പോലീസിന്റെ സുരക്ഷാബോധം വെറും വീമ്പുപറച്ചിലോ? ഡ്യൂട്ടി സമയത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്ത ഡിസിപിക്കും കമ്മീഷണര്‍ക്കുമെതിരെ പരാതിയുമായി പൊതുജനം

ഡ്യൂട്ടി സമയത്ത് ഫോണ്‍ വിളിച്ചിട്ട് എടുക്കാത്ത ഡിസിപിക്കും കമ്മീഷണര്‍ക്കുമെതിരെ പരാതിയുമായി പൊതുജനം. കോഴിക്കോട് നഗരത്തിന്റെ ക്രമസമാധാന ചുമതല വഹിക്കുന്ന കമ്മീഷണര്‍ എസ് കാളിരാജ് മാഹേഷ് കുമാറും ,ഡെപ്യൂട്ടി പൊലീസ് കമ്മീഷണര്‍ മെറിന്‍ ജോസഫിനും എതിരെയാണ് ഡിജിപിക്ക് ജനങ്ങളും മാധ്യമപ്രവര്‍ത്തകനും പരാതി നല്‍കിയത്.

കൂടാതെ പൊതുജനത്തിന്റെ പരാതിയില്‍ വിശദീകരണം ചോദിക്കാന്‍ വിളിച്ച മാധ്യമപ്രവര്‍ത്തകനെ ഡിസിപി മെറിന്‍ ജോസഫ് അപമാനിച്ചുവെന്നും ആരോപണമുണ്ട്. പകല്‍ സമയത്ത് എട്ടുതവണ വിളിച്ചിട്ടും എടുക്കാതിരുന്നതിനാല്‍ രാത്രി വിളിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ഡിസിപി അപമര്യാദയായി പെരുമാറിയതെന്ന് മാധ്യമം വാര്‍ത്തയില്‍ പറയുന്നു.

കൂടാതെ ഔദ്യോഗിക കാര്യങ്ങള്‍ വൈകീട്ട് അഞ്ച് മണിക്ക് മുമ്പേ സംസാരിക്കണമെന്ന് പറയുകയും, വിളിച്ചതിന്റെ കാരണം വിശദീകരിച്ചപ്പോള്‍ ഫോണ്‍ കട്ട് ചെയ്തുവെന്നും റിപ്പോര്‍ട്ടിലുണ്ട്. ഇതിന്റെ അടിസ്ഥാനത്തിലാണ് ഡിസിപിക്കെിരെ മാധ്യമപ്രവര്‍ത്തകന്‍ പരാതി നല്‍കിയിരിക്കുന്നത്. എന്നാല്‍ ഡിസിപിക്കെതിരെ ഉത്തരമേഖല ഡിഐജി രാജേഷ് ദിവാനോട് പരാതി പറഞ്ഞെങ്കിലും നടപടിയുണ്ടായില്ലെന്ന ആക്ഷേപവുമുണ്ട്. തുടര്‍ന്ന് ഡിജിപി ലോക്‌നാഥ് ബെഹ്‌റയ്ക്ക് പരാതി നല്‍കിയിരിക്കുകയാണ് ഇവര്‍.

ഉയര്‍ന്ന പൊലീസ് ഉദ്യോഗസ്ഥരെ ഏതുസമയത്തും ജനങ്ങള്‍ക്ക് വിളിച്ച് പരാതി പറയാമെന്നുള്ള ഡിജിപി ലോക്‌നാഥ് ബെഹ്‌റയുടെ വാക്കുകൾ നിലനില്‍ക്കെയാണ് കോഴിക്കോട് കമ്മീഷണര്‍ക്കെതിരെയും ഡപ്യൂട്ടി കമ്മീഷണര്‍ക്കെതിരെയും ഇത്തരത്തില്‍ ഒരു പരാതി ഉയര്‍ന്നുവന്നിരിക്കുന്നത്. ഇടതുപക്ഷ സര്‍ക്കാര്‍ അധികാരത്തില്‍ വന്നപ്പോള്‍ ആദ്യ പരിഷ്‌കാരമായി ഉയര്‍ത്തിക്കാട്ടിയതും പൊതുജനങ്ങള്‍ക്ക് എപ്പോഴും ലഭ്യമാകേണ്ട പൊലീസ് സേവനമായിരുന്നു. ഇതിനായി എസ്.ഐ മുതല്‍ മുകളിലേക്കുള്ള ഉദ്യോഗസ്ഥര്‍ക്ക് ഔദ്യോഗിക ഫോണ്‍നമ്പറുകളും സര്‍ക്കാര്‍ അനുവദിച്ചിരുന്നു.

കോഴിക്കോട് നഗരത്തിലെ സ്ത്രീസുക്ഷ പരിശോധിക്കാന്‍ ഡിസിപി മെറിന്‍ ജോസഫ് രാത്രിയില്‍ ഒറ്റയ്ക്ക് നഗരത്തിലൂടെ സഞ്ചരിച്ചത് ഒട്ടേറെ ചര്‍ച്ചചെയ്യപ്പെട്ടിരുന്നു. സ്‌കൂളുകളിലും കോളേജുകളിലുമുള്ള ബോധവത്കരണ പരിപാടികളില്‍ മെറിന്‍ ജോസഫ് തന്റെ നമ്പര്‍ നല്‍കുകയും ചെയ്യാറുണ്ട്.