സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ 'കൊന്നു'; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ ‘കൊന്നു’; സാമൂഹ്യമാധ്യമങ്ങളില്‍ പ്രതിഷേധം; ഒടുവില്‍ മാപ്പ് പറഞ്ഞ് ദേശാഭിമാനി

കവിയൂര്‍ പൊന്നമ്മയുടെ നിര്യാണത്തിലെ അനുസ്മരണ കുറിപ്പിനിടെ നടന്‍ മോഹന്‍ലാലിന്റെ അമ്മ മരിച്ചുവെന്ന തെറ്റായ വാര്‍ത്ത നല്‍കിയ വിഷയത്തില്‍ സിപിഎം മുഖപത്രം മാപ്പ് പറഞ്ഞു.

കവിയൂര്‍ പൊന്നമ്മയുടെ വിയോഗത്തെ കുറിച്ച് മോഹന്‍ലാല്‍ എഴുതുന്നുവെന്ന എഡിറ്റോറിയല്‍ പേജ് ലേഖനത്തിലാണ് തെറ്റായ വിവരങ്ങള്‍ നല്‍കിയത്. മോഹന്‍ലാലിന്റെ പേരില്‍ പ്രസിദ്ധീകരിച്ച ഈ ലേഖനം ദേശാഭിമാനിയിലുള്ള മാധ്യ പ്രവര്‍ത്തകര്‍ തന്നെ ഏഴുതിയതാണെന്നും ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്. അത്തരം ഒരു തെറ്റാണ് ലേഖനത്തിലുണ്ടായിരുന്നത്.

മോഹന്‍ലാല്‍ ഏഴുതിയതെന്ന് പറഞ്ഞ് നല്‍കിയ ലേഖനത്തിലെ ഒരു വരി ഇങ്ങനെയാണ്-”രണ്ട് പ്രിയപ്പെട്ട അമ്മമാരില്‍ ജന്മം തന്ന അമ്മ നേരത്തെ യാത്ര പറഞ്ഞുപോയി. ഇതാ ഇപ്പോള്‍ അത്രമേല്‍ ആഴത്തില്‍ സ്‌നേഹിച്ച സിനിമയിലെ അമ്മയും വിട പറഞ്ഞിരിക്കുന്നു” എന്നതാണ്. എന്നാല്‍, ഇതല്ല സത്യാവസ്ഥ. മോഹന്‍ലാലിന്റെ അമ്മയായ ശാന്തകുമാരിയമ്മ ഇപ്പോഴും ജീവിച്ചിരിപ്പുണ്ട്. ചികിത്സയുടെ ഭാഗമായി അവര്‍ നിലവില്‍ കൊച്ചി ഇളമക്കരയിലെ വീട്ടില്‍ താമസിക്കുന്നുണ്ട്. അടുത്തിടെ മോഹന്‍ലാല്‍ അമ്മയുടെ ജന്മദിനം ആഘോഷിക്കുന്ന ഫോട്ടോയും പുറത്തു വന്നിരുന്നു.

ഇതുപോലും മനസിലാക്കാതെയാണ് സിപിഎം മുഖപത്രം മോഹന്‍ലാലിന്റെ അമ്മയെ കൊന്നത്. വ്യാജവാര്‍ത്തയില്‍ സോഷ്യല്‍ മീഡിയയില്‍ അടക്കം പ്രതിഷേധം ഉയര്‍ന്നതോടെ ദേശാഭിമാനി വിഷയത്തില്‍ മാപ്പ് പറഞ്ഞിട്ടുണ്ട്. നടി കവിയൂര്‍ പൊന്നമ്മയെ അനുസ്മരിച്ച് ശനിയാഴ്ച്ച പ്രസിദ്ധീകരിച്ച പ്രത്യേക പേജില്‍ ഗുരുതരമായ പിശകുകള്‍ സംഭവിച്ചിട്ടുണ്ടെന്നും ഇതില്‍ നിര്‍വ്യാജം ഖേദിക്കുന്നുവെന്നും മാപ്പ് അപേക്ഷയില്‍ ദേശാഭിമാനി പറയുന്നു.

https://preview.redd.it/kaviyoor-ponnammas-obituary-in-deshabhimani-purportedly-v0-1p4a615946qd1.jpeg?width=1080&crop=smart&auto=webp&s=c6ba2930320121ee2a433acbdaf34313fdcadf82

പത്രത്തിലെ വാര്‍ത്തയില്‍ തങ്ങള്‍ക്ക് പറ്റിയ അബദ്ധം മനസിലാക്കി ലേഖനത്തിന്റെ ഓണ്‍ലൈന്‍ പതിപ്പില്‍ ഇന്നലെ തന്നെ ദേശാഭിമാനി മാറ്റം വരുത്തിയിരുന്നു.

