29-ാം ചലച്ചിത്രമേളയ്ക്ക് തിരശീല വീണു; ബ്രസീലിയൻ ചിത്രമായ മാലുവിന് സുവർണ ചകോരം

29-ാമത് അന്താരാഷ്ട്ര ചലച്ചിത്ര മേള സമാപിച്ചു. മേളയിൽ ഫെമിനിച്ചി ഫാത്തിമയും സംവിധായകനായ ഫാസിൽ മുഹമ്മദും വാരികൂടിയത് നിരവധി അവാർഡുകൾ. മികച്ച നവാഗത സംവിധായികക്കുള്ള കെ ആർ മോഹനൻ പുരസ്കാരം അപ്പുറം എന്ന ചിത്രത്തിലൂടെ ഇന്ദുലക്ഷ്മി സ്വന്തമാക്കി. സുവർണ ചകോരം പെഡ്രോ ഫിയറെ സംവിധാനം ചെയ്ത ബ്രസീലിയൻ ചിത്രമായ മാലുവിന് ലഭിച്ചു.

മികച്ച മലയാള ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം ഫെമിനിച്ചി ഫാത്തിമ എന്ന ചിത്രത്തിലെ സംവിധായകൻ ഫാസിൽ മുഹമ്മദ് സ്വന്തമാക്കി. മുഖ്യമന്ത്രി പിണറായി വിജയനാണ് പുരസ്‌കാരങ്ങൾ സമ്മാനിച്ചത്.

മികച്ച ഏഷ്യൻ ചിത്രത്തിനുള്ള നെറ്റ് പാക്ക് പുരസ്കാരം മി മറിയം ദി ചിൽഡ്രൻ ആൻ്റ് 26 അദേഴ്സ് എന്ന ചിത്രത്തിനും, ഫിപ്രസി പുരസ്കാരങ്ങളിൽ മികച്ച മലയാള നവാഗത ചിത്രം വിക്ടോറിയക്കും, മികച്ച ചിത്രത്തിനുള്ള പുരസ്കാരം ഫെമിനിച്ചി ഫാത്തിമയ്ക്കും ലഭിച്ചു. അപ്പുറം എന്ന ചിത്രത്തിലെ അഭിനയത്തിന് അനഘയ്ക്കും, റിഥം ഓഫ് ദമാം എന്ന ചിത്രത്തിലെ അഭിനയത്തിന് ചിന്മയ സിദ്ധിക്കിനും മികച്ച പ്രകടനത്തിനുള്ള പരാമർശം ലഭിച്ചു.