എസ്പി സുജിത് ദാസിനെതിരെ കസ്റ്റംസ് അന്വേഷണം; സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിൽ പരിശോധന

പത്തനംതിട്ട എസ്പി സുജിത് ദാസിനെതിരെയുള്ള ആരോപണനത്തിൽ കസ്റ്റംസ് പ്രാഥമിക അന്വേഷണം തുടങ്ങി. സ്വർണക്കടത്തുമായി ബന്ധപ്പെട്ട ആരോപണങ്ങളിലാണ് പരിശോധന. ഇന്നലെ കൊച്ചിയിൽ ചേർന്ന കസ്റ്റംസ് യോഗത്തിലാണ് തീരുമാനം. സുജിത് ദാസ് സ്വർണ്ണക്കടത്ത് സംഘത്തിന് സഹായം നൽകിയിട്ടുണ്ടോ എന്നാണ് പരിശോധിക്കുന്നത്. കരിപ്പൂർ വിമാനത്താവളം കേന്ദ്രീകരിച്ചുള്ള അന്വേഷണമാണ് ഇപ്പോൾ നടക്കുന്നത്.

ഗുരുതരം ആയിട്ടുള്ള ആരോപണങ്ങളാണ് സുജിത്ത് ദാസിനെതിരെ പി വി അൻവർ പുറത്ത് വിട്ടിട്ടുള്ളത്. സ്വർണ്ണക്കടുത്തുമായി ബന്ധപ്പെട്ട് ഇയാൾ പലർക്കും വഴിവിട്ട സഹായങ്ങൾ ചെയ്തുവെന്നാണ് ആരോപണം. ഐപിഎസ് ലഭിക്കുന്നതിന് മുൻപ് കസ്റ്റംസിൽ ആയിരുന്നു സുജിത്ത് ദാസിന് നിയമനം ലഭിച്ചിരുന്നത്. ഇതിനുശേഷമാണ് ഐപിഎസ് കിട്ടി സുജിത്ത് ദാസ് പൊലീസ് സേനയിലേക്ക് എത്തുന്നത്. ആ കാലയളവിലെ പരിചയം വച്ച് മലപ്പുറം എസ്പി ആയിരിക്കെ പലരിൽ നിന്നും വഴിവിട്ട സഹായങ്ങളും കസ്റ്റംസിൽ നിന്ന് നേടിയെടുത്ത ഒരു സ്വർണക്കട സംഘത്തിന് ഒത്താശ ചെയ്തുവെന്ന ഗുരുതര ആരോപണമാണിപ്പോൾ സുജിത് ദാസിനെതിരെ പുറത്ത് വന്നിട്ടുള്ളത്.

ആരൊക്കെയാണ് സഹായിക്കാൻ കൂട്ട് നിന്നത് എന്നതടക്കമുള്ള പ്രാഥമിക അന്വേഷണമാണ് കസ്റ്റംസ് അന്വേഷണ സംഘം പരിശോധിക്കുക. അതേസമയം പിവി അൻവർ എംഎൽഎയുമായുള്ള ഫോൺ സംഭാഷണം പുറത്തുവന്നതിന് പിന്നാലെ സുജിത് ദാസിനെ ഇന്നലെ സസ്പെൻഡ് ചെയ്തിരുന്നു. സര്‍വീസ് ചട്ടം ലംഘിച്ചു എന്ന് കാട്ടിയാണ് സസ്‌പെൻഷൻ. എംഎല്‍എ പി.വി അന്‍വര്‍ നടത്തിയ വെളിപ്പെടുത്തലുകള്‍ പൊലീസിനും ആഭ്യന്തരവകുപ്പിനും തലവേദന ആയിരിക്കെയാണ് എസ്പി സുജിത് ദാസിനെതിരെ കടുത്ത നടപടി ഉണ്ടായിരിക്കുന്നത്.