മാറ്റം വരുത്തിയ ലേഖനത്തിന്റെ പൂര്‍ണരൂപം:

എന്റെ അമ്മയെന്ന് കേള്‍ക്കുമ്പോള്‍ ഭൂമുഖത്ത് എവിടെയുമുള്ള ഭൂരിപക്ഷം മലയാളി ചലച്ചിത്ര പ്രേക്ഷകരുടെയും മനസ്സില്‍ വിരിയുന്ന മുഖം എന്റെ കവിയൂര്‍ പൊന്നമ്മയുടെതായിരുന്നു. ഒരുപക്ഷേ, സിനിമയില്‍ അവര്‍ അമ്മ വേഷങ്ങളില്‍ ഏറ്റവും കൂടുതല്‍ അഭിനയിച്ചിട്ടുണ്ടാവുക എന്റെ അമ്മയായിട്ടാകും. അത്രമാത്രം പ്രിയപ്പെട്ട മകനായിരുന്നു പൊന്നൂസിന് ഞാന്‍. അക്കാര്യം പലപ്പോഴും തുറന്നു പറയാറുണ്ടായിരുന്നു.

ഒരിക്കല്‍ തിരുവനന്തപുരത്തെ ഉള്‍പ്രദേശത്ത് മുറുക്കാന്‍ വാങ്ങാന്‍ കാര്‍ നിര്‍ത്തിയപ്പോള്‍ ആളുകള്‍ ചുറ്റും ഓടിക്കൂടി മോഹന്‍ലാലിന്റെ അമ്മയെന്ന് വിളിച്ചത് തെല്ലു ഫലിതത്തോടെ വിവരിക്കുകയും ചെയ്യുകയുണ്ടായി. അതുപോലെ താന്‍ പ്രസവിക്കാത്ത മകനാണെന്ന് പറയാറുള്ളതും മറക്കാനാവില്ല. എന്റെ അമ്മ ശാന്തകുമാരിക്കും കവിയൂര്‍ പൊന്നമ്മ എന്റെ അമ്മ വേഷം ചെയ്യുന്നത് കാണാനായിരുന്നു ഏറെ ഇഷ്ടമെന്നതാണ് വാസ്തവം. എന്റെ ആരാധകരും അതേറെ ഇഷ്ടപ്പെട്ടതായാണ് മനസ്സിലാക്കുന്നത്.

ഇരുപതാം വയസ്സില്‍ തന്നെക്കാള്‍ പ്രായമുള്ള സത്യന്‍, പ്രേംനസീര്‍ തുടങ്ങിയ നായക നടന്മാരുടെതുള്‍പ്പെടെ അമ്മയായി അഭിനയിച്ച് സിനിമയിലെത്തിയതായിരുന്നു കവിയൂര്‍ പൊന്നമ്മ.

അമ്മവേഷങ്ങള്‍ ചെയ്താല്‍ കരിയര്‍ നശിക്കുമോ നായികാ കഥാപാത്രങ്ങള്‍ കിട്ടാതെയാകുമോ ഒരേ ടൈപ്പ് എന്ന മുദ്രപതിയുമോയെന്ന് ഏറെക്കുറെ അന്നത്തെ നടിമാരെല്ലാം ആകുലപ്പെടുന്ന കാലത്താണ് ഒന്നും ചിന്തിക്കാതെ കിട്ടിയ അമ്മവേഷങ്ങളെല്ലാം മനോഹരമായി ചെയ്ത് അവര്‍ മലയാളത്തിന്റെ അമ്മയായത്. അത്രയധികം സിനിമയെയും അഭിനയ കലയെയും സ്‌നേഹിച്ച ഒരാള്‍ ആയിരുന്നു എന്റെ പൊന്നൂസ്.