കൊച്ചിയില്‍ പറ്റില്ലെങ്കില്‍ നാളെ ഡല്‍ഹിയില്‍ ഹാജരാകണം; കെ രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും ഇ ഡി സമന്‍സ്; കരുവന്നൂര്‍ കള്ളപ്പണ ഇടപാടില്‍ നിലപാട് കടുപ്പിച്ചു

കരുവന്നൂര്‍ കള്ളപ്പണം ഇടപാട് കേസില്‍ കെ.രാധാകൃഷ്ണന്‍ എംപിക്ക് വീണ്ടും സമന്‍സ് അയച്ച് എന്‍ഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് (ഇ.ഡി). നാളെ ഡല്‍ഹി ഓഫിസില്‍ ഹാജാരാകാനാണ് നിര്‍ദേശം. ലോക്‌സഭ നടക്കുന്നതിനാലാണ് ഡല്‍ഹി ഓഫിസില്‍ എത്താന്‍ ആവശ്യപ്പെട്ട് സമന്‍സ് അയച്ചിരിക്കുന്നത്. വൈകിട്ട് 5 മണിക്കാണ് ഹാജരാകേണ്ടത്.

കേസില്‍ ചോദ്യം ചെയ്യലിന് ഹാജരാകണമെന്നാവശ്യപ്പെട്ട് ദിവസങ്ങള്‍ക്ക് മുന്‍പ് രാധാകൃഷ്ണന് ഇഡി സമന്‍സ് അയച്ചിരുന്നു. എന്നാല്‍ സമന്‍സ് അന്ന് രാധാകൃഷ്ണന്‍ കൈപ്പറ്റിയിരുന്നില്ല. ഇതിന് പിന്നാലെയാണ് വീണ്ടും സമന്‍സ് അയച്ചിരിക്കുന്നത്.

അതേസമയം കള്ളപ്പണ ഇടപാട് കേസ് അന്വേഷിക്കാന്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് പുതിയ ഉദ്യോഗസ്ഥനെ ചുമലപ്പെടുത്തി. കേസന്വേഷത്തിന്റെ ചുമതല ഉണ്ടായിരുന്ന ഡപ്യൂട്ടി ഡയറക്ടര്‍ പി.രാധാകൃഷ്ണനെ കൊച്ചിയിലെ തന്നെ മറ്റൊരു യൂണിറ്റിലേക്ക് മാറ്റിയിരുന്നു.

ഇതിനു പിന്നാലെയാണ് ചെന്നൈയില്‍ നിന്ന് സ്ഥലം മാറിയെത്തുന്ന മലയാളി രാജേഷ് നായരെ കരുവന്നൂര്‍ കേസ് അന്വേഷണത്തിന് ചുമതലപ്പെടുത്തിയത്. കരുവന്നൂര്‍ കള്ളപ്പണ ഇടപാടിലൂടെ ലഭിച്ച പണം പാര്‍ട്ടി അക്കൗണ്ടുകളിലേക്ക് എത്തിയെന്നാണ് ഇഡി പറയുന്നത്. ഈ തട്ടിപ്പ് കാലയളവില്‍ കെ.രാധാകൃഷ്ണനായിരുന്നു സിപിഎം തൃശൂര്‍ ജില്ലാ സെക്രട്ടറി.
കെ.രാധാകൃഷ്ണനെ ചോദ്യം ചെയ്യലില്‍നിന്ന് ഒഴിവാക്കാനാവില്ലെന്ന് ചൂണ്ടിക്കാണിച്ചു കൊണ്ടാണ് കേസില്‍ അന്തിമ കുറ്റപത്രം സമര്‍പ്പിക്കാനിരിക്കെ ഇ ഡിയുടെ പുതിയ നീക്കം.