമാകെയും ഉയര്‍ന്നുപ്രവര്‍ത്തിക്കണമെന്നും മുഖ്യമന്ത്രി ആവശ്യപ്പെട്ടു. ലഹരിക്ക് അടിമപ്പെടുന്നവരെ ഒറ്റപ്പെടുത്തുന്ന സമീപനമല്ല സര്‍ക്കാര്‍ സ്വീകരിക്കുന്നത്. അവരെ തിരുത്തി സമൂഹത്തോടൊപ്പം ചേര്‍ത്തുവച്ച് കൊണ്ടുപോകാനാണ് ശ്രമമെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.