സഹകരണ മേഖലയില്‍ കേരള ബാങ്കില്ല; സര്‍ക്കാര്‍ പിന്‍മാറുന്നു

സഹകരണമേഖലയില്‍ കേരള ബാങ്ക് രൂപവത്കരിക്കുമെന്ന പ്രഖ്യാപനത്തില്‍നിന്ന് സര്‍ക്കാര്‍ പിന്‍മാറുന്നു. പുതിയ ബാങ്ക്‌േെ വണ്ടന്നാണ് ഇപ്പോഴത്തെ തീരുമാനം. പകരം, സംസ്ഥാന സഹകരണ ബാങ്കില്‍ ജില്ലാ സഹകരണ ബാങ്കുകളെ ലയിപ്പിക്കും.

ഇതിനായി സംസ്ഥാന സഹകരണ ബാങ്ക് മാനേജിങ് ഡയറക്ടറെ നോഡല്‍ ഓഫീസറായി നിയമിച്ചു. കേരള ബാങ്കിനായി രൂപവത്കരിച്ച കര്‍മസേന സഹായങ്ങളും നിര്‍ദേശങ്ങളും നല്‍കും. ലയനം പൂര്‍ത്തിയാക്കാന്‍ സംസ്ഥാന സഹകരണ ബാങ്കില്‍ പ്രത്യേകം സെല്‍ പ്രവര്‍ത്തിക്കും.

കോഴിക്കോട്, തൃശ്ശൂര്‍, ഇടുക്കി തുടങ്ങി മിക്ക ജില്ലാ ബാങ്കുകളും എല്ലാ ആധുനിക സംവിധാനങ്ങളുമുള്ളവയാണ്. സംസ്ഥാന ബാങ്കില്‍ ലയിക്കുന്നതോടെ ഇവയുടെ ബാങ്കിങ് ലൈസന്‍സ് ഇല്ലാതാകും. ലയനശേഷം സംസ്ഥാന ബാങ്കിന് റിസര്‍വ് ബാങ്ക് ആധുനിക ബാങ്കിങ് സംവിധാനമൊരുക്കാന്‍ അനുമതിനല്‍കിയില്ലെങ്കില്‍ അത് സഹകരണ മേഖലയ്ക്കാകെ തിരിച്ചടിയാകും.

അനുമതി ലഭിക്കണമെങ്കില്‍

നിഷ്‌ക്രിയ ആസ്തി അഞ്ചുശതമാനത്തില്‍ കുറവായിരിക്കണം. മൂന്നുവര്‍ഷം തുടര്‍ച്ചയായി ലാഭത്തിലാകണം, മൂലധന പര്യാപ്തത കുറഞ്ഞത് ഒമ്പത് ശതമാനമെങ്കിലും ഉണ്ടാകണം, റിസര്‍വ് ബാങ്ക് അംഗീകരിച്ച കോര്‍ബാങ്കിങ് സംവിധാനമുണ്ടാകണം-ഇതൊക്കെയാണ് ആര്‍.ബി.ഐ.യുടെ മാനദണ്ഡങ്ങള്‍. ഇവയൊന്നും സംസ്ഥാന സഹകരണ ബാങ്കിനില്ല. ഇനി ഇതൊക്കെ പരിഹരിച്ചാല്‍തന്നെ മൂന്നുവര്‍ഷത്തെ പ്രവര്‍ത്തനം മാനദണ്ഡമാക്കിയാല്‍ റിസര്‍വ് ബാങ്കിന്റെ അനുമതി പ്രയാസമാകും. ഇല്ലെങ്കില്‍ മാനദണ്ഡങ്ങളില്‍ ആര്‍.ബി.ഐ. ഇളവ് അനുവദിക്കേണ്ടിവരും.

അനുമതി ലഭിച്ചില്ലെങ്കില്‍

ജില്ലാ സഹകരണ ബാങ്കുകളുടെയാകെ ലാഭത്തേക്കാള്‍ കൂടുതലാണ് ഇപ്പോള്‍ സംസ്ഥാന സഹകരണ ബാങ്കിന്റെ നഷ്ടം-ഏകദേശം 341 കോടിരൂപ. നിഷ്‌ക്രിയ ആസ്തിയും റിസര്‍വ് ബാങ്ക് നിര്‍ദേശിക്കുന്ന തോതിനേക്കാള്‍ കൂടുതലാണ്. ഈ നിലയ്ക്ക് ഇന്റര്‍നെറ്റ്-മൊബൈല്‍ ബാങ്കിങ്, എ.ടി.എം. എന്നിവയൊന്നും സ്വന്തമായി നടത്താന്‍ സംസ്ഥാന ബാങ്കിന് അനുമതി കിട്ടാനിടയില്ല.

