ബ്രൂവറി പ്ലാന്റ് നാടിന് ആവശ്യം; ഒരു തുള്ളി ഭൂഗര്‍ഭ ജലം എടുക്കില്ല; പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറില്ല; നയം വ്യക്തമാക്കി മന്ത്രി എംബി രാജേഷ്

മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയ പാലക്കാട് എലപ്പുള്ളിയിലെ ബ്രൂവറി പ്ലാന്റിനായി ഒരു തുള്ളി ഭൂഗര്‍ഭ ജലം പോലും എടുക്കില്ലെന്ന് എക്‌സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ്. പ്ലാന്റിന് 0.05 ദശലക്ഷം ലിറ്റര്‍ വെള്ളമാണ് തുടക്കത്തില്‍ ആവശ്യമായി വരിക. പൂര്‍ണമായി പ്രവര്‍ത്തനം ആരംഭിക്കുന്നതോടെ 0.5 ദശലക്ഷം ലിറ്റര്‍ വെള്ളം മതിയാകും. പാലക്കാട് നഗരത്തിന് ആവശ്യമായി വരുന്ന ആകെ വെള്ളത്തിന്റെ 1.1 ശതമാനം മാത്രമാണിത്. ഇതുകൂടാതെ പ്ലാന്റില്‍ അഞ്ച് ഏക്കര്‍ ഭൂമിയില്‍ ജലസംഭരണി നിര്‍മിക്കുമെന്ന കാര്യം പ്രെപ്പോസലില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നും മന്ത്രി അറിയിച്ചു.

ജല അതോറിറ്റി കമ്പനിക്ക് ആവശ്യമായ വെള്ളം നിലവിലുള്ള പദ്ധതിക്ക് പുറത്തു നിന്നല്ല നല്‍കാമെന്ന് സമ്മതിച്ചിരിക്കുന്നത്. മലമ്പുഴയില്‍ നിന്നും കിന്‍ഫ്രയിലേക്ക് പ്രതിദിനം 10 ദശലക്ഷം ലിറ്റര്‍ വെള്ളമെത്തിക്കുന്ന പദ്ധതി പുരോഗമിക്കുന്നുണ്ട്. ഈ ലൈനില്‍ നിന്നാണ് ആവശ്യമായ ജലം ലഭ്യമാക്കുക.

നിലവില്‍ കേരളത്തില്‍ കിന്‍ഫ്രയുടേയും വ്യവസായ വകുപ്പിന്റേയും ഇന്‍ഡസ്ട്രിയല്‍ പാര്‍ക്കുകളിലേക്ക് ജല അതോറിറ്റി വെള്ളം നല്‍കുന്നുണ്ട്. ഇതിന്റെ ഭാഗമായാണ് പാലക്കാട് കിന്‍ഫ്രാ പാര്‍ക്കിലേക്ക് 10 എംഎല്‍ഡി അനുവദിക്കാന്‍ 2015ല്‍ സര്‍ക്കാര്‍ തീരുമാനിച്ചത്. ഇത് നിലവിലുള്ളതും ഭാവിയില്‍ വരാനിരിക്കുന്നതുമായ വ്യവസായ ആവശ്യങ്ങള്‍ക്കു വേണ്ടിയാണ്.

Read more

2022-23 ലേയും 2023-24 ലേയും മദ്യനയങ്ങളില്‍ എക്‌സ്ട്രാന്യൂട്രല്‍ ആല്‍ക്കഹോള്‍ സംസ്ഥാനത്ത് നിര്‍മ്മിക്കുമെന്ന് വ്യക്തമാക്കിയിട്ടുണ്ട്. നവംബര്‍ 30, 2023 ലാണ് എക്‌സൈസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ക്ക് ഒയാസിസിന്റെ അപേക്ഷ ലഭിക്കുന്നത്. പത്തുഘട്ട പരിശോധനയ്ക്ക് ശേഷമാണ് മന്ത്രിസഭ പ്രാരംഭ അനുമതി നല്‍കിയത്. നാടിന് ആവശ്യമായ പദ്ധതിയില്‍ നിന്നും സര്‍ക്കാര്‍ പിന്‍മാറില്ലെന്നും മന്ത്രി പറഞ്ഞു.