തേജോവധം ചെയ്യരുത്; പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മാത്യു കുഴൽനാടൻ

പകുതി വില തട്ടിപ്പ് കേസിലെ തനിക്കെതിരായ ആരോപണം തെറ്റെന്ന് മാത്യു കുഴൽനാടൻ എംഎൽഎ. അനന്തു കൃഷ്‌ണനിൽ നിന്ന് ഒരു രൂപ പോലും വാങ്ങിയിട്ടില്ലെന്നും തന്നെ തേജോവധം ചെയ്യരുതെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഏഴു ലക്ഷം പോയിട്ട് ഏഴു രൂപ പോലും വാങ്ങിയിട്ടില്ല. തൻ്റെ അകൗണ്ട് പരിശോധിക്കാമെന്നും മാത്യു കുഴൽനാടൻ പറഞ്ഞു. ഇതുവരെ തനിക്കെതിരെ അനന്തു മൊഴി നൽകിയിട്ടില്ല. നാളെ അനന്തു പറയുമോ എന്നറിയില്ലെന്നും മാത്യു കുഴൽനാടൻ പറഞ്ഞു.

മാത്യു കുഴൽ നടൻ അടക്കമുള്ള രാഷ്ട്രീയ നേതാക്കൾക്ക് അനന്തു കൃഷ്ണൻ പണം നൽകിയെന്നായിരുന്നു പുറത്ത് വന്ന വാർത്ത. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസ്, ഇടുക്കി എം പി ഡീൻ കുര്യാക്കോസ്,കോട്ടയം എം പി ഫ്രാൻസിസ് ജോർജ് അടക്കം നിരവധി പേരാണ് അനന്തു കൃഷ്ണന്റെ പട്ടികയിലുള്ളത്. പൊലീസിന് നൽകിയ മൊഴിയിലാണ് അനന്തു കൃഷ്ണൻ ഗുരുതര വെളിപ്പെടുത്തൽ നടത്തിയിരിക്കുന്നത്.

എറണാകുളം ജില്ലയിലെ ഒരു എംഎൽ ഏഴ് ലക്ഷം രൂപ നൽകിയെന്നാണ് മൊഴി. കൂടാതെ ഇടുക്കി എം പി ഡീൻ കുര്യാക്കോസിന് 45 ലക്ഷം രൂപയും, സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപയും, കോട്ടയം എം പി ഫ്രാൻസിസ് ജോർജിന് 10 ലക്ഷം രൂപ എന്നിങ്ങനെ കൈമാറിയെന്നാണ് അനന്തു കൃഷ്ണൻ പൊലീസിന് മൊഴി നൽകിയിരിക്കുന്നത്. അതിനിടെ മൂവാറ്റുപുഴയിലെ യുവ കോൺഗ്രസ് നേതാവിന് 5 ലക്ഷം രൂപ കൈവായ്പയായി നൽകിയെന്നും മൊഴിയുണ്ട്. ഇന്നലെ നടന്ന തെളിവെടുപ്പിന് ശേഷമായിരുന്നു അനന്തു കൃഷ്ണൻ പൊലീസിനോട് നിർണ്ണായക വെളിപ്പെടുത്തൽ നടത്തിയത്. അതേസമയം മാത്യു കുഴൽനാടൻ എംഎൽഎയ്ക്ക് പണം ബാങ്കിലേയ്ക്ക് നൽകാമെന്ന് പറഞ്ഞെങ്കിലും പണമായി കൈമാറിയാൽ മതിയെന്ന് മാത്യു കുഴൽനാടൻ ആവശ്യപ്പെട്ടെന്നും അനന്തു കൃഷ്ണൻ മൊഴി നൽകിയിട്ടുണ്ട്.

ഇടുക്കി എംഎൽഎ ഡീൻ കുര്യാക്കോസിന് കൈമാറിയ 45 ലക്ഷം രൂപയിൽ 15 ലക്ഷം തിരഞ്ഞെടുപ്പ് ഫണ്ടിലേയ്ക്കും ബാക്കി 30 ലക്ഷം രൂപ വ്യക്തിപരമായും കൈമാറിയെന്നാണ് അനന്തു കൃഷ്ണന്റെ മൊഴി. സിപിഐഎം ഇടുക്കി ജില്ലാ സെക്രട്ടറി സി വി വർ​ഗീസിന് 25 ലക്ഷം രൂപ കൈമാറിയെന്നും മൊഴിയിൽ പറയുന്നു. കൂടാതെ തങ്കമണി സർവീസ് സഹകരണ ബാങ്കിലേയ്ക്ക് പണം അയച്ചുവെന്നും മൊഴിയുണ്ട്. അവിടേയ്ക്ക് അയച്ചാൽ മറ്റാരുടെയെങ്കിലും പേരിൽ മാറ്റിയെടുക്കാമെന്ന് സി വി വർ​ഗീസ് പറഞ്ഞുവെന്നും മൊഴിയിലുണ്ട്.

Read more