കേരള ബാങ്കിനുള്ള ഒരുക്കം

കേരള ബാങ്ക് രൂപവത്കരിക്കാനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ െബംഗളൂരു ഐ.ഐ.എമ്മിലെ പ്രൊഫ. എം.എസ്. ശ്രീറാമിന്റെ നേതൃത്വത്തില്‍ വിദഗ്ധസമിതിയെ നിയോഗിച്ചു. 2017 ഏപ്രില്‍ 28-ന് ശ്രീറാം കമ്മിറ്റി റിപ്പോര്‍ട്ട് നല്‍കി. ഇന്റര്‍നെറ്റ് ബാങ്കിങ്, മൊബൈല്‍ ബാങ്കിങ്, വിപുലമായ എ.ടി.എം. ശൃംഖല എന്നിവയൊക്കെ കേരള ബാങ്കിന് ഒരുക്കാനാകണമെന്നതാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്.

സഹകരണ ബാങ്കുകളിലെ ആകെ ഇടപാടുകാരില്‍ 23.5 ശതമാനം മാത്രമാണ് യുവാക്കള്‍. ആധുനിക സര്‍വീസ് നല്‍കാനാവാത്തതാണ് യുവാക്കളെ സഹകരണ ബാങ്കുകളുമായി അടുപ്പിക്കാത്തത്. ഈ കുറവ് പരിഹരിക്കാന്‍ കേരള ബാങ്ക് രൂപവത്കരണത്തോടെ കഴിയണം. ഇക്കാര്യങ്ങള്‍ പ്രായോഗികതലത്തില്‍ കൊണ്ടുവരാന്‍ നബാര്‍ഡ് മുന്‍ ചീഫ് ജനറല്‍ മാനേജര്‍ വി.ആര്‍. രവീന്ദ്രനാഥ് ചെയര്‍മാനായ കര്‍മസേനയും രൂപവത്കരിച്ചു. പ്രാഥമിക അനുമതിതേടി നബാര്‍ഡിനും ആര്‍.ബി.ഐ.ക്കും അപേക്ഷനല്‍കി.

ലയനത്തില്‍ തെറ്റില്ല

സര്‍ക്കാര്‍ ഉത്തരവില്‍ പറഞ്ഞിരിക്കുന്ന പ്രകാരമാണ് കേരള ബാങ്ക് രൂപവത്കരിക്കുക. സംസ്ഥാന സഹകരണ ബാങ്ക് ലൈസന്‍സുള്ള ബാങ്കാണ്. അതില്‍ ലയിക്കുന്നതില്‍ കുഴപ്പമില്ല. മറ്റുള്ളത് തെറ്റായ വ്യാഖ്യാനമാണ്.

-വി.ആര്‍. രവീന്ദ്രനാഥ് (കര്‍മസേനാ ചെയര്‍മാന്‍)

നിര്‍ദേശം കര്‍മസേനയുടേത്

കേരള ബാങ്ക് രൂപവത്കരണവുമായി ബന്ധപ്പെട്ട പ്രവര്‍ത്തനങ്ങള്‍ നടത്താന്‍ ടാസ്‌ക്ഫോഴ്സിനെ ചുമതലപ്പെടുത്തിയിട്ടുണ്ട്. അവരുടെ റിപ്പോര്‍ട്ട് അനുസരിച്ചാണ് ഉത്തരവിറക്കിയത്. ജില്ലാ ബാങ്കുകളെ സംസ്ഥാന സഹകരണബാങ്കില്‍ ലയിപ്പിക്കാമെന്ന നിര്‍ദേശമാണ് ടാസ്‌ക്ഫോഴ്സ് അറിയിച്ചിട്ടുള്ളത്.

Read more

-പി.എസ്. രാജേഷ് (അഡീഷണല്‍ സെക്രട്ടറി, സഹകരണവകുപ്പ്)