പൈവളിഗെയിലെ പെൺകുട്ടിയുടേയും യുവാവിൻ്റേയും മരണം; ഡിഎൻഎ പരിശോധന നടത്തും, പോസ്റ്റ്മോർട്ടം ഇന്ന്

കാസർഗോഡ് പൈവളിഗെയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയ പതിനഞ്ച് വയസുകാരിയുടെയും ഓട്ടോ ഡ്രൈവറായ പ്രദീപിൻ്റെയും പോസ്റ്റ്മോർട്ടം ഇന്ന്. പരിയാരം മെഡിക്കൽ കോളേജിലാണ് പൊലീസ് സർജൻ്റെ നേതൃത്വത്തിൽ പോസ്റ്റ്മോർട്ടം നടത്തുക. മൃതദേഹത്തിൻറെ കാലപ്പഴക്കവും മരണ കാരണവും പോസ്റ്റ്മോർട്ടത്തിലൂടെ കണ്ടെത്താനാകും. ഡിഎൻഎ പരിശോധനയ്ക്കുള്ള നടപടികളും പൂർത്തിയാക്കും.

ആത്മഹത്യയാണെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. ഫെബ്രുവരി 12 നാണ് പെൺകുട്ടിയെയും ഇവരുടെ കുടുംബ സുഹൃത്തായ പ്രദീപിനെയും കാണാതായത്. ഇന്നലെ നടത്തിയ തെരച്ചിലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. അതേസമയം, പരാതി ലഭിച്ചിട്ടും പൊലീസ് അന്വേഷണത്തിൽ വീഴ്ച സംഭവിച്ചതിനാലാണ് കണ്ടെത്താൻ വൈകിയതെന്ന ആരോപണമാണ് ഉയരുന്നത്. പെൺകുട്ടിക്കൊപ്പം കാണാതായ പ്രദീപിനെതിരെ ആരോപണവുമായി മാതാപിതാക്കൾ രംഗത്തെത്തിയിരുന്നു.

പെൺകുട്ടിയെ കാണാതായതിനൊപ്പം അയൽവാസിയായ യുവാവിനെയും കാണാതായിരുന്നു. കാണാതായി 26 ദിവസത്തിനുശേഷമാണിപ്പോൾ മരിച്ച നിലയിൽ കണ്ടെത്തിയത്. മൊബൈൽ ഫോൺ ലോക്കേഷൻ നോക്കിയാണ് പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തിയത്. മൃതദേഹത്തിന് സമീപത്ത് നിന്ന് മൊബൈൽ ഫോണും കത്തിയുമടക്കം കണ്ടെടുത്തു.

Read more