അനധികൃത സ്വത്ത് സമ്പാദന കേസ്; കെ ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

അനധികൃത സ്വത്ത് സമ്പാദന കേസില്‍ കോണ്ഡഗ്രസ് നേതാവ് കെ ബാബുവിനെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി. ബാര്‍ കോഴയില്‍ വിജിലന്‍സ് അന്വേഷണം നേരിട്ടിരുന്ന കെ ബാബു അനധികൃതമായി സ്വത്ത് സമ്പാദിച്ചെന്ന നിഗമനത്തെ തുടര്‍ന്നാണ് ഇഡി അന്വേഷണം ആരംഭിച്ചത്. ഈ കേസിലാണ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്.

ഉമ്മന്‍ചാണ്ടി മന്ത്രിസഭയില്‍ അംഗമായിരുന്ന കാലത്താണ് കെ ബാബുവിനെതിരെ ബാര്‍ കോഴയില്‍ അന്വേഷണം നടന്നത്. തുടര്‍ന്ന് കെ ബാബു നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ടായിരുന്നത്. ഇതേ തുടര്‍ന്ന് കെ ബാബുവിന്റെ 25.82 ലക്ഷത്തിന്റെ സ്വത്തുക്കള്‍ നേരത്തേ വിജിലന്‍സ് കണ്ടുകെട്ടിയിരുന്നു.

2007 ജൂലായ്, 2016 ജനുവരി കാലഘട്ടത്തില്‍ കെ ബാബു വരുമാനത്തില്‍ കവിഞ്ഞ 25.82 ലക്ഷം രൂപയുടെ സ്വത്ത് സമ്പാദിച്ചെന്ന വിജിലന്‍സ് കേസിനെ തുടര്‍ന്നാണ് ഇഡിയും നിയമനടപടി തുടങ്ങിയത്. 2016 ഓഗസ്റ്റ് 31നാണ് വിജിലന്‍സ് ബാബുവിനെതിരെ എഫ്‌ഐആര്‍ റജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങിയത്. നിയമവിരുദ്ധമായി നേടിയ പണം ബാബു സ്ഥാവര ജംഗമ വസ്തുക്കളായി വാങ്ങി സ്വത്തിന്റെ ഭാഗമാക്കിയെന്നാണ് ഇഡിയുടെ ആരോപണം.

കേസില്‍ 2020 ജനുവരി 22നാണ് ഇഡി മുന്‍മന്ത്രി ബാബുവിന്റെ മൊഴിരേഖപ്പെടുത്തിയത്. നൂറ് കോടിയുടെ അനധികൃത സ്വത്ത് സമ്പാദിച്ചെന്നാണ് വിജിലന്‍സ് സമര്‍പ്പിച്ച എഫ്‌ഐആറിലുണ്ടായിരുന്നത്. കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചപ്പോള്‍ അത് 25 ലക്ഷം രൂപയായി കുറഞ്ഞു. ജനപ്രതിനിധിയെന്ന എന്ന നിലയില്‍ പലപ്പോഴായി സര്‍ക്കാരില്‍ നിന്ന് കൈപ്പറ്റിയ 40 ലക്ഷം രൂപ വിജിലന്‍സ് പരിഗണിച്ചില്ലെന്നും ഇഡിയെ ബാബു അറിയിച്ചിരുന്നു. എന്നാല്‍, വിജിലന്‍സ് കണ്ടെത്തിയ 25.82 ലക്ഷം രൂപയ്ക്ക് തുല്യമായ സ്വത്ത് കണ്ടുകെട്ടുന്ന നടപടിയിലേക്ക് ഇഡി കടക്കുകയായിരുന്നു.