അവമതിപ്പ് ഉണ്ടാക്കുന്ന ഓണ്‍ലൈന്‍ വെബ്‌സൈറ്റ്- യൂട്യൂബ് ചാനലുകളുടെ ബ്ലാക്ക് മെയിലിംഗിനും പണതട്ടിപ്പിനുമെതിരെ കോം ഇന്ത്യ; മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെ തട്ടിപ്പ് നടത്തുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ മുഖ്യമന്ത്രിക്ക് ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മയുടെ പരാതി

മാധ്യമപ്രവര്‍ത്തനത്തിന്റെ പേരിൽ തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ ബ്ലാക്മെയിലിങ്ങും പണപ്പിരിവും വര്‍ധിക്കുന്ന സാഹചര്യത്തില്‍ നിര്‍ണായക ഇടപെടലുമായി കേരളത്തിലെ പ്രധാന സ്വതന്ത്ര ഓൺലൈൻ ന്യൂസ് പോർട്ടലുകളുടെ അപ്പക്സ് ബോഡി ആയ കോം ഇന്ത്യ. വിശ്വാസ്യയോഗ്യമല്ലാത്ത, കൂണുപോലെ മുളച്ചു പൊന്തുന്ന യൂട്യൂബ് വ്‌ലോഗര്‍മാരും ചില ഓണ്‍ലൈന്‍ വൈബ്‌സൈറ്റുകളും മാധ്യമ പ്രവര്‍ത്തകരെന്ന് അവകാശപ്പെട്ട് നടത്തുന്ന ബ്ലാക്ക്‌മെയിലിംഗ് അടക്കം ഉള്ള നിയമവിരുദ്ധ കാര്യങ്ങളില്‍ നടപടി ആവശ്യപ്പെട്ട് മുഖ്യമന്ത്രിക്കും സംസ്ഥാന പോലീസ് മേധാവിക്കും സ്വതന്ത്ര ഓണ്‍ലൈന്‍ മീഡിയകളുടെ കൂട്ടായ്മയായ കോം ഇന്ത്യ പരാതി നല്‍കി. തട്ടിപ്പുകള്‍ക്കുവേണ്ടി മാത്രം പ്രവര്‍ത്തിക്കുന്ന ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ കര്‍ശനമായ നടപടി വേണമെന്ന് ആവശ്യപ്പെട്ടാണ് വാര്‍ത്ത ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ സംഘടന മുഖ്യമന്ത്രിയ്ക്കടക്കം പരാതി നല്‍കിയത്.

സംസ്ഥാനത്ത് അംഗീകാരമില്ലാത്ത തട്ടിക്കൂട്ട് ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ വ്യാപകമായ ബ്ലാക്‌മെയിലിങ്ങും പണപ്പിരിവും തട്ടിപ്പുകളും നടക്കുന്നുവെന്ന് തിരിച്ചറിഞ്ഞാണ് മാധ്യമ ധാര്‍മ്മികത ചോദ്യം ചെയ്യപ്പെടാതിരിക്കാന്‍ സംസ്ഥാനത്തെ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ മാനേജ്‌മെന്റ് അസോസിയേഷനായ കോം ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. ഓണ്‍ലൈന്‍ വെബ്‌സൈറ്റുകളുടെയും യൂട്യൂബ് ചാനലുകളുടെയും മറവില്‍ മാധ്യമപ്രവര്‍ത്തനമെന്ന പേരില്‍ നടക്കുന്ന തട്ടിപ്പുകള്‍ക്കെതിരെ കര്‍ശനമായ നടപടി സ്വീകരിക്കണമെന്നാവശ്യപ്പെട്ടാണ് മുഖ്യമന്ത്രി, സംസ്ഥാന പോലീസ് മേധാവി എന്നിവര്‍ക്ക് ഓണ്‍ലൈന്‍ മാധ്യമ കൂട്ടായ്മ പരാതി നല്‍കിയത്.

