ഭൂതലസംപ്രേക്ഷണം ദൂരദര്‍ശന്‍ നിര്‍ത്തുന്നു ; കേരളത്തിലെ 14 പ്രസരണികള്‍ അടച്ചുപൂട്ടും

ഭൂതലസംപ്രേക്ഷണം അവസാനിപ്പിക്കാനൊരുങ്ങി ദൂരദര്‍ശന്‍. ഇതിന്റെ ഭാഗമായി കേരളത്തിലെ 14 ലോ- പവര്‍ ട്രാന്‍സ്മിറ്ററുകളടക്കം ഇന്ത്യയിലെ 272 പ്രസരണികള്‍ അടച്ചുപൂട്ടാന്‍ ദൂരദര്‍ശന്‍ ഉത്തരവിട്ടു. പഴയ മാതൃകയിലുള്ള ഭൂതലസംപ്രക്ഷണം അവസാനിപ്പിക്കാനുള്ള പ്രസാര്‍ ഭാരതി തീരുമാനിച്ചതിന്റെ ഭാഗമായാണ് ഉത്തരവ് പുറപ്പെടുവിച്ചിരിക്കുന്നത്.

കേരളത്തില്‍ തൊടുപുഴ, ദേവികുളം, പാലാ, ഈരാറ്റുപേട്ട, കാഞ്ഞിരപ്പള്ളി, മുണ്ടക്കയം, അടൂര്‍, ചങ്ങനാശ്ശേരി, ചെങ്ങന്നൂര്‍, കായംകുളം, കൊട്ടാരക്കര, മഞ്ചേരി, തലശ്ശേരി, കാസര്‍കോട് എന്നിവിടങ്ങളിലെ ട്രാന്‍സ്മിറ്റകള്‍ ഒരുമാസത്തിനകം പൂട്ടനാണ് ദൂരദര്‍ശന്റെ തീരുമാനം.കോഴിക്കോട്, തൃശ്ശൂര്‍ കേന്ദ്രങ്ങളും അടച്ചുപൂട്ടലിന്റെ വക്കത്താണെന്നാണ് സൂചന.

ഡി.ടി.എച്ച്. സംവിധാനം ദൂരദര്‍ശന്‍ തുടങ്ങിയപ്പോള്‍ തന്നെ പഴയ രീതിയിലുള്ള ഭൂതലസംപ്രേഷണം അവസാനിപ്പിക്കാന്‍ തീരുമാനിച്ചിരുന്നെങ്കിലും ജീവനക്കാരെ പുനര്‍വിന്യസിക്കാന്‍ അപ്പോള്‍ സംവിധാനമില്ലാതിരുന്നതിനാല്‍ തീരുമാനം നീണ്ടുപോകുകയായിരുന്നു.

ഇന്ത്യയിലൊട്ടാകെ കേബിള്‍ സര്‍വീസും സ്വകാര്യ ഡി.ടി.എച്ച്. സംവിധാനവും വ്യാപിച്ചുവന്നതോടെ ദൂരദര്‍ശനില്‍ സംപ്രേക്ഷണം ചെയ്യുന്ന പരിപാടികള്‍ക്ക് കാണികളില്ലായിരുന്നുവെന്ന് സര്‍വ്വെകളില്‍ വ്യക്തമായിരുന്നു.ഇതിന്റെ അടിസ്ഥാനത്തിലാണ് ഇപ്പോള്‍ ദൂരദര്‍ശന്‍ പുത്തന്‍ മാറ്റത്തിന് ഒരുങ്ങുന്നത്.

എന്നാല്‍ കേരളത്തിലെ ചില ലോ-പവര്‍ ട്രാന്‍സ്മിറ്ററുകള്‍ പൂട്ടുന്ന ലിസ്റ്റില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. ഈ കേന്ദ്രങ്ങളെ ദൂരദര്‍ശന്റെ ഡിജിറ്റല്‍ പ്രക്ഷേപണത്തിന് ഉപയോഗിക്കാനാണ് തീരുമാനം. ഡിജിറ്റല്‍ പ്രസരിണികളിലൂടെ ആന്റിനയില്ലാതെ അഞ്ച് ചാനലുകള്‍വരെ ലഭ്യമാക്കാനുള്ള ഒരുക്കളും ദൂരദര്‍ശന്‍ നടത്തുന്നുണ്ട്. മൊബൈല്‍ ഫോണിലും ചാനലുകള്‍ ലഭ്യമാക്കാനുള്ള സംവിധാനങ്ങളും ദൂരദര്‍ശന്‍ ഒരുക്കുന്നുണ്ട്.