ഷിരൂരിലെ തിരച്ചിൽ താത്കാലികം നിർത്തി ; വെല്ലുവിളിയായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും, ദൗത്യസംഘത്തിന് പുഴയിലിറങ്ങാനായില്ല

ഷിരൂരിലെ ദൗത്യത്തിന് പ്രതിസന്ധിയായി കനത്ത മഴയും പുഴയിലെ അടിയൊഴുക്കും. ദൗത്യസംഘത്തിന് പുഴയിലിറങ്ങാനായില്ല. അർജുനയുള്ള തിരച്ചിൽ പതിനൊന്നാം ദിവസത്തോടടുക്കുമ്പോൾ ദൗത്യം കൂടുതൽ ദുഷ്കരമാവുകയാണ്. ശക്തമായി പെയ്യുന്ന മഴയും പുഴയിലെ ഒഴുക്കും പ്രതിസന്ധി സൃഷ്ഠിക്കുകയാണ്.

പുഴയിലെ ശക്തമായ അടിയൊഴുക്കാണ് രക്ഷാപ്രവർത്തകർക്ക് പുഴയിൽ ഇറങ്ങാൻ തടസം സൃഷ്ടിക്കുന്നത്. വെള്ളത്തിലെ ചെളി നീക്കം ചെയ്യാൻ ബൂം എസ്കവേറ്റേഴ്‌സിനാകുന്നില്ല. നദിക്കടിയിലുള്ള ട്രക്കിൽ മനുഷ്യശരീരം ഉണ്ടോ, ട്രക്ക് കൊളുത്തിട്ട് വലിച്ചു കയറ്റാൻ ആകുമോ എന്നെല്ലാം നാവിക സേനയുടെ മുങ്ങൽ വിദഗ്ദ്ധരാകും പരിശോധിക്കുക. മൂന്നിടങ്ങളിൽ നിന്നായി സിഗ്നൽ ലഭിച്ചതായാണ് രക്ഷാദൗത്യത്തിന്റെ തലവൻ റിട്ട മേജർ ജനറൽ ഇന്ദ്രബാലൻ ഇന്നലെ അറിയിച്ചത്. ലഭിച്ച സിഗ്നലിൽ ഒന്നിൽ നിന്നും ഒന്നിൽ കൂടുതൽ സിഗ്നൽ ലഭിച്ചതായും മേജർ ജനറൽ ഇന്ദ്രബാലൻ പറഞ്ഞു.

ഗംഗാവലി പുഴയിലെ അടിയൊഴുക്ക് ശക്തമാണ്. അതിനാൽ മുങ്ങൽ വിദഗ്ധർക്ക് മൂന്ന് നോട്‌സ് വരെ മാത്രമേ ഡൈവ് ചെയ്യാൻ സാധിക്കൂ. നേവിയുടെ സോണാർ പരിശോധനയിലും സൈന്യത്തിന്റെ റഡാർ പരിശോധനയിലും ഗംഗാവലി പുഴയുടെ തീരത്ത് 20 മീറ്റർ ആഴത്തിൽ ട്രക്ക് കണ്ടെത്തിയതായി സ്ഥിരീകരിച്ചിരുന്നു.

എന്നാൽ ട്രക്കിന്റെ ക്യാബിൻ കണ്ടെത്താനുള്ള ശ്രമങ്ങൾ വിഫലമായിരുന്നു. അർജുന്റെ ട്രക്കിലുണ്ടായിരുന്ന തടികൾ 12 കിലോമീറ്റർ അകലെ നിന്ന് കണ്ടെത്തി. പുഴയുടെ സമീപത്ത് താമസിക്കുന്നവർ വിറകിനായി ശേഖരിച്ച ഒഴുകിയെത്തിയ തടിക്കഷ്ണങ്ങൾക്കിടയിലാണ് അർജുന്റെ വാഹനത്തിലുണ്ടായിരുന്ന തടിക്കഷ്ണങ്ങളും കണ്ടെത്തിയത്.

അതേസമയം അർജുനെ കണ്ടെത്തുന്നതിനായി മനുഷ്യസാധ്യമായ എല്ലാം ചെയ്യുന്നുണ്ടെന്ന് കോഴിക്കോട് എം.പി എംകെ രാഘവൻ അറിയിച്ചു. നേവി-ആർമി- ദുരന്തനിവാരണ സേന സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. അതുകൂടാതെ റിട്ട. മേജർ ജനറൽ ഇന്ദ്രപാലിൻ്റെ നേതൃത്തിലുള്ള സംഘം ഡ്രോണുപയോഗിച്ചും പരിശോധിച്ച് വരികയാണ്. ഉച്ചയ്ക്ക് ശേഷം പൊതുമരാമത്ത് മന്ത്രി റിയാസിൻ്റെ നേതൃത്വത്തിൽ യോഗം ചെരുമെന്നും എം കെ രാഘവൻ അറിയിച്ചു.