വരുന്നൂ നവകേരള ബസ്, തിരുവനന്തപുരത്ത് നിന്നും ഇന്ന് സര്‍വീസ് തുടങ്ങും; ആര്‍ക്കും കയറാം; ശുചിമുറി അടക്കമുള്ള സൗകര്യം; അഞ്ചു മുതല്‍ മറ്റൊരു റൂട്ടില്‍

നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും സഞ്ചരിച്ച ബസ് നിരത്തിലേക്ക്. കോഴിക്കോട് – ബംഗളൂരു റൂട്ടില്‍ അഞ്ചാം തിയതി മുതല്‍ സര്‍വീസ് നടത്തും.

ആധുനിക സൗകര്യങ്ങളോടു കൂടിയ കെഎസ്ആര്‍ടിസിയുടെ അന്തര്‍ സംസ്ഥാന സര്‍വ്വീസ് ‘ഗരുഡപ്രീമിയം’ എന്ന പേരിലായിരിക്കും സര്‍വീസ് നടത്തുക. ആധുനിക രീതിയിലുള്ള എയര്‍കണ്ടിഷന്‍ ചെയ്ത ബസ്സില്‍ 26 പുഷ് ബാക്ക് സീറ്റുകളാണ് ഉള്ളത്.
ഫുട് ബോര്‍ഡ് ഉപയോഗിക്കുവാന്‍ കഴിയാത്തവരായ ഭിന്നശേഷിക്കാര്‍, മുതിര്‍ന്ന പൗരന്‍മാര്‍ തുടങ്ങിയവര്‍ക്ക് മാത്രം ബസ്സിനുള്ളില്‍ കയറുന്നതിനായി പ്രത്യേകം തയ്യാറാക്കിയ യാത്രക്കാര്‍ക്ക് തന്നെ ഓപ്പറേറ്റ് ചെയ്യാവുന്ന തരത്തിലുള്ള ഹൈഡ്രോളിക് ലിഫ്റ്റ് ക്രമീകരിച്ചിട്ടുണ്ട്.

കൂടാതെ യാത്രക്കാര്‍ക്ക് യൂറിനലിനായി ശുചിമുറി, വാഷ്‌ബേസിന്‍ തുടങ്ങിയ സൗകര്യങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ട്.യാത്രക്കിടയില്‍ വിനോദത്തിനായി ടെലിവിഷനും മ്യൂസിക് സിസ്റ്റവും, മൊബൈല്‍ ചാര്‍ജര്‍ സംവിധാനവും ലഭ്യമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ക്ക് ആവശ്യാനുസരണം അവരുടെ ലഗ്ഗേജ് സൂക്ഷിക്കുവാനുള്ള സ്ഥലവും സൗകര്യവും ബസ്സില്‍ സജ്ജീകരിച്ചിട്ടുണ്ട്.

രാവിലെ നാലിന് കോഴിക്കോടു നിന്നും യാത്രതിരിച്ച് കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, ഗുണ്ടല്‍പ്പേട്ട്, മൈസൂര്‍, മാണ്ട്യ വഴി 11.35 ന് ബാംഗ്ലൂര്‍ എത്തിച്ചേരുകയും ഉച്ചയ്ക്ക് 2.30ന് ബാംഗ്ലൂരില്‍ നിന്നും തിരിച്ച് ഇതേ റൂട്ടിലൂടെ രാത്രി 10.05 ന് കോഴിക്കോട് എത്തിച്ചേരുന്ന രീതിയിലാണ് സര്‍വീസ് ക്രമീകരിച്ചിട്ടുള്ളത്.

Read more

ഓണ്‍ലൈന്‍ റിസര്‍വേഷന്‍ സൗകര്യമുള്ള ബസ്സില്‍ കോഴിക്കോട്, കല്‍പ്പറ്റ, സുല്‍ത്താന്‍ ബത്തേരി, മൈസൂര്‍, ബാഗ്ലൂര്‍ (സാറ്റ്‌ലെറ്റ് , ശാന്തിനഗര്‍ ) എന്നിവയാണ് സ്റ്റോപ്പുകള്‍.
സര്‍വീസിന് 1171 രൂപയാണ് സെസ് അടക്കമുള്ള ടിക്കറ്റ് നിരക്ക്. എസി ബസ്സുകള്‍ക്കുള്ള 5% ലക്ഷ്വറി ടാക്‌സും നല്‍കണം.
2024 മെയ് 1 ബുധനാഴ്ച്ച വൈകിട്ട് 6.30ന് ബസ് തിരുവനന്തപുരത്ത് നിന്നും കോഴിക്കോടിന് സര്‍വീസായി പോകുന്നതാണ്. ഈ ട്രിപ്പില്‍ ടിക്കറ്റ് എടുത്ത് പരമാവധി ആളുകള്‍ക്ക് യാത്രചെയ്യാവുന്നതുമാണ്.