കാസർഗോഡ് പത്താം ക്ലാസ് സെന്റ് ഓഫ് പാർട്ടിക്കിടെ സ്‌കൂളിൽ നിന്ന് ലഹരി കണ്ടെത്തിയ സംഭവത്തിന് പിന്നാലെ സ്‌കൂളുകളിൽ പരിശോധന ശക്തമാക്കി പൊലീസ്. കാസർഗോഡ് ജില്ലയിലെ എല്ലാ സ്കൂളുകളിലും പരിശോധന ശക്തമാക്കും. ലഹരി ബന്ധമുള്ള കൂടുതൽ കണ്ണികൾ സ്കൂളുകളിൽ പ്രവർത്തിക്കുന്നു എന്നാണ് പൊലീസ് നിഗമനം.
കഴിഞ്ഞ ദിവസമാണ് കാസർകോടെ ഒരു സ്കൂളിൽ പത്താംക്ലാസ് വിദ്യാർഥികൾ ലഹരി ഉപയോഗിക്കുന്നുണ്ടെന്ന രഹസ്യവിവരം പൊലീസിന് ലഭിച്ചത്. ഇതിനെ തുടർന്ന് സ്കൂളിൽ പൊലീസ് നിരീക്ഷണം ശക്തമാക്കി. തുടർന്ന് വനിതാ പൊലീസ് അടക്കമുള്ള സംഘം സ്കൂളിൽ പരിശോധന നടത്തുകയും സംശയം തോന്നിയ വിദ്യാർത്ഥികളെ പരിശോധിച്ചതിൽ കഞ്ചാവ് കണ്ടെത്തുകയുമായിരുന്നു.
പത്തോളം കുട്ടികൾ കഞ്ചാവ് ഉപയോഗിച്ചതായാണ് പൊലീസിൻറെ കണ്ടെത്തൽ. വിദ്യാർത്ഥികൾക്ക് കഞ്ചാവ് വിതരണം ചെയ്ത കളനാട് സ്വദേശി സമീറിനെ (34) പൊലീസ് പിടികൂടി. പ്രതിയെ പിടികൂടുന്ന വേളയിൽ പൊലീസിനെ മർദിക്കാനുള്ള ശ്രമവും ഉണ്ടായി.