അംഗബലം വര്‍ധിപ്പിച്ച് സിപിഐഎം, വന്‍കുതിപ്പുണ്ടാക്കിയെന്ന് വിലയിരുത്തല്‍

എറണാകുളം ജില്ലയില്‍ കഴിഞ്ഞ മൂന്നു വര്‍ഷത്തിനുള്ളില്‍ സിപിഐഎമ്മിന് അംഗബലം വര്‍ധിച്ചുവെന്ന് വിലയിരുത്തല്‍. മൂന്നു വര്‍ഷത്തിനുള്ളില്‍ സിപിഐഎമ്മിനും വര്‍ഗ- ബഹുജനസംഘടനകള്‍ക്കും ജില്ലയില്‍ വലിയതോതില്‍ അംഗബലം വര്‍ധിച്ചുവെന്ന് ജില്ലാ സെക്രട്ടറി പി. രാജീവ് പറഞ്ഞു.

പുതിയ അംഗങ്ങള്‍ ചേരുന്നതിലൂടെ പാര്‍ട്ടിക്ക് വലിയ വളര്‍ച്ചയാണ് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ വര്‍ഷങ്ങളില്‍ 6672 പേരാണ് പാര്‍ട്ടിയില്‍ പുതുതായി അംഗത്വം എടുത്തിരിക്കുന്നത്. 179 ലോക്കല്‍ കമ്മിറ്റിയ്ക്ക് കീഴില്‍ 2757 ബ്രാഞ്ചുകളിലായി 37,502 അംഗങ്ങളാണ് എറണാകുളം ജില്ലയില്‍ മാത്രം സിപിഐഎമ്മിനുള്ളത്. പാര്‍ട്ടിയില്‍ അംഗത്വം എടുക്കുന്ന സ്ത്രീകളുടെ എണ്ണത്തിലും വര്‍ധനയുണ്ടായിട്ടുണ്ട്. 12.34 ശതമാനത്തില്‍ നിന്ന് 13.84 ശതമാനമായാണ് വര്‍ധന. ജനുവരി 16 ന് സിപിഐഎം എറണാകുളം ജില്ലാ സമ്മേളനം ആരംഭിക്കുന്നതിനു മുന്നോടിയായി വിളിച്ചുചേര്‍ത്ത വാര്‍ത്താ സമ്മേളനത്തിലാണ് അംഗത്വ വിവരങ്ങള്‍ ജില്ലാ സെക്രട്ടറി വെളിപ്പെടുത്തിയത്.

യുവാക്കളും പാര്‍ട്ടിയിലേക്ക് കൂടുതലായി ആകര്‍ഷിക്കപ്പെടുന്നുവെന്നാണ് ജില്ലാ നേതൃത്വം വിലയിരുത്തുന്നത്. വര്‍ഗ- ബഹുജന സംഘടനകളില്‍ അംഗത്വം എടുക്കുന്നവരുടെ എണ്ണത്തിലും വര്‍ധിനവുണ്ടായിട്ടുണ്ട്. എസ്എഫ്‌ഐയില്‍ 96,897 അംഗങ്ങളും, ജനാധിപത്യ മഹിളാ അസോസിയേഷന് 4,34,778, ഡി വൈ എഫ് ഐയില്‍ 4,64,353, കര്‍ഷക സംഘത്തില്‍ 1,43,389 അംഗങ്ങളുമാണ് നിലവിലുള്ളത്. ഈ സംഘടനയിലെല്ലാം കാര്യമായ അംഗത്വ വര്‍ധന ഉണ്ടായതായാണ് കണക്കുകള്‍ വ്യക്തമാക്കുന്നത്. പാര്‍ട്ടിയുടെ അംഗത്വവര്‍ധനയോടൊപ്പം സംഘടനാ പ്രവര്‍ത്തനത്തിലും മികച്ച പ്രകടനമാണ് മുന്‍ വര്‍ഷങ്ങളില്‍ ജില്ലയില്‍ കാഴ്ചവയ്ക്കാനായതെന്ന് നേതൃത്വം വിലയിരുത്തുന്നു.