അന്‍വറിന്റേത് മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷ; ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ട; താക്കീതുമായി ഡിവൈഎഫ്‌ഐ

പി വി അന്‍വര്‍ എംഎല്‍എ പ്രതിപക്ഷത്തിന്റെ വ്യാജ ആരോപണങ്ങളുടെ തേരാളിയായി പ്രവര്‍ത്തിച്ചെന്ന് ഡിവൈഎഫ്‌ഐ. ആര്‍എസ്എസിന്റെ ആരോപണമാണ് അന്‍വര്‍ ഏറ്റുപിടിക്കുന്നത്. മറുനാടന്‍ മലയാളിയെക്കാള്‍ തരംതാണ ഭാഷയിലാണ് അന്‍വറിന്റെ പ്രതികരണമെന്നും സംസ്ഥാന സെക്രട്ടറി വി കെ സനോജ് പറഞ്ഞു.

മതനിരപേക്ഷതയെ ദുര്‍ബലപ്പെടുത്തുന്നതാണ് അന്‍വറിന്റെ പ്രതികരണങ്ങള്‍. ലൈക്കും ഷെയറും കണ്ട് ഇടത് പക്ഷത്തിന് നേരെ വരേണ്ടന്നും അദേഹം താക്കീത് നല്‍കി.രാഷ്ട്രീയ എതിരാളികളുടെ കൈകോടിലായാണ് പ്രവര്‍ത്തിക്കുന്നത്. ആ നിലയിലാണ് അതിനെ നേരിടുക. മുഖ്യമന്ത്രിക്കും മുഹമ്മദ് റിയാസിനുമെതിരായി നടത്തിയ ആക്ഷേപങ്ങളും ആരോപണങ്ങളും രാഷ്ട്രീയ കേരളത്തിന് അപമാനാണെന്നും സനോജ് വ്യക്തമാക്കി.

അതേസമയംം പിവി അന്‍വറിന്റെ ആരോപണങ്ങളെ തള്ളി മുഖ്യമന്ത്രി പിണറായി വിജയന്‍ രംഗത്തെത്തി. അന്‍വറിന്റെ ഉദ്ദേശ്യം വ്യക്തമാണെന്ന് പിണറായി വിജയന്‍ പറഞ്ഞു. എംഎല്‍എ എന്ന നിലയ്ക്ക് അന്‍വര്‍ ഉന്നയിച്ച പരാതികളില്‍ നടപടി സ്വീകരിച്ചിരുന്നു. അതില്‍ തൃപ്തനല്ലെന്ന് അന്‍വര്‍ ഇന്നലെ പറഞ്ഞിരുന്നു. എല്‍ഡിഎഫിനെയും സര്‍ക്കാരിനെയും അപമാനിക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പിണറായി കൂട്ടിച്ചേര്‍ത്തു.

അന്‍വര്‍ ഉന്നയിച്ച എല്ലാ ആരോപണങ്ങള്‍ക്കും മറുപടി പറയുമെന്നും എന്നാല്‍ ഇപ്പോഴല്ല. നേരത്തെ നിശ്ചയിച്ച അന്വേഷണം നിഷ്പക്ഷമായി നടക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. സിപിഎം പോളിറ്റ് ബ്യൂറോ യോഗത്തില്‍ പങ്കെടുക്കാന്‍ ഡല്‍ഹിയിലെത്തിയ മുഖ്യമന്ത്രി മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു.

Read more

പാര്‍ട്ടിക്കും മുന്നണിക്കും സര്‍ക്കാരിനുമെതിരെയാണ് അന്‍വര്‍ പറഞ്ഞിട്ടുള്ളത്. മാത്രമല്ല, എല്‍ഡിഎഫിന്റെ ശത്രുക്കള്‍ വ്യാപകമായി പ്രചരിപ്പിക്കാന്‍ ഉദ്ദേശിക്കുന്ന കാര്യങ്ങളാണ് അന്‍വര്‍ പറഞ്ഞത്. ഉദ്ദേശം വ്യക്തമാണ്. അദ്ദേഹം തന്നെ തുറന്നുപറഞ്ഞു. എല്‍ഡിഎഫില്‍ നിന്ന് വിട്ടുനില്‍ക്കുന്നതായി അറിയിച്ചു. എല്‍ഡിഎഫില്‍ നിന്നും വിട്ടു നില്‍ക്കുന്നുവെന്നും, പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തില്‍ പങ്കെടുക്കില്ലെന്നുമാണ് അറിയിച്ചത്.