അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു

അതിരപ്പള്ളിയില്‍ മസ്തകത്തില്‍ മുറിവേറ്റ കൊമ്പന്‍ ചികിത്സയ്ക്കിടെ ചരിഞ്ഞു. കോടനാട് അഭയാരണ്യത്തില്‍ ചികിത്സയിലിരിക്കെ ആരോഗ്യനില മോശമായതിനെ തുടര്‍ന്നാണ് ഇന്ന് രാവിലെ കൊമ്പന്‍ ചരിഞ്ഞത്. കൊമ്പന്റെ മസ്തകത്തില്‍ ഒരു അടിയോളം ആഴത്തില്‍ ഉണ്ടായിരുന്ന മുറിവിനെ തുടര്‍ന്ന് ആന ഗുരുതരാവസ്ഥയിലായിരുന്നു.

കഴിഞ്ഞ ദിവസം മയക്കുവെടിയേറ്റ് മയങ്ങി വീണ ആനയെ കുങ്കി ആനകളുടെ സഹായത്തോടെയാണ് ലോറിയില്‍ കയറ്റിയാണ് കോടനാട് എത്തിച്ചത്. മസ്തകത്തിലെ മുറിവില്‍ പുഴുക്കളെ കണ്ടെത്തിയതോടയാണ് ആനയെ പിടികൂടി ചികിത്സിക്കാന്‍ വനം വകുപ്പ് തീരുമാനിച്ചത്.

മയക്കുവെടിവച്ച് പിടികൂടിയ കൊമ്പനെ കോടനാട്ടെ അഭയാരണ്യത്തിലെത്തിച്ച് ഡോ. അരുൺ സഖറിയയുടെ നേതൃത്വത്തിൽ ചികിത്സ നടത്തി വരുകയായിരുന്നു. കോടനാട്ട് എത്തിച്ച ശേഷം ആന വെള്ളം കുടിക്കാനും ഭക്ഷണം കഴിക്കാനും തുടങ്ങിയിരുന്നു. ഇതിനു പിന്നാലെ ആരോഗ്യനില വഷളാകുകയായിരുന്നു.