പറഞ്ഞതെല്ലാം നുണയോ? പൂര വിവാദത്തില്‍ വിയര്‍ത്ത് സുരേഷ്‌ഗോപി; നടനെആംബുലന്‍സിലാണ് എത്തിച്ചതെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍

തൃശൂര്‍പൂര വിവാദത്തില്‍ സുരേഷ്‌ഗോപിയെ വെട്ടിലാക്കി ബിജെപി തൃശൂര്‍ ജില്ല അധ്യക്ഷന്‍. പൂര നഗരിയില്‍ ആംബുലന്‍സില്‍ പോയിട്ടില്ലെന്നും ജില്ല അധ്യക്ഷന്റെ കാറിലാണ് പോയതെന്നും സുരേഷ്‌ഗോപി തിങ്കളാഴ്ച പറഞ്ഞിരുന്നു. എന്നാല്‍ സുരേഷ്‌ഗോപിയെ പൂര നഗരിയില്‍ ആംബുലന്‍സിലാണ് എത്തിച്ചതെന്ന് ജില്ല അധ്യക്ഷന്‍ കെകെ അനീഷ് കുമാര്‍ നേരത്തെ വ്യക്തമാക്കിയിരുന്നു.

മുന്‍ കേന്ദ്ര മന്ത്രി വി മുരളീധരന്‍ തിങ്കളാഴ്ച നടത്തിയ വാര്‍ത്ത സമ്മേളനത്തിലാണ് കെകെ അനീഷ് കുമാര്‍ ഇക്കാര്യം വെളിപ്പെടുത്തിയത്. സേവാഭാരതിയുടെ ആംബുലന്‍സില്‍ തങ്ങള്‍ സുരേഷ്‌ഗോപിയെ പൂര നഗരിയിലെത്തിച്ചെന്നാണ് അനീഷിന്റെ വാക്കുകള്‍. മാധ്യമപ്രവര്‍ത്തകര്‍ പൂര വിവാദം സംബന്ധിച്ച് മുരളീധരനോട് ചോദിച്ച ചോദ്യത്തിന് അനീഷിന് ഉത്തരം പറയനാന്‍ മുരളീധരന്‍ അനുവദിക്കുകയായിരുന്നു.

തൃശൂര്‍ റൗണ്ട് വരെ മറ്റൊരു വാഹനത്തില്‍ വന്ന സുരേഷ്‌ഗോപിയെ സേവാഭാരതിയുടെ ആംബുലന്‍സില്‍ പൂര നഗരിയില്‍ എത്തിച്ചെന്നും അത് തങ്ങളുടെ മിടുക്കാണെന്നും അനീഷ് പറഞ്ഞിരുന്നു. എന്നാല്‍ ബിജെപി സംസ്ഥാന അധ്യക്ഷനെ വേദിയിലിരുത്തി ഇന്ന് സുരേഷ്‌ഗോപി ഇക്കാര്യം നിഷേധിക്കുകയായിരുന്നു.

സ്ഥലത്തെത്തിയത് ബിജെപി ജില്ലാ അധ്യക്ഷന്റെ കാറിലായിരുന്നുവെന്ന് സുരേഷ്ഗോപി പറഞ്ഞു. പൂര പ്രേമികളെ പൊലീസ് തല്ലിയത് ചോദിക്കാനാണ് അവിടെ പോയതെന്ന് പറഞ്ഞ സുരേഷ്ഗോപി പൂരം കലക്കലില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടു.

പൂരം കലക്കലില്‍ സിബിഐ അന്വേഷണം വേണം. പൂരം കലക്കല്‍ വിവാദം സിപിഎമ്മിന് ബൂമറാംഗായി മാറുമെന്നും സുരേഷ്ഗോപി പറഞ്ഞു. പൂരം കലക്കല്‍ പൊലീസ് അന്വേഷിച്ചാല്‍ തെളിയില്ല. കെ സുരേന്ദ്രന്‍ പറയുന്നതുപോലെ താന്‍ പൂരപ്പറമ്പില്‍ എത്തിയത് ആംബുലന്‍സില്‍ അല്ലെന്നും സുരേഷ്ഗോപി ആവര്‍ത്തിച്ചു.

പൂരം കലക്കല്‍ വിഷയത്തില്‍ ഇപ്പോഴത്തെ അന്വേഷണം ഉപതിരഞ്ഞെടുപ്പ് പശ്ചാത്തലത്തിലെ പരിവേദനം മാത്രമാണെന്നും സുരേഷ്ഗോപി ആരോപിച്ചു. മൂന്നാം മോദി സര്‍ക്കാര്‍ അധികാരത്തിലെത്തിയ ശേഷം ഒരുത്തനെങ്കിലും മണിപ്പൂരിനെ കുറിച്ച് മിണ്ടുന്നുണ്ടോയെന്നും നടന്‍ ചോദിച്ചു.