'അഭിപ്രായം പറയാനുള്ള ആർജ്ജവം അടിയറവ് വെക്കരുത്'; കുറിപ്പുമായി പിപി ദിവ്യ

സോഷ്യൽ മീഡിയയിൽ കുറിപ്പുമായി മുൻ കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡൻറ് പിപി ദിവ്യ. എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളിയതിന് പിന്നാലെയാണ് ദിവ്യയുടെ കുറിപ്പ്. അഭിപ്രായം പറയാനുള്ള ആർജ്ജവവും അടിയറവ് വെക്കരുതെന്നും പോരാട്ടം തുടരുക തന്നെയെന്നും ദിവ്യ കുറിച്ചു. ചിത്രകാരൻ പൊന്ന്യം ചന്ദ്രൻറെ വരികളും വരയുമാണ് പിപി ദിവ്യ ഫേസ്ബുക്കിൽ പങ്കുവച്ചത്.

കുറിപ്പിന്റെ പൂർണരൂപം

“എല്ലാ പ്രതിസന്ധിയെയും
ഏതവസരത്തിലും മറികടക്കാനാവണം….
അനീതി കൺകുളിർക്കെ
കാണാനുള്ള കരുത്തും
അഭിപ്രായം പറയാനുള്ള
ആർജ്ജവവും
അടിയറവ് വെക്കരുത്
പോരാട്ടം തുടരുക തന്നെ..
പ്രിയ ചിത്രകാരൻ പൊന്ന്യം ചന്ദ്രേട്ടന്റെ വരികളും വരയും നൽകിയ ഊർജത്തിന് നന്ദി….”

എഡിഎം നവീൻ ബാബുവിൻറെ മരണത്തിൽ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിൻറെ ഹർജിയാണ് ഹൈക്കോടതി തള്ളിയത്. നേരത്തെ സിംഗിൾ ബെഞ്ചും ഹർജി തള്ളിയിരുന്നു. മരണത്തിൽ ദുരൂഹതയുണ്ടെന്നും സിബിഐ അന്വേഷണം വേണമെന്നുമാണ് ഭാര്യ മഞ്ജുഷ ആവശ്യപ്പെട്ടത്. സിപിഎം നേതാവും മുൻ ജില്ലാ പഞ്ചായത്ത് പ്രസിഡൻറുമായ പിപി ദിവ്യ പ്രതിയായ കേസിൽ പൊലീസ് അന്വേഷണം കാര്യക്ഷമമല്ലെന്നായിരുന്നു മഞ്ജുഷയുടെ വാദം. നവീൻ ബാബുവിനെ കൊന്നുകെട്ടിത്തൂക്കിയതാണോയെന്ന് സംശയമുണ്ടെന്നും കുടുംബം പറഞ്ഞു. എന്നാൽ അന്വേഷണം നേരായ വഴിക്കാണെന്നും ആത്മഹത്യയെന്നാണ് പോസ്റ്റുമാർട്ടം റിപ്പോർട്ടെന്നുമായിരുന്നു സർക്കാർ നിലപാട്.