സംസ്ഥാനത്ത് കേന്ദ്ര – സംസ്ഥാന സര്‍ക്കാരുകളുടെ അംഗീകാരത്തോടെ വ്യവസ്ഥാപിതമായ രീതിയില്‍ അന്തസോടെ പ്രവര്‍ത്തിക്കുന്ന സ്ഥാപനങ്ങള്‍ക്ക് പോലും ഇത്തരം തട്ടിക്കൂട്ട് സംരംഭങ്ങള്‍ അവമതിപ്പ് ഉണ്ടാക്കുന്നുണ്ട്. വിശ്വാസ്യതയോടെ സാമൂഹിക പ്രതിബദ്ധതയോടെ നന്നായി മാധ്യമ പ്രവര്‍ത്തനം നടത്തുന്ന ഓണ്‍ലൈന്‍ സംവിധാനങ്ങള്‍ക്ക് പോലും ജനങ്ങള്‍ക്കിടയില്‍ തല ഉയര്‍ത്തി നില്‍ക്കാന്‍ സാധിക്കാത്ത വിധത്തിലാക്കുകയാണ് ഇത്തരം തട്ടിപ്പ് സംഘങ്ങളുടെ പ്രവര്‍ത്തനമെന്നും ഇത് തടയണമെന്നും കോം ഇന്ത്യ പരാതിയില്‍ ആവശ്യപ്പെടുന്നു. യാതൊരുവിധ മാധ്യമ പ്രതിബദ്ധതയും മാധ്യമപ്രവര്‍ത്തന പാരമ്പര്യവും ഇല്ലാതെ സ്വാര്‍ത്ഥ ലാഭങ്ങള്‍ക്കുവേണ്ടി മാത്രം നടത്തപ്പെടുന്ന ഇത്തരം പല ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ക്ക് പിന്നിലും ക്വട്ടേഷന്‍ സംഘങ്ങള്‍ മുതല്‍ മറ്റ് സാമൂഹ്യവിരുദ്ധ ശക്തികള്‍ വരെ ഉണ്ടെന്ന സംശയിക്കേണ്ടിയിരിക്കുന്നു. ജേണലിസം പഠിക്കുകയോ പ്രാവര്‍ത്തികമാക്കുകയോ മനസിലാക്കുകയോ ചെയ്യാത്തവരാണ് സോഷ്യല്‍ മീഡിയ സംവിധാനം ഉപയോഗിച്ച് നവമാധ്യമ പ്രവര്‍ത്തകരെന്ന ലേബല്‍ സ്വയം ചാര്‍ത്തി തട്ടിപ്പ് കേന്ദ്രങ്ങളായി പ്രവര്‍ത്തിക്കുന്നത്. മിക്കവര്‍ക്കും മാധ്യമപ്രവര്‍ത്തനത്തില്‍ അക്കാദമിക് പരിഞ്ജ്ജാനമോ പ്രവര്‍ത്തന പരിചയമോ ഇല്ലാതെ തന്നെയാണ് വ്‌ലോഗര്‍ എന്ന പേരിന്റെ പരിധിയില്‍ നിന്ന് മീഡിയ എന്ന വിശേഷണം സ്വയം ചാര്‍ത്തിയെടുക്കുന്നത്.
ഇത്തരക്കാര്‍ മാധ്യമപ്രവര്‍ത്തകരെന്ന വ്യാജേനെ വ്യവസായികള്‍, സംരംഭകര്‍, രാഷ്ട്രീയ നേതാക്കള്‍, സാമുദായിക നേതൃത്വങ്ങള്‍ എന്നിവരെയൊക്കെ അവരുടെ ഏതെങ്കിലും ന്യൂനതകള്‍ ചൂണ്ടിക്കാട്ടി സമീപിക്കുകയും പുറത്തുപറയാതിരിക്കാന്‍ ലക്ഷങ്ങള്‍ വേണമെന്ന് ഭീഷണിപ്പെടുത്തി കൈക്കലാക്കുകയും ചെയ്യുന്നതായി വ്യാപകമായ ആക്ഷേപങ്ങള്‍ ഉയരുന്നുണ്ട്. തങ്ങളുടെ പരാതിയില്‍ ഇക്കാര്യവും വ്യക്തമാക്കി കോം ഇന്ത്യ മുഖ്യമന്ത്രിയുടേയും പൊലീസ് അധികാരികളുടെ പ്രത്യേക ശ്രദ്ധ ക്ഷണിച്ചിട്ടുണ്ട്.

ഏതെങ്കിലും തരത്തിലുള്ള അനധികൃത ഇടപാടുകളിലോ നിയമപ്രശ്‌നങ്ങളിലോ അകപ്പെടുമെന്ന ഭയം കാരണം പലരും ഇത്തരം വ്യാജന്മാരുടെ കെണിയില്‍ വീഴുന്നുണ്ട്. പലര്‍ക്കും ലക്ഷങ്ങള്‍ നഷ്ടമാകുകയും ചെയ്യുന്നുണ്ട്. മാധ്യമപ്രവര്‍ത്തന രംഗത്ത് ഒരു മുന്‍ പരിചയവും ഇല്ലാതെയാണ് ബഹുഭൂരിപക്ഷം മീഡിയകളും യൂട്യൂബ് വ്‌ലോഗര്‍മാരും മാധ്യമപ്രവര്‍ത്തകരെന്ന ലേബലില്‍ പ്രവര്‍ത്തിക്കുന്നത്. ഇവര്‍ക്ക് നാമമാത്ര വായനക്കാര്‍ പോലുമില്ലെങ്കിലും ലക്ഷങ്ങള്‍ വായനക്കാരുണ്ടെന്ന് മറ്റുള്ളവരെ തെറ്റിദ്ധരിപ്പിച്ചാണ് പലരിലും അപമാനഭയം ജനിപ്പിച്ച് പണതട്ടിപ്പ് നടത്തുന്നത്. ഇത്തരം വ്യാജ സംവിധാനങ്ങളിലേയും തട്ടിക്കൂട്ട് മാധ്യമങ്ങളിലേയും ചിലര്‍ ഒത്തുകൂടി ചില അസോസിയേഷനുകള്‍ രൂപീകരിച്ച് അതിന്റെ പേരിലും കൂട്ടായ പണപ്പിരിവുകള്‍ നടക്കുന്നുണ്ട്. സംസ്ഥാനത്തെ വിവിധ ജില്ലകളിലെ പോലീസ് സ്റ്റേഷനുകളില്‍ 4, 5 വര്‍ഷങ്ങളായി ഇത്തരം ബ്ലാക്‌മെയിലിങ്ങിനെതിരെ നിരവധി പരാതികള്‍ ഉണ്ടായിട്ടുണ്ടെന്നത് ശ്രദ്ധിച്ചാല്‍ ബോധ്യമാകുന്നതാണെന്നും കോം ഇന്ത്യയ്ക്കുവേണ്ടി പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത്ത് എന്നിവര്‍ നല്കിയ പരാതിയില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്.

