ലഹരിക്കെതിരെ ഉരുക്കുമുഷ്ടി പ്രയോഗിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്, സിനിമ സെറ്റുകളില്‍ പരിശോധന കര്‍ശനമാക്കും; തുറന്നുപറയുന്നവരെ സിനിമയില്‍ ഒറ്റപ്പെടുത്തുന്നത് ശരിയല്ല

ലഹരിക്കെതിരെ ഉരുക്കു മുഷ്ടി പ്രയോഗിക്കുമെന്ന് എക്‌സൈസ് മന്ത്രി എംബി രാജേഷ്. സിനിമ സെറ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്നും മന്ത്രി വ്യക്തമാക്കി. എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്നും ലഹരിക്കെതിരെ ഉരുക്കു മുഷ്ടി സര്‍ക്കാര്‍ പ്രയോഗിക്കുമെന്നുമാണ് മന്ത്രി പറഞ്ഞത്. നടന്‍ ഷൈന്‍ ടോം ചാക്കോ സിനിമാ സെറ്റില്‍ മോശമായി പെരുമാറിയെന്ന് വെളിപ്പെടുത്തിയ നടി വിന്‍സിക്ക് പൂര്‍ണ പിന്തുണ സര്‍ക്കാര്‍ നല്‍കുമെന്നും എക്‌സൈസ് മന്ത്രി എംബി രാജേഷ് പറഞ്ഞു. വിന്‍സിയുമായി ഇന്നലെ സംസാരിച്ചുവെന്ന് പറഞ്ഞ മന്ത്രി അവര്‍ അന്വേഷണ നടപടികളുമായി സഹകരിക്കുമെന്ന് വ്യക്തമാക്കിയതായും പറഞ്ഞു.

തുറന്നു പറച്ചില്‍ നടത്തുന്നവര്‍ സിനിമയില്‍ നേരിടുന്ന ഒറ്റപ്പെടലിനെ കുറിച്ചും മന്ത്രി പ്രതികരിച്ചു. തുറന്ന് പറഞ്ഞതിന് സിനിമ പ്രവര്‍ത്തകര്‍ ഒറ്റപ്പെടുത്തുന്ന പ്രവണത ശരിയല്ലെന്നാണ് എംബി രാജേഷ് പറഞ്ഞത്. ലഹരിക്കെതിരെ സിനിമ സെറ്റുകളില്‍ എക്‌സൈസ് പരിശോധന കര്‍ശനമാക്കുമെന്ന് അറിയിക്കുന്നതോടൊപ്പം എല്ലായിടത്തും പരിശോധന ഉണ്ടാകുമെന്ന കാര്യവും മന്ത്രി വ്യക്തമാക്കി.

ലഹരി ഉപയോഗിക്കുന്നവര്‍ക്കൊപ്പം ഇനി അഭിനയിക്കില്ലെന്ന് നടി വിന്‍സി അലോഷ്യസ് സോഷ്യല്‍ മീഡിയയിലൂടെ വ്യക്തമാക്കിയതിന് പിന്നാലെയാണ് ഷൈന്‍ ടോം ചാക്കോയുടെ പെരുമാറ്റം വീണ്ടും ചര്‍ച്ചയായതും സിനിമ സെറ്റിലെ ലഹരി വിഷയം വീണ്ടും നടപടികളിലേക്ക് കടന്നതും. ഒരു പ്രധാന നടന്‍ ഒരു ചിത്രത്തിന്റെ സെറ്റില്‍ പരസ്യമായി ലഹരി ഉപയോഗിച്ച് ശല്യമുണ്ടാക്കിയെന്നാണ് വീഡിയോയില്‍ വിന്‍സി പറഞ്ഞത്. പിന്നാലെ കഴിഞ്ഞ ബുധനാഴ്ച രാത്രി പോലീസ് പരിശോധനയ്ക്കിടെ എറണാകുളത്തെ ഹോട്ടലിന്റെ മൂന്നാം നിലയില്‍നിന്ന് ഷൈന്‍ സിനിമ സ്റ്റൈലില്‍ ചാടി ഓടി രക്ഷപ്പെട്ട വീഡിയോ പുറത്തുവന്നു്. ഇതേത്തുടര്‍ന്നാണ് പൊലീസ് സ്റ്റേഷനില്‍ ഹാജരാകണമെന്ന് നിര്‍ദേശിച്ച് പോലീസ് ഷൈനിന് നോട്ടീസയച്ചത്. 48 മണിക്കൂറിന് ശേഷം പോലീസ് സ്റ്റേഷനില്‍ ഹാജരായ ഷൈന്‍ കേസ് രജിസ്റ്റര്‍ ചെയ്യുമെന്നോ അറസ്റ്റുണ്ടാകുമെന്നോ പ്രതീക്ഷിച്ചിരുന്നില്ല.

ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട് കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ശനിയാഴ്ച രാവിലെ സ്റ്റേഷനില്‍ ഹാജരായ ഷൈനിനെ അഞ്ചുമണിക്കൂറോളം ചോദ്യം ചെയ്തതിന് ശേഷമാണ് അറസ്റ്റ് ചെയ്തത്. ശേഷം ആള്‍ ജാമ്യത്തില്‍ വിട്ടയച്ചു. ഷൈനിനെതിരേ നര്‍കോട്ടിക്‌സ് ഡ്രഗ്‌സ് ആന്‍ഡ് സൈക്കോട്രോപിക് സബ്സ്റ്റന്‍സസ് ആക്ടിലെ (എന്‍ഡിപിഎസ്) 27, 29 വകുപ്പുകള്‍ പ്രകാരവും ബിഎന്‍എസ് 238 വകുപ്പ് പ്രകാരവുമാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ചോദ്യംചെയ്യലില്‍ സിനിമാ മേഖലയില്‍ വ്യാപകമായ ലഹരി ഉപയോഗം നടക്കുന്നുണ്ടെന്നാണ് ഷൈന്‍ പോലീസിന് നല്‍കിയ മൊഴി. പ്രമുഖരായ പല നടന്‍മാരും ലഹരി ഉപയോഗിക്കുന്നുണ്ട്. എന്നാല്‍, പഴിമുഴുവന്‍ തനിക്കും മറ്റൊരു നടനും മാത്രമാണെന്നാണ് ഷൈന്‍ പോലീസിനോട് പറഞ്ഞത്.