വയനാട് ഡിസിസി ട്രഷറർ എൻഎം വിജയൻ്റെ മരണം; ഐ സി ബാലകൃഷ്‌ണൻ എംഎല്‍എ പ്രതി, ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി; എൻ ഡി അപ്പച്ചനെതിരെയും കേസ്

വയനാട് ഡിസിസി ട്രഷറർ എൻ.എം.വിജയൻ്റെ മരണത്തിൽ ഡിസിസി പ്രസിഡന്റ് എൻ ഡി അപ്പച്ചൻ, ഐ.സി ബാലകൃഷ്‌ണൻ എംഎല്‍എയെ എന്നിവരെ പ്രതിയാക്കി കേസ്. നേതാക്കൾക്കെതിരെ ആത്മഹത്യാ പ്രേരണകുറ്റം ചുമത്തി. കേസില്‍ ഒന്നാം പ്രതിയാണ് എംഎല്‍എ. ഐ സി ബാലകൃഷ്ണനൊപ്പം എന്‍ ഡി അപ്പച്ചന്‍, കെ കെ ഗോപിനാഥന്‍ എന്നിവരെയും പൊലീസ് പ്രതി ചേര്‍ത്തിട്ടുണ്ട്.

എന്‍ എം വിജയന്റെ മരണത്തില്‍ പൊലീസ് ആത്മഹത്യാ പ്രേരണകുറ്റത്തിന് കെസെടുത്തതിന് പിന്നാലെ കോണ്‍ഗ്രസിലെ ഉന്നത നേതാക്കള്‍ക്കെതിരെ കേസെടുക്കുമെന്ന് വ്യക്തമായിരുന്നു. സഹകരണ ബാങ്കിലെ നിയമനക്കോഴ ഇടപാടുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ പൊലീസിനു ലഭിച്ചതോടെയാണ് ആത്മഹത്യാ പ്രേരണ കുറ്റം ചുമത്തി എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്തത്. ഇതോടെ ആത്മഹത്യാ കുറിപ്പില്‍ പേര് പരാമര്‍ശിച്ച ഐസി ബാലകൃഷ്ണന്‍ എംഎല്‍എ, ഡിസിസി അധ്യക്ഷന്‍ എന്‍ഡി അപ്പച്ചന്‍, ഡിസിസി പ്രസിഡന്റ് കെ കെ ഗോപിനാഥന്‍ തുടങ്ങിയവര്‍ക്ക് കുരുക്ക് മുറുകുകയായിരുന്നു.

ഇക്കഴിഞ്ഞ ചൊവ്വാഴ്ചയാണ് വയനാട് ഡിസിസി ട്രഷറര്‍ എൻ.എം.വിജയനെയും മകൻ ജിജേഷിനെയും വിഷം കഴിച്ച നിലയിൽ കണ്ടെത്തിയത്. ആശുപത്രിയിൽ ചികിത്സയിലിരിക്കെ വെള്ളിയാഴ്ച രാത്രിയോടെയാണ് ഇരുവരും മരിച്ചത്. വയനാട്ടിലെ കോൺഗ്രസ് നേതാക്കളിൽ പ്രമുഖനായിരുന്ന എൻ എം വിജയൻ നീണ്ടകാലം സുൽത്താൻ ബത്തേരി ഗ്രാമപഞ്ചായത്ത് പ്രസിഡന്റുമായിരുന്നു. മാനസിക വെല്ലുവിളി നേരിടുന്ന മകൻ ജിജേഷ് ഏറെക്കാലമായി ശാരീരിക പ്രയാസം മൂലം കിടപ്പിലായിരുന്നു.

Read more