പട്ടാപ്പകല്‍ മാരകായുധങ്ങളുമായെത്തി ആക്രമണം; പ്രതികള്‍ പിടിയില്‍

പത്തനംതിട്ടയില്‍ കലഞ്ഞൂര്‍ വലിയപള്ളിക്ക് സമീപം മാരകായുധങ്ങളുമായി വഴിയാത്രക്കാരെ ഉള്‍പ്പെടെ ആക്രമിച്ച കേസിലെ പ്രതികള്‍ പിടിയില്‍. കലഞ്ഞൂര്‍ പുത്തന്‍പുരയില്‍ ജോണ്‍ വര്‍ഗീസ്, കുറ്റുമണ്ണില്‍ ബിനു വര്‍ഗീസ് എന്നിവരെയാണ് പൊലീസ് പിടികൂടിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30ഓടെ ആയിരുന്നു സംഭവം നടന്നത്.

മാരകായുധവുമായി കാറിലെത്തിയ പ്രതികള്‍ കാല്‍നട യാത്രക്കാരനായ കലഞ്ഞൂര്‍ കാഞ്ഞിരമുകളില്‍ റെഞ്ചി യോഹന്നാനെയാണ് ആദ്യം കാര്‍ ഇടിപ്പിക്കാനായി ശ്രമിച്ചത്. റെഞ്ചി ഓടിമാറിയാണ് രക്ഷപെട്ടത്. ഇതിന് ശേഷം ഓട്ടോ കെയര്‍ സെന്ററിന് മുന്‍പിലൂടെ വീട്ടിലേക്ക് പോകുകയായിരുന്ന കുറ്റുമണ്ണില്‍ വിഷ്ണുവിന്റെ നേരെ കാറുമായി എത്തിയത്. വിഷ്ണുവും ഓടി മാറുകയായിരുന്നു.

സമീപത്തെ പെര്‍ഫക്ട് ഓട്ടോ കെയര്‍ സെന്ററിന്റെ മുന്‍വശത്തെ ഗ്ലാസ്സുകള്‍ കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തു.ഇവിടെ വില്‍പ്പനയ്ക്കായി വച്ചിരുന്ന രണ്ട് കാറുകളും കാര്‍ ഇടിച്ച് കയറ്റി തകര്‍ത്തിട്ടുണ്ട്. തുടര്‍ന്ന് പ്രദേശത്ത് ഭീകരാന്തരീക്ഷം സൃഷ്ട്ടിച്ച ശേഷം അമിത വേഗതയില്‍ കാര്‍ ഓടിച്ച് പോയ ഇരുവരെയും പൊലീസ് പിന്തുടര്‍ന്ന് പിടികൂടുകയായിരുന്നു.