സൈനികന്റെ അമ്മയുടെ കണ്ണീരിനു മുന്നില്‍ തേങ്ങികരഞ്ഞ് കളക്ടര്‍ ടി. വി അനുപമ

സൈനികന്റെ അമ്മയുടെ കണ്ണീരിനു മുന്നില്‍ തേങ്ങികരഞ്ഞ് ആലപ്പുഴ ജില്ലാ കളക്ടര്‍ ടി. വി അനുപമ. രാജ്യത്തിനു വേണ്ടി ജീവന്‍ നല്‍കിയ ധീരജവാന്റെ അമ്മയായ സാറാമ്മയുടെ ഹൃദയവേദന കണ്ണീരയായി പ്രവഹിച്ചപ്പോള്‍ കളക്ടറും കരഞ്ഞ് പോയി. പാക്കിസ്ഥാന്‍ നടത്തിയ വെടിവയ്പ്പില്‍ വീരമൃത്യു വരിച്ച സാം ഏബ്രഹാമിന്റെ അമ്മയാണ് സാറാമ്മ.

മകനെ സംബന്ധിച്ച ഓര്‍മ്മകളാണ് സാറാമ്മ കളക്ടറുമായി പങ്കുവച്ചത്. ഓര്‍മ്മകളില്‍ ധീരജവാന്റെ ജീവത്യാഗം അമ്മയുടെ കണ്ണുകളില്‍ നിന്നും കണ്ണീരയായി പ്രവഹിക്കാന്‍ തുടങ്ങി. ഇതോടെ വികാരഭരിതയായ ടി.വി അനുപമയും കരഞ്ഞു.

പിന്നീട് കണ്ണീര്‍ തുടച്ച ശേഷം അമ്മയെ ആശ്വസിപ്പിച്ചു. “അമ്മ ധൈര്യമായിരിക്കണം, മകനു വേണ്ടി ബാക്കിയുള്ള കാര്യം നമുക്കു ചെയ്യണമെന്നു കളക്ടര്‍ അമ്മയോട് പറഞ്ഞു. ഇന്നലെ ഉച്ചയ്ക്ക് ധീരജവാന്റെ വീട്ടിലെത്തിയ കളക്ടര്‍ ആദ്യം അച്ഛന്‍ ഏബ്രഹാമിനെ ആശ്വസിപ്പിച്ചു. പിന്നീട് അമ്മയുടെ സമീപത്ത് എത്തി. അമ്മയുടെ ദുഖത്തില്‍ കളക്ടറും പങ്കുചേര്‍ന്നു.

ധീരജവാന്റെ ഭൗതികശരീരം വൈകാതെ നാട്ടിലെത്തിക്കാന്‍ തിരുവനന്തപുരം വിമാനത്താവളത്തില്‍ നിന്നു ഹെലികോപ്ടറില്‍ എന്‍ടിപിസി ഗ്രൗണ്ടില്‍ ഇറക്കാനുള്ള ക്രമീകരിക്കണം നടത്തണമെന്നു മൂത്ത സഹോദരനും സൈന്യത്തില്‍ ഹവില്‍ദാറുമായ മാത്യു ഏബ്രഹാം കളക്ടറിനെ അറിയിച്ചു. വിഷയം കരസേന അധികൃതരുടെ ശ്രദ്ധയില്‍പ്പെടുത്തുമെന്നു കളക്ടര്‍ അറിയിച്ചു.

ചിത്രത്തിനു കടപ്പാട് മലയാള മനോരമ