തിരുവല്ലയിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം; ആത്മഹത്യയെന്ന് സൂചന, കുടുംബ പ്രശ്നങ്ങളെന്ന് നിഗമനം

പത്തനംതിട്ട തിരുവല്ലയിൽ കാർ കത്തി ദമ്പതികൾ മരിച്ച സംഭവം ആത്മഹത്യയെന്ന് സൂചന. തുകലശ്ശേരി സ്വദേശികളായ രാജു തോമസ്(69), ഭാര്യ ലൈജി തോമസ്(63) എന്നിവരാണ് മരിച്ചത്. ആത്മഹത്യക്ക് കാരണം കുടുംബ പ്രശ്നങ്ങളെന്ന നിഗമനത്തിലാണ് പൊലീസ്. അതേസമയം ദമ്പതികൾക്ക് കുടുംബ പ്രശ്നങ്ങൾ ഉണ്ടായിരുന്നതായി ഡിവൈഎസ്പി അറിയിച്ചു.

മകനുമായി രാജു തോമസും ഭാര്യയും തർക്കത്തിലായിരുന്നുവെന്നും അതാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്നുമാണ് ഡിവൈഎസ്‌പി വ്യക്തമാക്കി. മകൻ്റെ ദാമ്പത്യ ജീവിതത്തിലെ പ്രശ്നങ്ങൾ, മദ്യപാന ശീലം, വീട് ജപ്തിയായത് തുടങ്ങിയ പ്രശ്നങ്ങളാണ് ദമ്പതികളെ ആത്മഹത്യ ചെയ്യാൻ പ്രേരിപ്പിച്ചതെന്ന് ബന്ധുക്കളും പറയുന്നു. ആളൊഴിഞ്ഞ പ്രദേശത്തേക്ക് ദമ്പതികൾ എന്തിനെത്തി എന്നതിൽ പൊലീസിന് സംശയങ്ങളുണ്ടായിരുന്നു. പിന്നീട് നടത്തിയ പ്രാഥമിക അന്വേഷണത്തിലാണ് ദമ്പതികൾ ആത്മഹത്യ ചെയ്തതാവാനാണ് സാധ്യതയെന്ന നിഗമനത്തിലേക്ക് പൊലീസ് എത്തിയത്.

വേങ്ങലിൽ പാടത്തോട് ചേര്‍ന്നുള്ള റോഡിലാണ് സംഭവം. ഉച്ചയോടെയായിരുന്നു സംഭവം നാട്ടുകാരുടെ ശ്രദ്ധയിൽപെട്ടത്. വിവരമറിഞ്ഞെത്തിയ ഫയർ ഫോഴ്സ് എത്തി തീ അണച്ചെങ്കിലും മൃതദേഹങ്ങൾ പൂർണമായും കത്തിക്കരിഞ്ഞിരുന്നു. അതേസമയം കാറിനുള്ളിൽ നിന്ന് തന്നെയാണ് തീ പടർന്നതെന്നാണ് പൊലീസ് അറിയിച്ചു. കാറിൻ്റെ നമ്പർ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് മരിച്ചത് രാജു തോമസും ഭാര്യ ലൈജിയുമാണെന്ന് തിരിച്ചറിഞ്ഞത്.