പാലിയേക്കരയില്‍ നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ചു; ടോള്‍ പിരിച്ച കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് ഇഡി

തൃശൂര്‍ പാലിയേക്കര നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ച കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്. നിര്‍മ്മാണം പൂര്‍ത്തിയാകാതെ ടോള്‍ പിരിച്ചതിലൂടെ നാഷണല്‍ ഹൈവേസ് അതോറിറ്റി ഓഫ് ഇന്ത്യയ്ക്ക് 125 കോടിയുടെ നഷ്ടമുണ്ടാക്കിയതായും ഇഡി സമര്‍പ്പിച്ച കുറ്റപത്രത്തില്‍ പറയുന്നു.

കൊച്ചിയിലെ പ്രത്യേക കോടതിയിലാണ് ഇഡി ഗുരുവായൂര്‍ ഇന്‍ഫ്രാസ്ട്രക്ചര്‍ പ്രൈവറ്റ് ലിമിറ്റഡ് എന്ന കമ്പനിയ്‌ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്. കമ്പനി ഇടപള്ളി, മണ്ണുത്തി ദേശീയപാതകളില്‍ നിര്‍മ്മാണം പൂര്‍ത്തിയാകുന്നതിന് മുന്‍പുതന്നെ ടോള്‍ പിരിവ് നടത്തി 125 കോടി രൂപയുടെ നഷ്ടം ദേശീയപാത അതോറിറ്റിക്കുണ്ടാക്കിയെന്നാണ് കേസ്.

രണ്ട് കമ്പനികളെയാണ് ഇഡി കേസില്‍ പ്രതി ചേര്‍ത്തിട്ടുള്ളത്. നേരത്തെ പാലിയേക്കര ടോള്‍ കമ്പനിയ്‌ക്കെതിരെ സിബിഐയും കേസെടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഇഡി കേസെടുത്ത് അന്വേഷണം ആരംഭിച്ചത്. ഈ കേസിലാണ് നിലവില്‍ കുറ്റപത്രം സമര്‍പ്പിച്ചിട്ടുള്ളത്. ആന്ധ്രപ്രദേശിലെ മുന്‍ എംഎല്‍എ ഗൗതം റെഡ്ഡി, എന്‍എച്ച്എഐയുടെ അന്നത്തെ പാലക്കാട് ഡിവിഷന്റെ പ്രോജ്ക്ട് ഡയറക്ടര്‍ എന്നിവരടക്കം അഞ്ചുപേര്‍ കേസില്‍ പ്രതികളാണ്.