കണ്ടെത്തിയ ലോഹഭാഗം അര്‍ജുന്റെ ലോറിയുടേതോ? പുഴയുടെ അടിത്തട്ടിലെ മണ്ണ് വീണ്ടും വെല്ലുവിളിയാകുന്നു

ഷിരൂരില്‍ മണ്ണിടിച്ചിലിനെ തുടര്‍ന്ന് കാണാതായ കോഴിക്കോട് സ്വദേശി അര്‍ജുന് വേണ്ടിയുള്ള പരിശോധനയില്‍ പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെത്തി. ടാങ്കറിന്റെ ക്യാബിന്റെ ഭാഗമാണ് പരിശോധനയില്‍ ലഭിച്ചതെന്നാണ് നേവി അധികൃതര്‍ വ്യക്തമാക്കിയത്. എന്നാല്‍ ലഭിച്ചത് അര്‍ജുന്‍ ഓടിച്ചിരുന്ന തന്റെ ലോറിയുടെ ഭാഗമല്ലെന്നാണ് ഉടമ മനാഫ് പറയുന്നത്.

നേവി നടത്തിയ പരിശോധനയിലാണ് ഗംഗാവലി പുഴയില്‍ നിന്ന് ലോഹഭാഗം കണ്ടെടുത്തത്. പുഴയുടെ അടിത്തട്ടിലെ മണ്ണ് തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ട്. അതേസമയം പ്രാദേശിക മുങ്ങല്‍ വിദഗ്ധന്‍ ഈശ്വര്‍ മാല്‍പെ പത്തിലേറെ തവണ പുഴയിലിറങ്ങി പരിശോധിച്ചിട്ടും ഒന്നും കണ്ടെത്താനായില്ല.

പുഴയുടെ അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മണ്ണും പാറയും തെരച്ചിലിന് വെല്ലുവിളിയാകുന്നുണ്ടെന്ന് മാല്‍പെ പ്രതികരിച്ചു. അടിത്തട്ടില്‍ അടിഞ്ഞുകൂടിയ മണ്ണ് നീക്കം ചെയ്യാനായി ഗോവയില്‍ നിന്ന് ഡ്രെഡ്ജര്‍ എത്തിക്കാന്‍ ശ്രമം ആരംഭിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് വൈകുന്നേരത്തോടെ അവസാനിപ്പിക്കുന്ന തെരച്ചില്‍ മറ്റെന്നാള്‍ പുനഃരാരംഭിക്കുമെന്നും ജില്ലാ ഭരണകൂടം വ്യക്തമാക്കി.