ബിജെപിയ്ക്ക് കേരളത്തില്‍ പരവതാനി വിരിച്ചത് മുഖ്യമന്ത്രി; പൊതുസമ്മേളന വേദിയിലും പിണറായിക്കെതിരെ ആഞ്ഞടിച്ച് പിവി അന്‍വര്‍

നിലമ്പൂര്‍ എംഎല്‍എ പിവി അന്‍വര്‍ രൂപീകരിച്ച ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരളയുടെ നയം വ്യക്തമാക്കാന്‍ ചേര്‍ന്ന പൊതുസമ്മേളനത്തിലും മുഖ്യമന്ത്രിയ്‌ക്കെതിരെ രൂക്ഷ വിമര്‍ശനം. തൃശൂരില്‍ ബിജെപി ജയിക്കാന്‍ കാരണം മുഖ്യമന്ത്രി പിണറായി വിജയനാണെന്ന് പിവി അന്‍വര്‍ ആരോപിച്ചു.

തമിഴ്‌നാട്ടില്‍ ബിജെപിയുടെ അധിനിവേശത്തെ സ്റ്റാലിന്‍ തടഞ്ഞപ്പോള്‍ കേരളത്തില്‍ മുഖ്യമന്ത്രി ബിജെപിക്ക് പരവതാനി വിരിച്ചു കൊടുത്തുവെന്നായിരുന്നു അന്‍വറിന്റെ ആരോപണം. വരാനിരിക്കുന്ന ഉപതിരഞ്ഞെടുപ്പില്‍ ബിജെപി-സിപിഎം കച്ചവടം ഉറപ്പിച്ചെന്നും അന്‍വര്‍ പറഞ്ഞു. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ ഭരണത്തെ പുകഴ്ത്തിയാണ് അന്‍വര്‍ സിപിഎമ്മിനെ വിമര്‍ശിച്ചത്.

പാലക്കാട് സിപിഎം ബിജെപിയ്ക്ക് നല്‍കുമെന്നും പകരം ചേലക്കരയില്‍ ബിജെപി സിപിഎമ്മിന് വോട്ട് ചെയ്യുമെന്നും അന്‍വര്‍ ആരോപിക്കുന്നു. അതേസമയം മലപ്പുറം-കോഴിക്കോട് ജില്ലകളെ വിഭജിച്ച് പുതിയ ജില്ല രൂപീകരിക്കണമെന്നാണ് ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്ന പുതിയ സംഘടനയിലൂടെ പിവി അന്‍വര്‍ മുന്നോട്ട് വയ്ക്കുന്ന ആവശ്യം.

ജനാധിപത്യ സോഷ്യലിസ്റ്റ് നയത്തിലൂന്നിയാകും ഡിഎംകെ പ്രവര്‍ത്തിക്കുകയെന്നും അന്‍വര്‍ വ്യക്തമാക്കി. പ്രവാസികളുടെ വോട്ടവകാശം, ജാതി സെന്‍സസ് എന്നിവയ്ക്കായി പോരാടും. രാഷ്ട്രത്തിന്റെ ഐക്യമാണ് സംഘടനയുടെ ആവശ്യമെന്നും പറഞ്ഞ അന്‍വര്‍ മലബാറിനെതിരെയുള്ള അവഗണനയ്‌ക്കെതിരെ പോരാടുമെന്നും കൂട്ടിച്ചേര്‍ത്തു.

വന്യമൃഗങ്ങളുടെ ആക്രമണങ്ങളില്‍ മരിക്കുന്നവരുടെ ബന്ധുക്കള്‍ക്ക് നല്‍കുന്ന നഷ്ടപരിഹാരം 10 ലക്ഷത്തില്‍ നിന്ന് 50 ലക്ഷമായി വര്‍ദ്ധിപ്പിക്കണം. മനുഷ്യ-മൃഗ സംഘര്‍ഷങ്ങളെ തുടര്‍ന്ന് കര്‍ഷകര്‍ക്കെതിരെ എടുത്ത കേസുകള്‍ പിന്‍വലിക്കണം. തൊഴിലില്ലായ്മ വേതനം സംസ്ഥാനത്ത് 2000രൂപയായി ഉയര്‍ത്തണം.

വിദ്യാഭ്യാസ മേഖലയിലെ മാറ്റങ്ങള്‍ക്കായും അന്‍വറിന്റെ ഡിഎംകെ ആവശ്യപ്പെടുന്നു. സര്‍ക്കാര്‍ സ്‌കൂളുകളിലെ അധ്യാപകര്‍ സ്വന്തം കുട്ടികളെ സര്‍ക്കാര്‍ സ്‌കൂളില്‍ പഠിപ്പിക്കാന്‍ തയ്യാറായില്ലെങ്കില്‍ അവരുടെ ശമ്പളത്തിന്റെ 20 ശതമാനം ബിപിഎല്‍ വിദ്യാര്‍ത്ഥികളുടെ ഉന്നമനത്തിനായി മാറ്റിവയ്ക്കണം. വിദ്യാഭ്യാസ വായ്പകള്‍ എഴുതി തള്ളണമെന്നും അന്‍വര്‍ പുതിയ പാര്‍ട്ടിയിലൂടെ ആവശ്യപ്പെടുന്നു.

Read more

സംരംഭ സംരക്ഷണ നിയമം പ്രാബല്യത്തില്‍ കൊണ്ടുവരണം. മതസ്ഥാപനങ്ങളുടെ നിയന്ത്രണം അതത് മത വിശ്വാസികള്‍ക്ക് നല്‍കണം. പലസ്തീനോടുള്ള സമീപനം കേന്ദ്ര സര്‍ക്കാര്‍ തിരുത്തണമെന്ന് ആവശ്യപ്പെട്ട് നിയമസഭയില്‍ പ്രമേയം അവതരിപ്പിക്കണമെന്നും അന്‍വര്‍ ആവശ്യപ്പെടുന്നു.