കോഴിക്കോട് താമരശ്ശേരിയിൽ പത്താംക്ലാസ് വിദ്യാര്‍ത്ഥി ഷഹബാസിന്റെ മരണത്തില്‍ പ്രതികളായ കുട്ടികളെ ദുര്‍ഗുണ പരിഹാര പാഠശാലയിലേക്ക് അയക്കും. പ്രതികളായ കുട്ടികളുടെ ജാമ്യാപേക്ഷ തള്ളി. അഞ്ച് വിദ്യാര്‍ഥികളുടെ ജാമ്യാപേക്ഷയാണ് തള്ളിയത്. അതേസമയം പരീക്ഷയെഴുതാനും വിദ്യാര്‍ഥികള്‍ക്ക് അവസരം നല്‍കും.
ഇക്കഴിഞ്ഞ ദിവസത്തെ വിദ്യാർത്ഥികളുടെ സംഘർഷത്തെ തുടർന്നാണ് താമരശ്ശേരി ചുങ്കം പാലോറക്കുന്നിലെ പത്താംക്ലാസ് വിദ്യാര്‍ഥി ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെട്ടത്. തലക്ക് ഗുരുതര പരിക്കേറ്റ ഷഹബാസ് ഗുരുതരാവസ്ഥയിൽ ചികിത്സയിൽ കഴിയുകയായിരുന്നു. ട്യൂഷൻ സെന്ററിലെ സെന്റോഫുമായി ബന്ധപ്പെട്ട തർക്കമാണ് ഷഹബാസ് ക്രൂരമര്‍ദനത്തിന് ഇരയായി കൊല്ലപ്പെടാൻ കാരണമായത്.
ഷഹബാസിന്റെ മരണത്തില്‍ സംസ്ഥാന ബാലാവകാശ കമ്മീഷന്‍ സ്വമേധയാ കേസെടുത്തിരുന്നു. ജില്ലാ പൊലീസ് മേധാവിയോടും ശിശുക്ഷേമ സമിതി ചെയര്‍പേഴ്‌സണോടും ബാലാവകാശ കമ്മീഷന്‍ ചെയര്‍പേഴ്‌സണ്‍ വിശദീകരണം തേടി. ലഹരിയും സിനിമയിലെ വയലന്‍സും കുട്ടികളെ സ്വാധീനിക്കുന്നുണ്ടെന്നും സംസ്ഥാനതലത്തില്‍ ക്യാമ്പയിന്‍ സംഘടിപ്പിക്കുമെന്നും മനോജ് കുമാര്‍ പറഞ്ഞു.