ബിജെപിയെ പിന്തുണച്ചില്ല; തോല്‍വി മറ്റുള്ളവരില്‍ കെട്ടിവെക്കുന്നത് രാഷ്ട്രീയകൗശലം; വളഞ്ഞിട്ട് ഒറ്റപ്പെടുത്താമെന്നത് വ്യാമോഹം മാത്രമെന്ന് തൃശ്ശൂര്‍ അതിരൂപത

ലോകസഭ തിരഞ്ഞെടുപ്പില്‍ ഒരു പാര്‍ട്ടിയെയും പിന്തുണച്ചില്ലെന്ന് തൃശ്ശൂര്‍ അതിരൂപത. രൂപതക്കെതിരെയും ക്രൈസ്തവര്‍ക്കെതിവെയും ഉയര്‍ന്ന ആരോപണങ്ങളെ അവജ്ഞയോടെ തള്ളുകയാണെന്നും തൃശൂര്‍ രൂപത പാസ്റ്റര്‍ കൗണ്‍സില്‍ സെക്രട്ടറി ജോഷി വടക്കന്‍, പാസ്റ്റര്‍ കൗണ്‍സില്‍ മുന്‍ സെക്രട്ടറി അഡ്വ. ബിജു കുണ്ടുകുളം, കത്തോലിക്കാ കോണ്‍ഗ്രസ് അതിരൂപത പ്രസിഡന്റ് ഡോ. ജോബി തോമസ് കാക്കശ്ശേരി, കെ.സി. ഡേവിസ്, ജോര്‍ജ് ചിറമ്മല്‍ എന്നിവറ വ്യക്തമാക്കി.

ബിജെപിയുടെ ജയത്തോടെ അതിരൂപതയ്ക്കുനേരെ സൈബര്‍ ആക്രമണങ്ങളടക്കം ഉണ്ടായി. സ്വന്തം വീഴ്ചകള്‍ മറച്ചുവെച്ചും പോരായ്മകള്‍ അംഗീകരിക്കാതെയും തോല്‍വിയുടെ ഉത്തരവാദിത്വം മറ്റുള്ളവരില്‍ കെട്ടിവെക്കുന്നത് രാഷ്ട്രീയകൗശലത്തിന്റെ ഭാഗമാണ്.

ആലത്തൂര്‍ പാര്‍ലമെന്റ് മണ്ഡലത്തിലുള്‍പ്പെടുന്ന തൃശ്ശൂര്‍ അതിരൂപതയുടെ ഭാഗമായ അസംബ്ലി മണ്ഡലങ്ങളില്‍ മറ്റുപാര്‍ട്ടികള്‍ക്കുണ്ടായ മേല്‍ക്കൈ മനഃപൂര്‍വം വിസ്മരിക്കുന്നു. ഇത്തരം പ്രചാരണങ്ങളിലൂടെ ഒറ്റപ്പെടുത്താനാണ് ഭാവമെങ്കില്‍ അത് വ്യാമോഹം മാത്രമാണെന്നും നേതൃത്വം അറിയിച്ചു.

തിരഞ്ഞെടുപ്പുകളില്‍ കക്ഷിയെയോ മുന്നണിയെയോ പിന്തുണയ്ക്കുകയോ എതിര്‍ക്കുകയോ ചെയ്യാറില്ല. അനര്‍ഹമായ സാമ്പത്തിക നേട്ടങ്ങള്‍ക്കുവേണ്ടി ബിജെപിയെ പിന്തുണച്ചുവെന്ന ആരോപണം വേദനയും ഞെട്ടലുമുണ്ടാക്കി. ന്യൂനപക്ഷ അവകാശങ്ങളെ മാനിക്കുന്ന രാഷ്ട്രീയകക്ഷികളെയും നേതാക്കളെയും അതിരൂപത എക്കാലവും അംഗീകരിച്ചിരുന്നു.

ജസ്റ്റിസ് ജെ.ബി. കോശി കമ്മിഷന്റെ റിപ്പോര്‍ട്ട് കിട്ടി 13 മാസം പിന്നിട്ടിട്ടും പൂര്‍ണമായി പ്രസിദ്ധികരിക്കുകയോ സഭാനേതൃത്വവുമായി ചര്‍ച്ച നടത്തുകയോ ചെയ്യാത്തതും പ്രതിഷേധാര്‍ഹമാണ്. സെയ്ന്റ് തോമസ് ദിനമായ ജൂലായ് മൂന്ന് അവധി പ്രഖ്യാപിക്കണമെന്നും അതിരൂപത ആവശ്യപ്പെട്ടു.