കൗതുകം ലേശം കൂടുതലാണ്; കാട്ടാനയ്ക്ക് ലഡുവും പഴവും നല്‍കാന്‍ ശ്രമം; തമിഴ്‌നാട് സ്വദേശി റിമാന്റില്‍

അതിരപ്പള്ളിയില്‍ കാട്ടാനയ്ക്ക് പഴവും ലഡുവും കൊടുക്കാന്‍ പോയ തമിഴ്‌നാട് സ്വദേശി അറസ്റ്റില്‍. തമിഴ്‌നാട് സ്വദേശി സൗഗതിനെയാണ് വനംവകുപ്പ് അറസ്റ്റ് ചെയ്തത്. തുടര്‍ന്ന് ചാലക്കുടി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമാന്റ് ചെയ്തു. കഴിഞ്ഞ ദിവസമാണ് കേസിനാസ്പദമായ സംഭവം നടന്നത്.

വാല്‍പ്പാറ വഴി അതിര്‍ത്തി കടന്നെത്തിയ തമിഴ്‌നാട്ടില്‍ നിന്നുള്ള ഏഴംഗ സംഘം കഴിഞ്ഞ ദിവസമാണ് മലക്കപ്പാറയിലെത്തിയത്. തുടര്‍ന്ന് അതിരപ്പള്ളിയിലേക്കുള്ള യാത്രയ്ക്കിടെ ആനക്കയം ആനത്താരയില്‍ വച്ച് സംഘം ആനക്കൂട്ടത്തെ കണ്ടു. ഇതോടെ സൗഗത് ലഡുവും പഴവും നല്‍കാന്‍ കാട്ടാനകളുടെ സമീപത്തേക്ക് പോകുകയായിരുന്നു.

കാട്ടാന ആക്രമിക്കാന്‍ തുനിഞ്ഞതോടെ ഇയാള്‍ ശ്രമം ഉപേക്ഷിച്ച് ഓടി രക്ഷപ്പെടുകയായിരുന്നു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ പകര്‍ത്തി അതുവഴി കടന്നുപോയ മറ്റൊരു സഞ്ചാരി വനംവകുപ്പിന് അയച്ചുനല്‍കി. തുടര്‍ന്ന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ ഏഴംഗ സംഘത്തിന്റെ വാഹനം അതിരപ്പള്ളിയില്‍ തടഞ്ഞു.

Read more

തുടര്‍ന്ന് സൗഗത് ഉള്‍പ്പെടെ ഏഴംഗ സംഘത്തെ വനംവകുപ്പ് അറസ്റ്റ് ചെയ്തു. മസ്താന്‍ ട്രാന്‍സ്‌പോര്‍ട്ടിംഗ് കമ്പനി ഉടമ സൗഗത്, തിരുവല്ലൂര്‍ സ്വദേശികളായ സുരേഷ്, മണികണ്ഠന്‍, നീലകണ്ഠന്‍, പ്രകാശ്, വെല്ലൂര്‍ സ്വദേശികളായ റഷീദ് ബാഷ, തിലകര്‍ ബാഷ എന്നിവരാണ് പിടിയിലായത്. കേസില്‍ ഒന്നാം പ്രതിയെയാണ് കോടതി റിമാന്റ് ചെയ്തത്. ഇവര്‍ സഞ്ചരിച്ച വാഹനവും വിട്ടുനല്‍കിയിട്ടില്ല.