'ഈട' അങ്ങനെയൊരും സംഭവമില്ല, സുധാകരന്റേത് നുണ ബോംബ്'; സിനിമാ പ്രദര്‍ശനം തടഞ്ഞെന്ന പ്രചരണത്തിനെതിരെ ഡി.വൈ.എഫ്.ഐ

“ഈട”പ്രദര്‍ശനം സി.പി.ഐ.എം പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചു എന്ന കെ. സുധാകരന്റെ പ്രചരണത്തിന് ഡി.വൈ.എഫ്.ഐയുടെ മറുപടി. ശൂന്യതയില്‍ നിന്നു വാര്‍ത്തയുണ്ടാക്കുന്ന പരിപാടിയാണ് കോണ്‍ഗ്രസ് നേതാവ് കെ സുധാകരന്‍ ചെയതതെന്ന് ഡി.വൈ.എഫ്.ഐ പയ്യന്നൂര്‍ ബ്ലോക്ക് പ്രസിഡന്റ് ജി.ലിജിത്ത് സൗത്ത്‌ലൈവിനോട് പറഞ്ഞു.

“ഇന്നലെ പുതിയ രണ്ട് സിനിമകള്‍കൂടി റിലീസ് ആയിരുന്നു. ഈട സിനിമ കാണാന്‍ ആളില്ലാത്തതുകൊണ്ടാണ് ഷോ ടൈം കുറച്ചത്. അതിലപ്പുറം ഒരു വിഷയവും അവിടെ ഉണ്ടായിട്ടില്ല. എന്നാല്‍ പയ്യന്നൂരിലെ ജനതയെ അപമാനിക്കുന്ന തരത്തിലുള്ള സുധാകരന്റെ പരാമര്‍ശം പ്രതിഷേധാര്‍ഹമാണ്. ഇന്നും തീയേറ്ററില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്നുണ്ട്. കുറഞ്ഞ പക്ഷം പയ്യന്നൂരിലെ കോണ്‍ഗ്രസ് നേതാക്കളെ ഒന്നു ബന്ധപ്പെട്ടെങ്കിലും കാര്യങ്ങള്‍ സുധാകരന് അന്വേഷിക്കാമായിരുന്നു.

ഈട പ്രദര്‍ശനം സിപിഐഎം പ്രവര്‍ത്തകര്‍ നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണത്തെ തള്ളി തിയേറ്റര്‍ ഉടമ തന്നെ രംഗത്തെത്തിയിരുന്നു. പയ്യന്നൂരില്‍ സിനിമയുടെ പ്രദര്‍ശനം തടഞ്ഞതായിട്ടാണ് വാര്‍ത്തകള്‍ വന്നത്. ഇതിനെ തള്ളിയാണ് തിയേറ്റര്‍ ഉടമ രംഗത്തു വന്നിരുന്നത്.

പയ്യന്നൂരിലെ സുമംഗലി തിയേറ്ററില്‍ ഈടയുടെ പ്രദര്‍ശനം സിപിഐഎം ഇടപെട്ട് നിര്‍ത്തിവെപ്പിച്ചുവെന്ന ആരോപണമാണ് കോണ്‍ഗ്രസ് നേതാവ് കെ. സുധാകരന്‍ ഉന്നയിച്ചത്. ടിക്കറ്റ് എടുത്ത് ഷോ കാണാന്‍ എത്തിയ ആളുകളെ പോലും പാര്‍ട്ടി പ്രവര്‍ത്തകര്‍ ഇടപെട്ട് മടക്കി അയച്ചുവെന്നാണ് കെ. സുധാകരന്‍ ഉയര്‍ത്തുന്ന ആരോപണം.