ഈ തട്ടിപ്പ് സ്ഥാപനങ്ങള്‍ മൂലം അനേകര്‍ക്ക് പണവും സമ്പത്തും നഷ്ടമായെന്നത് മാത്രമല്ല മനക്ലേശവും ജീവിത പ്രതിസന്ധിയും ഉണ്ടാക്കുന്നുണ്ട്. ഇതിനെല്ലാം പുറമെ സംസ്ഥാനത്ത് വ്യവസ്ഥാപിതമായ രീതിയില്‍ പ്രവര്‍ത്തിക്കുന്ന ലക്ഷക്കണക്കിന് വായനക്കാരുള്ള ഓണ്‍ലൈന്‍ മീഡിയകള്‍ക്കുപോലും മാനക്കേടും അവമതിപ്പും ഉണ്ടാക്കുന്നുണ്ടെന്നും കോം ഇന്ത്യ പരാതിയില്‍ ചൂണ്ടിക്കാട്ടി. ഇത്തരം തട്ടിപ്പ് ഓണ്‍ലൈന്‍ മീഡിയകള്‍ക്കെതിരെ ഇന്റലിജന്‍സ്, സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥരെ ഉപയോഗിച്ച് സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളില്‍ മുന്‍ കാലങ്ങളില്‍ ഉണ്ടായിട്ടുള്ള പരാതികള്‍ ശേഖരിച്ച് നടപടിയെടുക്കണമെന്നാണ് ഓണ്‍ലൈന്‍ മാധ്യമങ്ങളുടെ കൂട്ടായ്മ ആവശ്യപ്പെടുന്നത്. ഇത്തരം വ്യാജ മാധ്യമ സംവിധാനങ്ങളുടെ പിന്നില്‍ പ്രവര്‍ത്തിക്കുന്നവരുടെ പൂര്‍വകാല ചരിത്രംകൂടി പരിശോധിച്ച് കര്‍ശന നടപടി സ്വീകരിക്കുകയും ഇത്തരം സ്ഥാപനങ്ങളെ നിയന്ത്രിക്കുകയും ചെയ്യണമെന്നും കോം ഇന്ത്യ പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെകെ ശ്രീജിത്ത് എന്നിവര്‍ ആവശ്യപ്പെട്ടു.

Read more

തട്ടിപ്പ് ഓണ്‍ലൈന്‍ സ്ഥാപനങ്ങള്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാകുംവരെ നിയമനടപടികളുമായി മുന്നോട്ട് പോകാനാണ് കോം ഇന്ത്യ എക്‌സിക്യൂട്ടീവ് കമ്മിറ്റിയുടെ തീരുമാനം. എറണാകുളത്ത് ചേര്‍ന്ന കോം ഇന്ത്യയുടെ എക്‌സിക്യൂട്ടീവ് കമ്മിറ്റി യോഗമാണ് നവമാധ്യമ ലോകത്തെ നിര്‍ണായകമായ ഇടപെടലിന് തീരുമാനം കൈക്കൊണ്ടത്. സംസ്ഥാന ട്രഷര്‍ കെ കെ ബിജ്‌നുവിന്റെ അദ്ധ്യക്ഷതയില്‍ ചേര്‍ന്ന യോഗത്തില്‍ പ്രസിഡന്റ് സാജ് കുര്യന്‍, സെക്രട്ടറി കെ കെ ശ്രീജിത്ത്, മുന്‍ പ്രസിഡന്റും കേരള മീഡിയ അക്കാദമി ഭരണസമിതി അംഗവുമായ വിന്‍സെന്റ് നെല്ലിക്കുന്നേല്‍, ഷാജൻ സ്കറിയ, ആര്‍ രതീഷ്, സോയിമോൻ എന്നിവര്‍ പ്രസംഗിച്ചു.