തമിഴ്നാടിനെ ആവശ്യമില്ലാതെ വിമർശിച്ചാൽ അത് തീക്കളിയാകുമെന്ന് മുന്നറിയിപ്പുമായി ടിവികെ പ്രസിഡന്റ് വിജയ്. കേന്ദ്രത്തിന്റെ സമീപനം ഫെഡറലിസത്തിന് എതിരെന്ന് പറഞ്ഞ വിജയ് സംസ്ഥാനത്തിന്റെ ഭാഷ നയത്തിനെ എതിർക്കുന്നതും പ്രതികാരബുദ്ധിയിൽ ഫണ്ട് തരാത്തതും ഫാസിസമാണെന്നും പറഞ്ഞു.
അതേസമയം പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ച വികടന് പിന്തുണയുമായി വിജയ് രംഗത്തെത്തി. മാധ്യമസ്വാതന്ത്ര്യം സംരക്ഷിക്കപ്പെടണമെന്നും വികടന്റെ ഭാഗത്ത് നിന്ന് തെറ്റുണ്ടായെങ്കിൽ നിയമപരമായി നേരിടാണമായിരുന്നുവെന്നും വിജയ് പറഞ്ഞു. വെബ്സൈറ്റ് വിലക്കുന്നത് ഭരണഘടന നൽകുന്ന അവകാശങ്ങളുടെ ലംഘനമാണെന്നും ഫാസിസം ആരിൽ നിന്നുണ്ടായാലും ടിവികെ എതിർക്കുമെന്നും വിജയ് വ്യക്തമാക്കി.
പ്രധാനമന്ത്രി നരേന്ദ്ര മോദിയെ വിമർശിച്ച കാർട്ടൂൺ പ്രസിദ്ധീകരിച്ചതിന് പിന്നാലെ ബിജെപിയുടെ പരാതിയെ തുടർന്ന് തമിഴ് മാസിക വികടന്റെ വെബ്സൈറ്റ് കേന്ദ്രസർക്കാർ ബ്ലോക്ക് ചെയ്തതായി ദേശീയ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്‌തിരുന്നു. തമിഴ്നാടിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള ആളുകൾ വെബ്സൈറ്റ് ലഭിക്കുന്നില്ലെന്ന് പരാതിപ്പെട്ടതായി വികടൻ വെബ്സൈറ്റിന്റെ അധികൃതർ പറഞ്ഞു.