സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം; ക്ലേഡ് 1 ബി സ്ഥിരീകരിച്ചത് മലപ്പുറത്ത്

സംസ്ഥാനത്ത് വീണ്ടും ആശങ്ക പരത്തി എംപോക്‌സ് വകഭേദം. മലപ്പുറം സ്വദേശിക്കാണ് ഉയര്‍ന്ന വ്യാപന ശേഷിയുള്ള ക്ലേഡ് 1 ബി വകഭേദമാണ് സ്ഥിരീകരിച്ചത്. രാജ്യത്ത് ആദ്യമായാണ് എംപോക്‌സിന്റെ പുതിയ വകഭേദം സ്ഥിരീകരിക്കുന്നത്. മഞ്ചേരി മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലുള്ള 38കാരന്റെ പരിശോധനാ ഫലമാണ് പുറത്ത് വന്നിരിക്കുന്നത്.

സെപ്റ്റംബര്‍ 18ന് ദുബായില്‍ നിന്നെത്തിയ യുവാവിന് രോഗം സ്ഥിരീകരിച്ചതിനെ തുടര്‍ന്ന് ചികിത്സയിലായിരുന്നു. പശ്ചിമ ആഫ്രിക്കയില്‍ ഉടലെടുത്ത വകഭേദം ഉയര്‍ന്ന വ്യാപന ശേഷിയുള്ളതാണ്. രാജ്യാന്തര തലത്തില്‍ ഏറ്റവും കൂടുതലുള്ളത് എംപോക്‌സ് 2 എന്ന വകഭേദമാണ്. രാജ്യത്ത് നേരത്തെ റിപ്പോര്‍ട്ട് ചെയ്തിട്ടുള്ളതും എംപോക്‌സ് 2 ആണ്.

അതേസമയം ആലപ്പുഴ വണ്ടാനം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ എംപോക്സ് രോഗലക്ഷണങ്ങളോടെ ചികിത്സയിലുണ്ടായിരുന്നയാളുടെ ആദ്യ പരിശോധന ഫലം നെഗറ്റീവായി. ചികിത്സയിലുള്ളയാളുടെ കുടുംബവും നിരീക്ഷണത്തിലാണ്. രോഗലക്ഷണങ്ങളോടെ ചികിത്സയിലുള്ളയാളുടെ രണ്ടാമത്തെ പരിശോധന ഫലം വൈകുന്നേരത്തോടെ ലഭിക്കും.

ആരോഗ്യ വകുപ്പ് ആശുപത്രികളില്‍ ചികിത്സയും ഐസൊലേഷന്‍ സൗകര്യങ്ങളുമൊരുക്കിയിട്ടുണ്ട്. വിദേശ രാജ്യങ്ങളില്‍ നിന്ന് ഉള്‍പ്പെടെ എത്തുന്നവരില്‍ രോഗലക്ഷണങ്ങളുണ്ടെങ്കില്‍ ചികിത്സ തേടണമെന്നും ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. നോഡല്‍ ഓഫീസര്‍മാരുടെ ഫോണ്‍ നമ്പരും നല്‍കിയിട്ടുണ്ട്.

ഇതിനുപുറമേ സംസ്ഥാനത്തെ എല്ലാ മെഡിക്കല്‍ കോളേജ് ആശുപത്രികളിലും ചികിത്സാ സൗകര്യമൊരുക്കിയിട്ടുണ്ട്. വസൂരിയുടെ ലക്ഷണങ്ങളുമായി സാദൃശ്യമുള്ളവയാണ് എംപോക്‌സ് രോഗലക്ഷണങ്ങളും. മൃഗങ്ങളില്‍ നിന്നാണ് എംപോക്‌സ് മനുഷ്യനിലേക്ക് പകരുന്നത്. പ്രധാനമായും ആഫ്രിക്കന്‍ രാജ്യങ്ങളിലാണ് രോഗം കൂടുതലായി റിപ്പോര്‍ട്ട് ചെയ്യപ്പെടുന്നത്.